അഭയക്കേസില്‍ കന്യാസ്ത്രീകളുടെ കാലുമാറ്റം തുടരുന്നു... ഓണത്തിന് മുമ്പ് കേസ് വിചാരണയ്ക്ക് എടുത്തെങ്കിലും സാക്ഷികള്‍ കൂറുമാറുമെന്ന് സി.ബി.ഐ മുന്നറിയിപ്പ് നല്‍കിയതിനാല്‍ അന്ന് മാറ്റിവയ്ക്കുകയായിരുന്നു
അഭയക്കേസില്‍ കന്യാസ്ത്രീകളുടെ കാലുമാറ്റം തുടരുന്നു. ഓണത്തിന് മുമ്പ് കേസ് വിചാരണയ്ക്ക് എടുത്തെങ്കിലും സാക്ഷികള്‍ കൂറുമാറുമെന്ന് സി.ബി.ഐ മുന്നറിയിപ്പ് നല്‍കിയതിനാല്‍ അന്ന് മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഓണത്തിന് ശേഷം ഇന്നാണ് വിചാരണ ആരംഭിച്ചത്. പക്ഷെ, സാക്ഷികളായ രണ്ട് കന്യാസ്ത്രീകള്‍ സിബിഐ കോടതിയില്‍ കൂറുമാറി. അന്‍പത്തിമൂന്നാം സാക്ഷി സിസ്റ്റര്‍ ആനി ജോണും നാല്പതാം സാക്ഷി സിസ്റ്റര്‍ സുദീപയുമാണ് കൂറുമാറിയത്. ഇവരില്‍ ഒരാളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സിബിഐ അഭിഭാഷകന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതിരുന്ന ആനി ജോണിനെയാണ് വിമര്‍ശിച്ചു.
സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ദിവസം കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിന്റൈ അടുക്കള ഭാഗത്ത് ശിരോവസ്ത്രവും ചെരിപ്പും കോടാലിയും കണ്ടെന്നാണ് ആനി ജോണ്‍ ആദ്യം സിബിഐക്ക് മൊഴി നല്‍കിയത്. വിചാരണ സമയത്ത് സിസ്റ്റര്‍ ഇത് മാറ്റിപ്പറയുകയായിരുന്നു. ശിരോവസ്ത്രം മാത്രമാണ് കണ്ടെന്നാണ് പുതിയ മൊഴി. കൊലപാതകം നടന്ന ദിവസം കോണ്‍വെന്റിലെ കിണറ്റിലേക്ക് എന്തോ വലിയ സാധനം വീഴുന്ന ശബ്ദം കേട്ടെന്നായിരുന്നു നാല്പതാം സാക്ഷി സിസ്റ്റര്‍ സുദീപയുടെ മൊഴി. ശബ്ദം കേട്ടില്ലെന്ന് സുദീപ ഇന്ന് മാറ്റിപ്പറഞ്ഞു.
വിചാരണയ്ക്കിടെ ഇവരെ രണ്ട് പേരെയും കൂടാതെ നാല് സാക്ഷികള്‍ കൂറുമാറിയിരുന്നു. നാലാം സാക്ഷി സഞ്ജു പി മാത്യു, 50ാം സാക്ഷി സിസ്റ്റര്‍ അനുപമ, 21ാം സാക്ഷി നിഷാ റാണി, 23ാം സാക്ഷിയായ അച്ചാമ്മ എന്നിവരാണ് കൂറുമാറിയത്.
2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. 1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി കേസ് അവസാനിപ്പിച്ചു. 1993ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. രണ്ട് വൈദികരും ഒരു കന്യാസ്ത്രീയുമാണ് കേസില്‍ കുറ്റാരോപിതരായിരുന്നത്. ഇവരെ മൂന്ന് പേരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ കുറ്റാരോപിതയായ കന്യാസ്ത്രീ സെഫി കന്യാചര്‍മം കൃത്രിമമായി വെച്ച് പിടിപ്പിച്ചെന്ന് കണ്ടെത്തിയിരുന്നു. സിസ്റ്റര്‍ സെഫിയും വൈദികരില്‍ ഒരാളും തമ്മിലുള്ള ബന്ധം സിസ്റ്റര്‍ അഭയ കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ടായിരുന്നു.
പ്രതിസ്ഥാനത്തുള്ള വൈദികന്റെ കാര്‍ അഭയകൊല്ലപ്പെട്ട അന്ന് രാത്രിയില്‍ കോണ്‍വെന്റിന്റെ മതിലിന് സമീപം കണ്ടെന്ന് ആദ്യം മൊഴി നല്‍കിയ സഞ്ജു പി മാത്യു പിന്നീടത് തിരുത്തി. കേസിലെ ഒന്നാം പ്രതി സിസ്റ്റര്‍ സെഫിയും മൂന്നാം പ്രതി ഫാ. തോമസ് കോട്ടൂരും വിചാരണ നേരിടണമെന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിക്കുകയും ഒന്നും രണ്ടും പ്രതികളുടെ ഹര്‍ജി തള്ളുകയുമായിരുന്നു. രണ്ടാംപ്രതിക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റപത്രത്തില്‍ നിന്ന് ഒന്നും മൂന്നും പ്രതികളെ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരുവര്‍ക്കുമെതിരെ സി.ബി.ഐ സമര്‍പ്പിച്ച തെളിവുകള്‍ വിശ്വസനീയമാണെന്നും കോടതി വിലയിരുത്തി. കേസ് അന്വേഷിച്ച ഡിവൈഎസ്പി കെ.ടി മൈക്കിളിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വിചാരണ വേളയില്‍ മതിയായ തെളിവുകള്‍ ഹാജരാക്കിയാല്‍ പ്രതിപട്ടികയില്‍ ചേര്‍ക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha