അന്നമ്മയുടെ മരണശേഷം റോയ് തോമസിന്റെ സഹോദരി രഞ്ജിയെയും ജോളി സയനൈഡ് നല്‍കി വധിക്കാന്‍ ശ്രമിച്ചു; ജോളി നല്‍കിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായി: കൂടത്തായിയിലെ തറവാടു വീട്ടില്‍ പലപ്പോഴായി എത്തിയിരുന്ന റോജോയും, രഞ്ജിയും ഭക്ഷണം കഴിക്കാനോ അന്തിയുറങ്ങാനോ കൂട്ടാകാത്തിരുന്നതോടെ ജോളിയുടെ കെണിയില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്

അന്നമ്മയുടെ മരണ ശേഷം റോയ് തോമസിന്റെ സഹോദരി രഞ്ജിയെയും ജോളി സയനൈഡ് നല്‍കി വധിക്കാന്‍ ശ്രമിച്ചെന്ന് വ്യക്തമാക്കി പോലീസ്. ജോളി നല്‍കിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായി. കണ്ണില്‍ ഇരുട്ടു കയറുകയും ഓക്കാനിക്കുകയും ചെയ്തു. ലീറ്റര്‍ കണക്കിനു വെള്ളം കുടിച്ച ശേഷമാണ് സാധാരണനിലയിലായത്. അന്നു സംശയമൊന്നും തോന്നിയില്ലെന്നും ഇപ്പോഴാണു കൊലപാതക ശ്രമമാണെന്നു മനസ്സിലായതെന്നും രഞ്ജി പൊലീസിനു മൊഴി നല്‍കി. പലപ്പോഴും ജോളിയുടെ കെണിയില്‍ നിന്ന് രഞ്ജിയും റോജോയും തലനാരിഴയ്ക്കാണ് രക്ഷപെട്ടുപോയത്.
രഞ്ജിയും റോജോയും പലപ്പോഴും കൂടത്തായിയിലെ തറവാടു വീട്ടിലെത്തിയിരുന്നെങ്കിലും ഒരിക്കല്‍പോലും അവിടെനിന്ന് ഭക്ഷണം കഴിക്കാനോ അന്തിയുറങ്ങാനോ കൂട്ടാക്കിയിരുന്നില്ല. ജ്യേഷ്ഠഭാര്യയുടെ പല നടപടികളും ദുരൂഹതയുണര്‍ത്തുന്നതാണെന്ന് കൃത്യമായി മനസ്സിലാക്കിയ ഇരുവരും ഇക്കാര്യം സുഹൃത്തുക്കളായ പലരോടും ചില ബന്ധുക്കളോടും പങ്കുവെച്ചിരുന്നു. അറസ്റ്റിലായ ജോളി, രഞ്ജിയെ വകവരുത്താന്‍ നീക്കം നടത്തിയതായി പൊലീസിനോട് കുറ്റസമ്മതം നടത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് രഞ്ജി കേട്ടത്.
അമേരിക്കയില്‍നിന്ന് മൂന്നുതവണ നാട്ടിലെത്തിയപ്പോഴും റോജോ തിരുവമ്പാടിയിലെ ഭാര്യവീട്ടിലും കോടഞ്ചേരിയിലെ ഹോട്ടലിലും രഞ്ജി താമസിക്കുന്ന എറണാകുളത്തെ വീട്ടിലുമാണ് അന്തിയുറങ്ങിയത്. പലപ്പോഴും തറവാടു വീട്ടിലെത്തിയ രഞ്ജി, ജോളി തളികയില്‍ വെച്ചുനീട്ടിയ പലഹാരങ്ങളോ ശീതളപാനീയങ്ങളോ രുചിച്ചുപോലും നോക്കിയില്ല രഞ്ജി വ്യക്തമാക്കി. ആദ്യ ഭാര്യ സിലിയെയും മകളെയും നഷ്ടപ്പെട്ട ഷാജുവിനെ ജോളി വിവാഹം ചെയ്തത് ദുരൂഹത വര്‍ദ്ദിപ്പിക്കുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള പ്രണയബന്ധമാണ് കൊലപാതകങ്ങളിലേയ്ക്ക് നയിച്ചതെന്ന സംശയം ബലപ്പെട്ടു. ഇവരുടെ വിവാഹത്തെ കുടുംബത്തിലെ ചിലര്‍തന്നെ എതിര്‍ത്തിരുന്നു. എങ്കിലും ഷാജുവിനെ കൈവിടാന്‍ ജോളി തയാറായില്ല. ഷാജുവിന്റെ വീട്ടിലേക്ക് ജോളിയെ ബന്ധുക്കള്‍ കയറ്റാത്തതിനാല്‍ ഇരുവരും രണ്ടു വീടുകളിലാണ് താമസിച്ചത്.
അതേ സമയം റോയി മരിച്ച് 16ാം ദിനത്തിന്റെ ചടങ്ങിനായി അടിച്ച കാര്‍ഡില്‍ ജോളി എന്‍ഐടി ലക്ചറര്‍ എന്നാണ് കുറിച്ചിരുന്നത്. ലക്ചററല്ലെന്നത് ഭര്‍ത്താവിനും കുടുംബത്തിനു പോലും അറിയില്ലെന്നതു അത്ഭുതപ്പെടുത്തി. ഇതാണ് ജോളിയിലേക്ക് സംശയമുനകള്‍ ആദ്യമായി കൊണ്ടെത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ജോളി പലരോടും മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. 50 കാര്യങ്ങള്‍ നോട്ട് ചെയ്താണ് ഞങ്ങള്‍ ജോളിയെ വിളിച്ചത്. ചോദ്യം ചെയ്തപ്പോല്‍ സംശയങ്ങള്‍ ബലപെട്ടു. ഇവരോട് ചോദിക്കുമ്പോള്‍ ആലോചിച്ചാണ് ജോളി ഉത്തരം തരുന്നത്.
ബ്രില്ല്യന്റ് ആയ കുറ്റവാളിയാണ് ജോളി. എല്ലാവരെയും കൊന്നത് ഇവരാണെന്ന് തെളിഞ്ഞാലും അത്ഭുതപ്പെടാനില്ല',അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍ കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് 200ഓളം പേരുടെ മൊഴിയെടുത്തിരുന്നു. ജോളിയുടെ തന്നെ 50ഓളം മൊഴികളെടുത്തു. പോളിഗ്രാഫ് ടെസ്റ്റിനും നാര്‍കോ ടെസ്റ്റിനും അവര്‍ തയ്യാറാവാതിരുന്നതാണ് അന്വേഷണം ഇവരിലേക്ക് കേന്ദ്രീകരിക്കാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്. മരിച്ച ആര്‍ക്കും പാരമ്പര്യമായോ മറ്റോ അസുഖമൊന്നുമില്ലാത്തതും സംശയങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. അറസ്റ്റിലായ മാത്യുവുമായും ജോളിക്ക് വഴിവിട്ട ബന്ധമുണ്ടെന്നതിന്റെ ചില സൂചനകളും അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം.
https://www.facebook.com/Malayalivartha






















