ഒടിയന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ശനിദശയാണെന്ന് തോന്നുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് പാരാതിക്ക് പിന്നാലെ നായകന്‍ മോഹന്‍ലാലും കോടതി കയറുന്നു

ഒടിയന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ശനിദശയാണെന്ന് തോന്നുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് പാരാതിക്ക് പിന്നാലെ നായകന്‍ മോഹന്‍ലാലും കോടതി കയറുന്നു. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് കാട്ടി പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് കോടതി സമന്‍സ് അയച്ചു. ക്രിമിനല്‍ കുറ്റമായതിനാല്‍ മോഹന്‍ലാല്‍ ഡിസംബര്‍ ആറിന് നേരിട്ട് ഹാജരാകണമെന്നാണ് കോടതി ഉത്തരവ്. താരം ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്കും നോട്ടീസ് അയച്ചു. ഹാജരായി അന്ന് തന്നെ മോഹന്‍ലാലിന് ജാമ്യം എടുക്കാനാകും. കേസ് തന്നെ അപമാനിക്കാനാണെന്നും കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
സെപ്തംബര്‍ 16 നാണ് കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മോഹന്‍ലാലാണ് ഒന്നാം പ്രതി. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍. കൃഷ്ണകുമാര്‍ രണ്ടാം പ്രതിയും തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി കെ. കൃഷ്ണകുമാര്‍ മൂന്നാം പ്രതിയും ചെന്നൈ പെനിന്‍സുല ഹൈറോഡില്‍ താമസിക്കുന്ന നളിനി രാധാകൃഷ്ണന്‍ നാലാം പ്രതിയുമാണ്. 1972 ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി കൂടാതെ ആനക്കൊമ്പുകള്‍ കൈവശം വയ്ക്കുകയും കൈമാറ്റം നടത്തുകയും അവ വാങ്ങി സൂക്ഷിക്കുകയും സര്‍ക്കാരിനെ അറിയിക്കാതിരിക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. വിചാരണയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പരമാവധി അഞ്ചു വര്‍ഷംവരെ തടവ് ലഭിക്കാം.
ജാമ്യമെടുത്താലും മോഹന്‍ലാലിന്റെ തലവേദന അവസാനിക്കില്ല. കുറ്റപത്രം വായിച്ച് കേള്‍പ്പിക്കാനായി വീണ്ടും വിളിച്ചുവരുത്തും. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെയും ഇതുപോലെ കോടതിയില്‍ വിളിച്ച് വരുത്തി കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചിരുന്നു. അതിന് ശേഷമാണ് വിചാരണ തീയതി നിശ്ചയിച്ചത്. ദിലീപിന്റെ വിചാരണ തല്‍ക്കാലം റദ്ദാക്കിയിരിക്കുകയാണ്. അതുപോലൊരു സാഹചര്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മോഹന്‍ലാലും. ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മോഹന്‍ലാലിന് ലൈസന്‍സ് നല്‍കിയിരുന്നു. എന്നാല്‍ അതിനെതിരെ ഒരാള്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്. ലൈസന്‍സ് നല്‍കിയതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആന ചരിഞ്ഞാല്‍ ഉടമസ്ഥന് മരണം വരെ കൊമ്പുകള്‍ സൂക്ഷിക്കാം. പിന്‍മുറക്കാര്‍ക്ക് കൈമാറാനൊക്കില്ല. വനംവകുപ്പിനു കൈമാറണം. എന്നാണ് നിയമം. അതിനാല്‍ ഉടമസ്ഥ അവകാശമുള്ള ലൈസന്‍സ് മോഹന്‍ലാലിന് നല്‍കാന്‍ കഴിയില്ലെന്നാണ് വനംവകുപ്പിന്റെ വാദം.
യു.ഡി.എഫ് സര്‍ക്കാര്‍ കൈവശ അവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാല്‍ വനംവകുപ്പ് കേസ് ഒതുക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ നിയമനടപടികള്‍ പാലിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ് ഏഴ് വര്‍ഷത്തിന് ശേഷം കുറ്റപത്രം നല്‍കിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്ന കെ.ബി ഗണേഷ്‌കുമാറും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇക്കാര്യത്തില്‍ മോഹന്‍ലാലിനെ ഏറെ സഹായിച്ചിരുന്നു എന്ന് ആക്ഷേപമുണ്ട്. ആദായനികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് 2012ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. അവയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. രണ്ട് കൊമ്പുകള്‍ തന്റെ ആനയുടേതും മറ്റുള്ളവ സമ്മാനമായി കിട്ടിയതുമാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha























