ധീരനായിരുന്നു അമ്മയുടെ മകന്‍; ഞാന്‍ ഉള്‍പ്പെടുന്ന ഈ സമൂഹത്തിനു വേണ്ടിയാണ് അമ്മയുടെ മകന്‍ അമ്മയെ വിട്ടുപോയത്;ഒരു മകനേ സമൂഹത്തിന് നല്‍കിയതിന് മറ്റൊരു മകന്‍ എഴുതുന്ന സ്‌നേഹവാക്കുകള്‍ ; ലിനുവിന്റെ അമ്മക്ക് കൂട്ടായി മോഹൻലാൽ

കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട ലിനുവിന്റെ അമ്മയ്ക്ക് കത്തെഴുതി മോഹന്‍ലാല്‍. ധീരനായിരുന്നു അമ്മയുടെ മകന്‍. ആ മകന്‍ യാത്രയായത് മൂന്നരകോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണെന്നും അദേഹം കത്തില്‍ പറഞ്ഞു.
മോഹന്‍ലാല്‍ ലിനുവിന്റെ അമ്മയ്ക്ക് എഴുതിയ കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ;
പ്രിയപ്പെട്ട അമ്മയ്ക്ക്... അമ്മ ക്യാമ്പിലായിരുന്നു എന്ന് അറിയാം ക്യാമ്പിലേക്ക് അമ്മയ്ക്ക് കൂട്ടായി വന്ന മകന്‍ ഇന്ന് അമ്മയുടെ കൂടെ ഇല്ലെന്നുമറിയാം. ആ മകന്‍ യാത്രയായത് മൂന്നരകോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. മറ്റൊരാള്‍ക്കു വേണ്ടി ജീവിക്കാന്‍ വലിയ മനസുവേണം. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ വലിയ മനസും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകന്‍. ഞാന്‍ ഉള്‍പ്പെടുന്ന ഈ സമൂഹത്തിനു വേണ്ടിയാണ് അമ്മയുടെ മകന്‍ അമ്മയെ വിട്ടുപോയത്. വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയില്ല എന്ന് എനിക്കറിയാം. ഇതു പോലെ ഒരു മകനേ സമൂഹത്തിന് നല്‍കിയതിന് മറ്റൊരു മകന്‍ എഴുതുന്ന സ്‌നേഹവാക്കുകള്‍ ആയി ഇതിനേ കരുതണം. സ്‌നേഹത്തോടെ... പ്രാര്‍ത്ഥനതോടെ... അമ്മയുടെ മോഹന്‍ലാല്‍.. എന്നും മോഹൻലാൽ കത്തിൽ പറഞ്ഞു.
ലിനുവിന്റെ കുടുംബത്തിന് നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മിച്ച് നല്‍കും. ഫൗണ്ടേഷന്‍ പ്രതിനിധിയായി എത്തിയ മേജര്‍ രവി ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നല്‍കി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജര്‍ രവിയും സംഘവും ലിനുവിന്റെ ചെറുവണ്ണൂരിലെ വീട് സന്ദര്‍ശിച്ചത്.
ലിനുവിന്റെ കുടുംബത്തിന് കൈത്താങ്ങായി നടൻ ജയസൂര്യയും മുന്നോട്ട് വന്നു. ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു നൽകി. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകൻ നൽകുന്നതായി മാത്രം കണ്ടാൽ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണിൽ വിളിച്ച് നടൻ മമ്മൂട്ടിയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേർന്നിരുന്നു. ലിനുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി എന്ത് ആവശ്യമുണ്ടായാലും അറിയിക്കണമെന്നും അമ്മയോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ കുടുംബത്തിന് ആശ്വാസം പകരുന്നതാണെന്ന് കുടുംബം പ്രതികരിച്ചു. മന്ത്രിമാരും സിനിമാതാരങ്ങളുമടക്കം ഒട്ടേറെ പേരാണ് ലിനുവിന് ആദരമർപ്പിച്ച് രംഗത്തെത്തിയത്. ഉണ്ണിമുകുന്ദനമടക്കമുള്ള താരങ്ങളും ദുഃഖത്തിൽ പങ്കു ചേർന്നു.
ദുരിതാശ്വാസ ക്യാമ്പിൽ നിന്നും രക്ഷാപ്രവർത്തനത്തിന് പോകുന്നതിനിടെയാണ് ലിനു മരിച്ചത്. കോഴിക്കോട് ചെറുവണ്ണൂരിലെ ക്യാമ്പിൽ നിന്നുമാണ് ലിനു രക്ഷാപ്രവർത്തനത്തിന് പോയത്. ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്താണ് ലിനു ഉൾപ്പെട്ട യുവാക്കൾ രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് തോണികളിലായിട്ടായിരുന്നു രക്ഷാപ്രവർത്തനം. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന്, അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























