ഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ 13 കാരന്‍ നിരപരാധിയെന്ന് ജുവനൈല്‍ കോടതി

ഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ 13 കാരനെ ജുവനൈല്‍ കോടതി വെറുതെവിട്ടു. ഇടുക്കി കഞ്ഞിക്കുഴി ഇഞ്ചപ്പാറ നെല്ലിശേരി ഷാജഹാന്റെ മകള്‍ സജിന(25) കൊല്ലപ്പെട്ട കേസിലെ പ്രതിയെയാണ് ജുവനൈല്‍ കോടതി പ്രിന്‍സിപ്പല്‍ ജഡ്ജി മുരളീകൃഷ്ണ പണ്ടാല വെറുതെ വിട്ടത്. രണ്ട് വര്‍ഷം മുമ്പാണ് സഭവം. സംഭവദിവസം സമീപത്തെ പുല്‍മേട്ടില്‍ പശുവിനെ അഴിക്കാന്‍ പോയ സജിനയെ കൊലപ്പെടുത്തിയ നിലയില്‍ കാണുകയായിരുന്നു. സംഭവസ്ഥലത്ത് മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഉണ്ടായ മുറിവായിരുന്നു മരണകാരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍, സജിന നാലുമാസം ഗര്‍ഭിണിയായിരുന്നെന്നും കണ്ടെത്തി.
കേസന്വേഷിച്ച കഞ്ഞിക്കുഴി പോലീസ് സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ വീടിനു സമീപത്ത് താമസിക്കുന്ന എട്ടാംക്ലാസുകാരനെയാണ്അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം പ്രദേശത്ത് നിന്ന് മാറി നില്‍ക്കുന്നവരെ കുറിച്ചുള്ള അന്വേഷണമാണ് ഉദ്യോഗസ്ഥരെ കുട്ടിയില്‍ എത്തിച്ചത്.
പുല്‍മേട്ടില്‍ വെച്ച് കുട്ടി യുവതിയെ കയറിപ്പിടിച്ചെന്നും ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുമെന്നു പറഞ്ഞപ്പോള്‍ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് സജീനയെ കുത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സജീന തട്ടിവീണെന്നും ഈ സമയം കുട്ടി വലിയ കല്ലെടുത്ത് സജീനയുടെ തലയിലിലിട്ട് കൊലപ്പെടുത്തിയെന്നും മൃതദേഹം കുറച്ചുദൂരം വലിച്ചുകൊണ്ടു പോയി താഴ്ചയിലേക്ക് തളളിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.സംഭവത്തിന് പിറ്റേന്ന് പ്രതി ഒളിവില്‍ പോയതും ബാലന്റെ ദേഹത്ത് നഖക്ഷതങ്ങള്‍ കാണപ്പെട്ടതും തെളിവായി പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു.
ബാലന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ചാണകക്കുഴിയില്‍ കുഴിച്ചിട്ടതും കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി പറയുന്ന കത്തി, കല്ല് എന്നിവയും കണ്ടെടുത്തിരുന്നു. സംഭവ സ്ഥലത്തിന് സമീപം പ്രതി സൈക്കിള്‍ ചവിട്ടുന്നതു കണ്ടതായും സാക്ഷി മൊഴിയുണ്ടായിരുന്നു. എന്നാല്‍ ഇതിന് ഏതാനും ദിവസം മുമ്പ് വാങ്ങിയ സൈക്കിള്‍ നന്നായി ചവിട്ടാന്‍ ബാലന് അറിയില്ലായിരുന്നെന്നും സംഭവ ദിവസം സൈക്കിളുമായി കൊങ്കിണിപടര്‍പ്പിലേക്ക് വീണതിന്റെ മുറിവാണ് ദേഹത്തു കണ്ടതെന്നുമായിരുന്നു പ്രതിഭാഗം വാദം. സൈക്കിളില്‍ നിന്നും വീണതറിഞ്ഞ പിതാവ് സൈക്കിള്‍ തല്ലി ഒടിക്കാന്‍ ശ്രമിച്ചുവെന്നും ഇതിന്റെ മനോവിഷമത്താല്‍ കുട്ടി നാടുവിട്ടതാണെന്നും പ്രതിഭാഗം വാദിച്ചു.
വസ്ത്രങ്ങള്‍ അടക്കമുളള തെളിവുകള്‍ പോലീസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പ്രതിഭാഗം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റൊരാളെ രണ്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ വെച്ചതും ഇയാള്‍ നാടുവിട്ടതും സംശയാസ്പദമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
മകളുടെ യഥാര്‍ഥ കൊലപാതകികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി, വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് സജിനയുടെ പിതാവ് ഷാജഹാന്‍, മാതാവ് നബീസ എന്നിവര്‍ പരാതി നല്‍കുകയും ചെയ്‌തെങ്കിലും തുടര്‍ അന്വേഷണം ഇതുവരെ ഉണ്ടായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























