ഗതാഗത നിയമലംഘന തുകയിൽ മാറ്റം;ഗതാഗതനിയമലംഘനങ്ങളിൽ ചിലതിനു പിഴ കുറയ്ക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി; പുതുക്കിയ തുക ഇങ്ങനെ...
ഗതാഗതനിയമലംഘനങ്ങളിൽ ചിലതിനു പിഴ കുറയ്ക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തിനുള്ള പിഴ 1000ൽ നിന്ന് 500 രൂപയാക്കി. അതേസമയം, മദ്യപിച്ചു വാഹനമോടിക്കലിനു പിഴ 10000 രൂപയായി തുടരും. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴ 2000 രൂപയും സാമൂഹ്യ സേവവുമാണ് പിഴയായി ചുമത്തുക. അമിതവേഗത്തിന് പിഴ 1500 ആയിരിക്കും. കുറ്റം ആവർത്തിച്ചാൽ പിഴ 3000 ആകും. അമിത ഭാരം കയറ്റിയാൽ പിഴ 20,000 ത്തിൽ നിന്ന് 10,000 ആക്കി. 18 വയസിന് താഴെയുള്ളവര്‍ വാഹനമോടിച്ചാലും പിഴയില്‍ കുറവില്ല. പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുന്നതിൽ വ്യാപക എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാവുന്ന വകുപ്പുകളിൽ പിഴ കുറയ്ക്കാമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് നിലപാട് എടുത്തിരുന്നു
പുതിയ മോട്ടോര്‍വാഹന നിയമത്തിലെ പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പിഴത്തുക നിശ്ചയിക്കുന്നത് കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമാണെന്നും അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രഉപരിതല ഗതാഗത മന്ത്രി പറഞ്ഞിരുന്നു. രാജ്യവ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പിഴത്തുക സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രഗതാഗതമന്ത്രി അറിയിച്ചെങ്കിലും ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല . .
ഗതാഗത ലംഘനങ്ങൾക്ക് പിഴ പത്തിരട്ടിവരെ വർധിപ്പിച്ചാണ് കേന്ദ്രം നിയമം ഭേദഗതി ചെയ്‌തത്. എന്നാൽ വർധിപ്പിച്ച തുക 40–-60 ശതമാനം കുറയ്‌ക്കാനായിരുന്നു സംസ്ഥാനം ആലോചിച്ചിരുന്നത് . മദ്യപിച്ച് വാഹനമോടിക്കൽ, അലക്ഷ്യമായി വാഹനമോടിക്കൽ എന്നിവയ്‌ക്കുള്ള പിഴ കുറയ്‌ക്കേണ്ടെന്നായിരുന്നു ആലോചന . ഡ്രൈവിങ് ലൈസൻസ് കാലാവധി തീർന്ന് ഒരു ദിവസം കഴിഞ്ഞ് പിടിക്കപ്പെട്ടാൽ 10,00 രൂപ ഈടാക്കാനാണ് കേന്ദ്രനിയമം നിർദേശിക്കുന്നത്. ലൈസൻസ് ഒരു വർഷത്തിനകം പുതുക്കിയില്ലെങ്കിൽ വീണ്ടും ടെസ്റ്റ് വിജയിക്കണമെന്ന വ്യവസ്ഥയിലും ഇളവ് വന്നേക്കും. പ്രവാസികൾക്ക് വൻ തിരിച്ചടിയാകുന്ന ഭേദഗതി ലഘൂകരിക്കാനായിരുന്നു സർക്കാർ ആലോചന.
https://www.facebook.com/Malayalivartha