സിനിമാ സംഘടനകൾ മഞ്ജുവിനെ കൈവിടും; തന്നെ ശ്രീകുമാറിൽ നിന്നും രക്ഷിക്കണമെന്ന മഞ്ജുവിന്റെ ആവശ്യം അമ്മയും ഫെഫ്ക്കയും തള്ളി; തൊഴിൽപരമായ വിഷയമായതിനാൽ ഇടപെടാനാവില്ലെന്ന നിലപാടിൽ സംഘടനാ നേതാക്കൾ
മഞ്ജുവിനെ കൈവിട്ട് സിനിമാ സംഘടനകൾ. തന്നെ ശ്രീകുമാറിൽ നിന്നും രക്ഷിക്കണമെന്ന മഞ്ജുവിന്റെ ആവശ്യം അമ്മയും ഫെഫ്ക്കയും തള്ളി. തൊഴിൽപരമായ വിഷയമായതിനാൽ ഇടപെടാനാവില്ലെന്നാണ് സംഘടനാ നേതാക്കളായ ഇടവേള ബാബുവിന്റെയും ബി. ഉണ്ണികൃഷ്ണണയും നിലപാട്.
അപായപ്പെടുത്തൽ ആരോപിച്ച് രണ്ടാമത്തെ സിനിമാതാരമാണ് പരാതി നൽകിയിരിക്കുന്നത്. ആദ്യത്തെ സിനിമാ നടി ആക്രമണത്തെ തുടർന്നാണ് പരാതി നൽകിയത്. അന്ന് സിനിമാ സംഘടനകൾ നടപടിയെടുക്കാൻ വൈകി. സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ളവർ ആരോപണവിധേയനായ നടനെ സഹായിക്കുകയാണ് ചെയ്തത്. ഒടുവിൽ യുവതാരങ്ങൾ ഇടപെട്ടാണ് നടനെതിരെ നടപടിയെടുപ്പിച്ചത്. അതും പേരിന് മാത്രം.
അമ്മക്കും ഫെഫ്കക്കുമാണ് മഞ്ജു പരാതി നൽകിയത്. ഡിജിപി ലോക്നാഥ് ബഹ്റക്ക് നൽകിയ പരാതിയുടെ കോപ്പി സഹിതമാണ് സംഘടനകൾക്ക് മഞ്ജു പരാതി നൽകിയത്. പരാതി ലഭിച്ചപ്പോൾ തന്നെ തങ്ങൾക്ക് ഇടപെടാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ഭാരവാഹികൾ അറിയിച്ചതായാണ് മഞ്ജുവുമായി അടുത്ത വ്യത്തങ്ങൾ പറഞ്ഞത്. തൊട്ടുപിറകെ സംഘടനാ നേതാക്കളുടെ പ്രതികരണം വന്നു. കത്ത് ലഭിച്ചിട്ടുണ്ടെന്ന് ഇടവേള ബാബു പറഞ്ഞു. തൊഴിൽപരമായ ബുദധിമുട്ട് ഉണ്ടെങ്കിൽ ഇതര സിനിമാ സംഘടനകളുമായി ആലോചിക്കാമെന്നും വിഷയങ്ങളിൽ ഇടപെടാനാകില്ലെന്നും അത്തരം കാര്യങ്ങളിൽ പരിമിതികൾ ഏറെയാണെന്നും ഇടവേള ബാബു പറഞ്ഞു. മഞ്ജുവിന്റെ പരാതിയിൽ ശ്രീകുമാർ തന്റെ ജോലിയെ തടസപെടുത്തുന്നതായി പറഞ്ഞിട്ടില്ല. അതു കൊണ്ടു തന്നെ ഇടവേള ബാബുവിന്റെ വാക്കുകൾക്ക് പ്രസക്തി വർധിക്കുന്നു.
പീഡനത്തിന് ഇരയായ നടിയുടെ കാര്യത്തിലും ഇടവേള ബാബു നേതൃത്വം നൽകുന്ന അമ്മയുടെ നിലപാട് ഇതേ മട്ടിൽ തന്നെയായിരുന്നു. നടി നൽകിയ പരാതികൾ തുടരെ തുടരെ അവഗണിച്ചു. ദിലീപിനെ സർവാത്മനാ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിന്റെ പേരിൽ ബാബു ധാരാളം പഴി കേൾക്കുകയും ചെയ്തു.
സിനിമാ പ്രവർത്തകർക്കിടയിൽ അന്വേഷണം വേണമെന്നാണ് മഞ്ജുവിന്റെ ആവശ്യം. എന്നാൽ അന്വേഷണം നടത്തേണ്ടത് പോലീസാണെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്. ഡിജി പിക്ക് പരാതി നൽകിയ വിവരം തങ്ങളെ അറിയിക്കുക മാത്രമാണ് താരം ചെയ്തതെന്ന് ഫെഫ്ക ഭാരവാഹി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ശ്രീകുമാർ തങ്ങളുടെ സംഘടനയിൽ അംഗമല്ലാത്തതിനാൽ ഒരു നടപടിയുടെയും ആവശ്യമില്ലെന്ന് ഉണ്ണി കൃഷ്ണൻ പറഞ്ഞു. പോലീസിന് നൽകിയ പരാതിയിൽ ഇടപെടാൻ തങ്ങൾക്ക് അധികാരമില്ല. അന്വേഷണം നടക്കട്ടേ എന്നാണ് തങ്ങളുടെ നിലപാടെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഫലത്തിൽ പീഡനത്തിന് ഇരയായ നടിയെ പോലെ മഞ്ജുവാര്യരും ഒറ്റപ്പെടും. പീഡനത്തിന് ഇരയായ നടിക്ക് പിന്നീട് സിനിമയിൽ അവസരമില്ലാതായി. അതുപോലെ മഞ്ജുവിനെയും ഔട്ടാക്കാനാണ് സിനിമാക്കാരുടെ നീക്കം. വിവാദങ്ങൾ ഉണ്ടായാൽ സിനിമാക്കാർ പാടേ പുറന്തള്ളും.
https://www.facebook.com/Malayalivartha