ലക്ഷദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട് .

ലക്ഷദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടുക്കി,മലപ്പുറം, വയനാട് ഇനീ മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട് .
ശ്രീലങ്കയുടെ വടക്ക് തീരം മുതല്‍ കേരളത്തിന്റെ വടക്ക് തീരം വരെ നീളുന്ന ന്യൂനമര്‍ദപാത്തി നിലവിലുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ലങ്കന്‍ തീരംമുതല്‍ ആന്ധ്രാതീരംവരെ കിഴക്കന് കാറ്റിന്റെ തരംഗപ്രവാഹവുമുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയേറെയാണെന്ന് കാലാവസ്ഥ വകുപ്പ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോകരുതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണായി പിന്‍വാങ്ങിയതായും വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ( തുലാവര്‍ഷം) ന് തുടക്കമായതായും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയാണ് കേരളത്തില്‍ തുലാമഴക്കാലം.
തുലാവര്‍ഷത്തിന്റെ പതിവനുസരിച്ച് ഉച്ചയോടെ ഇടിമിന്നലും മഴയുമുണ്ടാവും. നാലുദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില സ്ഥലങ്ങളില്‍ അതിശക്തമായ മഴപെയ്യാം. ഇന്ന് പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണിത്.
https://www.facebook.com/Malayalivartha























