കൂടത്തായിയിലെ കൊലപാതക പരമ്പരയിൽ ജോളി അറസ്റ്റിലായതിന് പിന്നാലെ പൊന്നാമറ്റത്ത് നിന്ന് രണ്ടാം ഭർത്താവ് ഷാജുവിനെ പുറത്താക്കി

കൊലപാതക പരമ്പരയിൽ ജോളിയെ അറസ്റ്റു ചെയ്തതിനു പിന്നാലെ പൊന്നാമറ്റത്തുനിന്ന് രണ്ടാം ഭർത്താവ് ഷാജുവിനെ പുറത്താക്കി. പുസ്തകങ്ങളും സാധനങ്ങളുമുൾപ്പെടെ എല്ലാമെടുത്ത് ഷാജു പടിയിറങ്ങി. മൂന്നുപേരുടെ മരണം നടന്ന കൂടത്തായിയിലെ പൊന്നാമറ്റം വീട് തത്‌കാലം അടച്ചിടുകയാണെന്നാണു ബന്ധുക്കൾ പറയുന്നത്. കൂടത്തായിലെ കൂട്ടക്കൊലപാതകത്തില്‍ ജോളിക്കുള്ള പങ്കിനെ പറ്റി അറിഞ്ഞതിന്റെ ഞെട്ടലിലാണ് ഇടുക്കി കട്ടപ്പനയിലെ ജോളിയുടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമെല്ലാം. ഇപ്പോഴും മകള്‍ ഇത് ചെയ്‌തെന്ന് വിശ്വസിക്കാന്‍ മാതാപിതാക്കളും തയ്യാറല്ല.
കൂട്ടമരണത്തില്‍ ജോളിക്ക് പങ്കുണ്ടെന്ന പൊലീസിന്റെ കണ്ടെത്തല്‍ അവരുടെ സ്വന്തം നാടായ വാഴവരയെ നടുക്കിയിട്ടുണ്ട്. വാര്‍ത്ത പുറത്തുവന്നതോടെ ജോളിക്കെതിരെ രോഷം കൊള്ളുകയാണ് നാട്. കട്ടപ്പന വലിയകണ്ടത്ത് റോഡരികില്‍ താമസിച്ചിരുന്ന ജോളിയുടെ മാതാപിതാക്കളും സഹോദരങ്ങളും വീടുപൂട്ടി സ്ഥലംവിട്ടു. വര്‍ഷങ്ങളായി വാഴവരയില്‍ റേഷന്‍കട നടത്തിവന്നിരുന്ന ജോളിയുടെ പിതാവിനെയും സഹോദരനെയും നാട്ടുകാര്‍ക്ക് അടുത്തറിയാം.
കുടുംബത്തില്‍ ജോളിയടക്കം മൂന്ന് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളുമാണ്. ജോളി വാഴവരയിലും നെടുങ്കണ്ടം കോളജിലുമായാണ് പഠനം നടത്തിയത്. വാഴവരയില്‍ മോശമല്ലാത്ത ധനസ്ഥിതിയുള്ള കുടുംബമാണിവരുടേത്. കൊലപാതകങ്ങള്‍ക്കു പിന്നില്‍ മറ്റാരുടെയെങ്കിലും കൈയുണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. എല്ലാത്തിനും കാരണം സ്വത്തുതര്‍ക്കമെന്ന് ഷാജുവിന്റെ പിതാവും മരിച്ച ടോമിന്റെ സഹോദരനുമായ സക്കറിയ പ്രതികരിച്ചിരുന്നു. സിലിയുടെ കുഞ്ഞ് മരിച്ചത് അപസ്മാരം മൂലമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെയെന്നും അന്വേഷണത്തെ നേരിടുമെന്നും സക്കറിയ പറയുന്നു.
