ബാങ്കിലെത്തിയ ഒരമ്മ, തന്റെ ഭിന്നശേഷിയുള്ള മകള്‍ ഒപ്പം ഉണ്ടായിരുന്നതിനാല്‍ നേരിട്ട അനുഭവത്തെ കുറിച്ച് എഴുതിയ നൊമ്പര കുറിപ്പ്

ഫിനൂസ് എന്ന ഒരമ്മ ഭിന്നശേഷിക്കാരിയായ തന്റെ മകളേയും കൂട്ടി ബാങ്കില്‍ എത്തേണ്ടിവന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവം കുറിച്ചിരിക്കുകയാണ്. യുവതിയുടെ കുറിപ്പ് നജീബ് മൂടാടിയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഇതൊരു ഭിന്നശേഷിക്കാരിയായ കുട്ടിയുടെ മാതാവ് എഴുതിയ വേദന നിറഞ്ഞ കുറിപ്പാണ്. സംഭവിച്ചതിനെ കുറിച്ചല്ല. ഇനി ഇങ്ങനെ ഉണ്ടാവാതിരിക്കാന്‍ ഇത് വായിക്കുന്ന ബാങ്ക്/ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ മനസ്സിലാക്കാന്‍ share ചെയ്യുന്നു. ഫിനൂസ് എഴുതുന്നു.
നമ്മുടെ ഗവ: ബാങ്ക് ജീവനക്കാര്‍ നല്ല സഹകരണമാണ് കേട്ടോ ഇടപാട്കാരോട്. പ്രത്യേകിച്ചും എന്നെ പോലെ ഭിന്നശേഷിക്കാരായ കുട്ടികളുമായെത്തുന്ന രക്ഷിതാക്കളോട് .. അത്യാവശ്യമായി ഒരു സുഹൃത്ത്ന്റെ അക്കൗണ്ടിലേക്ക് പണമയച്ച് കൊടുക്കേണ്ടതിനാല്‍ എനിക്ക് മോളെയും കൊണ്ട് ഗ്രാമീണ്‍ ബാങ്കില്‍ പോവേണ്ടി വന്നു.സാധാരണ ഇത്തരം സാഹചര്യങ്ങളുണ്ടാവാറില്ലാത്തതിനാല്‍ മൊബൈല്‍ ബാങ്കിങ്ങ് സംവിധാനം എന്റടുത്തുണ്ടായിരുന്നില്ല.
പന്ത്രണ്ടു വയസുകാരിയായ അവളെയെടുത്ത് കസേരയിലിരുത്തുന്നതും അവള്‍ കുറുമ്പു കാണിക്കുന്നതും അടുത്തിരിക്കുന്നവരെ പിടിച്ച് വലിക്കുന്നതുമെല്ലാം ബാങ്ക് ജീവനക്കാരൊഴികെ മറ്റുള്ളവരെല്ലാം കാണുകയും നേരം പോക്കിനായി വീക്ഷിച്ചു കൊണ്ടിരിക്കുന്നുമുണ്ടായിരുന്നു.
ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഫോം ഫില്‍ ചെയ്ത ശേഷം അല്പസമയം കാത്തിരുന്നപ്പോഴേക്കും അവള്‍ കൂടുതല്‍ അസ്വസ്ഥയാവാന്‍ തുടങ്ങി. 'എന്റെ തൊന്ന് പെട്ടെന്ന് ശരിയാക്കിത്തരുമോ ' എന്നു ചോദിച്ചെങ്കിലും വെയ്റ്റ് ചെയ്യാനായിരുന്നു മറുപടി.
അപ്പോഴേക്കും അവളുടെ ദേഷ്യം കൂടിയിരുന്നു.കൂടി നില്‍ക്കുന്നവരുടെ തുറിച്ചു നോട്ടം കൂടിയായപ്പോള്‍ ഇരിക്കുന്ന ചെയറില്‍ നിന്നും അവള്‍ വാശി പിടിച്ച് താഴെക്കിറങ്ങി.ഞാനെടുക്കാന്‍ ശ്രമിച്ചെങ്കിലും എന്റെ മുടി പിടിച്ച് വലിക്കുകയയും അടിക്കുകയും കടിക്കുകയുമെല്ലാം ചെയ്തു കൊണ്ടിരുന്നു.( ഇതൊന്നും അവളുടെ തെറ്റല്ല. ആള്‍ക്കൂട്ടവും ബഹളവുമൊന്നും അധിക സമയം ഇഷ്ടപ്പെടാന്‍ കഴിയാത്ത ഒരവസ്ഥയാണ് ).
എന്റെ പാസ് ബുക്കിനു മുകളിലുള്ളവരെയെല്ലാം പിരിച്ചു വിട്ട ശേഷം എന്റെ പാസ്ബുക്കുമെടുത്ത് ട്രാന്‍സക്ഷന്‍ പൂര്‍ത്തീകരിച്ചു കൊണ്ട് അയാള്‍ ജോലിയിലുള്ള ആത്മാര്‍ത്ഥത തെളിയിച്ചു....
ഞാന്‍ തനിച്ചായതു കൊണ്ടും മോളപ്പോള്‍ എനിക്ക് പിടിച്ചു നിര്‍ത്താനാവാത്ത വിധം പ്രശ്നത്തിലായതും കാരണം മറുത്തൊന്നും പ്രതികരിക്കാനാവാതെ ഞാന്‍ നിസ്സഹായയായിരുന്നു.
എനിക്ക് നേരെ നീളുന്ന സഹതാപം നിറഞ്ഞ നോട്ടങ്ങളെ ഞാന്‍ കണ്ടില്ലെന്ന് നടിച്ചു. ശരീരം നീറിപ്പുകയുന്നതിനെക്കാള്‍ വേദന ആ നിമിഷം ഹൃദയത്തിനായിരുന്നു. വീട്ടില്‍ മക്കളെ നിര്‍ത്തി പുറത്തിറങ്ങാന്‍ സാഹചര്യമില്ലാത്ത പല രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്നമാണിത്.ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ ,സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയെല്ലാം ബാങ്ക് വഴിയാണ് ലഭ്യമാകുന്നത്.
ഇവര്‍ക്ക് എല്ലാ മേഖലയിലും മുന്‍ഗണന എന്ന് കേള്‍ക്കാറുണ്ടെങ്കിലും പലപ്പോഴും അതു ലഭിക്കാതെ രക്ഷിതാക്കള്‍ വളരെയധികം പ്രയാസപ്പെടാറുണ്ട്.
'വിധി' യെന്ന രണ്ടക്ഷരത്തിനപ്പുറം നമ്മുടെ സമൂഹത്തിനിതിലൊരു പങ്കുമില്ലേ..
ഭിന്നശേഷിക്കാര്‍, പ്രായം ചെന്നവര്‍, ചെറിയ കുഞ്ഞുങ്ങള്‍ ,ഇവര്‍ക്കെല്ലാം ഇത്തരം സാഹചര്യങ്ങളില്‍ ഒരല്പം പരിഗണന നല്‍കിയാല്‍ അതവര്‍ക്കു നല്‍കുന്ന ആശ്വാസം ചെറുതല്ല. നമുക്ക് പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനുമില്ല.
ഇന്നിലേക്ക് കണ്ണടച്ചു പിടിച്ച് തിരിഞ്ഞു നടക്കാം. പക്ഷേ നാളെ നമുക്കായി കാത്തുവെച്ചതെന്തെന്ന് ആര്‍ക്കറിയാം...
https://www.facebook.com/Malayalivartha






















