പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരൻ; വി എം സുധീരൻ
ചെക്ക് കേസുമായി ബന്ധപ്പെട്ട് അജ്മാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിന് കാരണക്കാരായ പ്രമുഖ വ്യവസായി എംഎ യൂസഫലിയും മുഖ്യമന്ത്രി പിണറായി വിജയനും മുൻകൈ എടുത്തിരുന്നു. ഈ വിഷയത്തിൽ വിമർശനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ വി എം സുധീരൻ. പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് ആവര്‍ത്തിച്ച് വ്യക്തമാക്കപെട്ടിരിക്കുകയാണെന്ന് സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തുഷാര്‍ സംഭവ'ത്തോടെ പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് ആവര്‍ത്തിച്ച് വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി പദവും എസ്‌എന്‍ഡിപി യോഗ നേതൃപദവികളും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് എങ്ങനെ ഫലപ്രദമായി ദുരുപയോഗം ചെയ്യാമെന്നും ആ കൂട്ടുകെട്ടിന്റെ ഇടപെടലുകള്‍ നമുക്ക് കാണിച്ചു തന്നു. ഇവരെല്ലാം 'ഒറ്റകൈ'യാണ് എന്നുമാണ് വിഷയത്തിൽ സുധീരൻ പ്രതികരിച്ചത്.
അതേസമയം തുഷാര്‍ വെള്ളപ്പാള്ളിയുടെ മോചനത്തിന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതില്‍ തെറ്റില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. ഗള്‍ഫില്‍ അറസ്റ്റിലായവരില്‍ എല്ലാവരേയും പോലെയല്ല തുഷാര്‍ എന്ന് ഇ.പി.ജയരാജന്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റില്‍ അസ്വാഭാവികതയുണ്ട്. ബിജെപിക്കാരന്റെ സംരക്ഷണവും മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാണെന്നും മന്ത്രി പറഞ്ഞു. തുഷാറിന്റെ അറസ്റ്റും സംഭവങ്ങളും അസ്വാഭാവികത തോന്നുന്നുണ്ട്. അദ്ദേഹം അവിടെ പോകുമ്പോള്‍ ചതിക്കുഴിയില്‍ വീഴുകയാണ്. എല്ലാ മനുഷ്യരുടേയും നീതിയും സംരക്ഷണവും ഉറപ്പുവരുത്തുകയാണ് ഒരു മുഖ്യമന്ത്രിയുടെ ദൗത്യം. ഏറ്റവും മഹനീയമായ ദൗത്യമാണ് കേരളത്തിന്റെ മുഖ്യമന്ത്രി നിര്‍വഹിച്ചിട്ടുള്ളത്. നിങ്ങളതിനെ പ്രശംസിക്കുകയാണ് വേണ്ടത്. തുഷാറിനെ പോലെയല്ല ഗള്‍ഫിലെ ജയിലുകളില്‍ കിടക്കുന്ന ആളുകളെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.
പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടിലാണ് അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തത്. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി ജാമ്യത്തുക കെട്ടിവെച്ചതോടെ തുഷാര്‍ വ്യാഴാഴ്ച ജയില്‍ മോചിതനായിരുന്നു.
തുഷാര്‍ വെള്ളാപ്പള്ളിക്ക് നിയമത്തിന്റെ പരിധിയില്‍നിന്ന് എല്ലാ സഹായവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഗള്‍ഫില്‍ വിവിധ കേസുകളില്‍പ്പെട്ട് നിരവധി മലയാളികള്‍ കുടുങ്ങികിടക്കുന്നുണ്ടെന്നും അവരുടെ മോചനത്തിന് ഇടപെടാതെ മുഖ്യമന്ത്രി ചെക്ക് കേസില്‍പ്പെട്ട തുഷാറിന്റെ മോചനത്തിന് അടിയന്തര ഇടപെടല്‍ നടത്തിയതില്‍ എറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്കാണ് ന്യായീകരണവുമായി മന്ത്രി ഇ.പി.ജയരാജന്‍ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം എന്‍.ഡി.എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ വണ്ടിച്ചേക്ക് കേസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. പരാതിക്കാരനായ നാസില്‍ അബ്ദുല്ല തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. കേസില്‍ അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്.
https://www.facebook.com/Malayalivartha