രണ്ടാം വിവാഹത്തിന് മുന്‍കൈ എടുത്തത് ജോളിയാണ്. തനിക്ക് വിവാഹം കഴിക്കണമെന്ന് പറഞ്ഞു. തുടര്‍ന്ന് ഷാജുവിന്‍റെ വീട്ടുകാര്‍ വന്ന് ആലോചിച്ചു. അങ്ങനെയാണ് വിവാഹം നടന്നതെന്നാണ് ജോളിയുടെ പിതാവ് പ്രതികരിക്കുന്നത്. സ്വത്തുക്കള്‍ ജോളിയുടെ പേര്‍ക്ക് ഒസ്യത്ത് എഴുതിവച്ചിരുന്നതായി പറഞ്ഞിട്ടുണ്ട്. അത് പക്ഷേ തങ്ങളാരും കണ്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിക്കുന്നു. കൂടത്തായിയിലെ മരണങ്ങളില്‍ ദുരൂഹതയില്ലെന്ന് ഷാജുവിന്‍റെ അമ്മയും പ്രതികരിച്ചു. ജോളി അങ്ങനെയൊന്നും ചെയ്യുമെന്ന് കരുതുന്നില്ല. ആരോപണങ്ങളെല്ലാം കെട്ടുകഥകളാണെന്നും അവര്‍ പറഞ്ഞു. എല്ലാം ആള്‍ക്കാര് പറഞ്ഞുണ്ടാക്കുന്നതാണ്. കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു എന്നത് ശരിയാണ്. അല്ലാതെ ജോളി അങ്ങനെയൊന്നും ചെയ്യില്ല. ജോളി എല്ലാവരെയും സഹായിക്കുന്ന ആളാണ്. അന്ന് കുഞ്ഞിനെയും കൊണ്ട് സിലിക്കൊപ്പം ആശുപത്രിയിലേക്ക് പോയത് ജോളിയാണ്. റോയി മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് അറിയില്ലായിരുന്നു. ഹൃദയാഘാതമായിരുന്നെന്നാണ് ജോളി പറഞ്ഞത്. അതേ തങ്ങള്‍ക്ക് അറിയൂ.
സിലിയുടെ കുഞ്ഞിന് വൃക്കയ്ക്ക് അസുഖമുണ്ടായിരുന്നു. അന്ന് വയ്യാതായപ്പോ പെട്ടന്ന് ഫിറ്റ്സ് പോലെ വന്നു. കുഞ്ഞിന്‍റെ ആശുപത്രി റിപ്പോര്‍ട്ടൊക്കെ വീട്ടിലുണ്ട്. ഇതിപ്പോ എല്ലാം റോയിയുടെ സഹോദരന്‍ റോജോയുടെ പണിയാണ്. റോയി മരിച്ചപ്പോഴോ അതിനു ശേഷമോ റോജോ എന്താണ് പരാതി കൊടുക്കാഞ്ഞത്. ശവമടക്കിനൊക്കെ റോജോ ഉണ്ടായിരുന്നു. അന്നൊന്നും ഇല്ലാത്ത സംശയം ഇപ്പോ സ്വത്തിന്‍റെ കാര്യം വന്നപ്പോ ഉണ്ടായതെങ്ങനെയാണെന്നും ഷാജുവിന്‍റെ അമ്മ ചോദിക്കുന്നു.
കൂടത്തായി മരണ പരമ്പരയിൽ മുഖ്യകണ്ണി ജോളിയടക്കം മൂന്നുപേരാണ് അറസ്റ്റിലായത്. ജോളിയുടെ സുഹൃത്ത് എംഎസ്. ഷാജി ), സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുരണ്ടുപേര്‍. രാവിലെ കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും മണിക്കൂറുകള്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റുരേഖപ്പെടുത്തിയത്. ജോളിക്ക് സയനൈഡ് ലഭ്യമാക്കിയത് മാത്യുവാണെന്നാണ് പൊലീസ് നഗമനം. ജോളിയുടെ ഭര്‍ത്താവ് റോയ് ഉള്‍പ്പെടെ ആറുപേര്‍ പലപ്പോഴായി മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് പൊലീസ് കരുതുന്നു.
https://www.facebook.com/Malayalivartha






















