ഈ കൊച്ചിയെ ഇവർ കട്ടുമുടിച്ച് തീർത്തു; ആരാണ് ചെയ്യുന്നത് ഇടതോ വലതോ അതല്ല പ്രശ്നം; ജനമിറങ്ങും ഇവരുടെയൊക്കെ വീട്ടിൽ കയറും; കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍. കൊച്ചി കായല്‍ നികത്താന്‍ ഇനി കുറച്ചുകൂടിയേ ഉള്ളൂവെന്നും അതുകൂടി അധികാരികള്‍ ചെയ്യണമെന്നും വിനായകന്‍ പരിഹസിച്ചു. ഇവിടെ ഒരു കാര്യവും നന്നാകാന്‍ പോകുന്നില്ലെന്നും വികസനത്തിന്റെ പേരില്‍ തോടും കായലും നികത്തുകയാണെന്നും വിനായകന്‍ പ്രതികരിച്ചു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനായകന്റെ പ്രതികരണം.
''ആദ്യം അവർ മറൈൻ ഡ്രൈവ് ഉണ്ടാക്കി. പിന്നെ ആർക്കോ വേണ്ടി മറൈൻ വാക്ക് ഉണ്ടാക്കി. ബോൾഗാട്ടിയുടെ മുന്നിൽ കുറച്ച് കൂടി കായൽ നികത്തി. ഇനി കൊച്ചി കായൽ കുറച്ച് കൂടിയേയുള്ളൂ. അതു കൂടി ഉടനടി നികത്തണം കേട്ടോ. അതു കൂടി നികത്തിക്കഴിഞ്ഞാൽ എല്ലാവർക്കും സന്തോഷമാകുമെന്നാണ് എനിക്ക് തോന്നുന്നത്. ഇതൊന്നും നന്നാകാൻ പോകുന്നില്ല. ആർക്കോ വേണ്ടി ഇവരിതെല്ലാം നികത്തി നികത്തി നികത്തി പോകുവാണ്. ആർക്ക് വേണ്ടിയാണ് ഇത് നികത്തുന്നത് ഇവിടെ ടൗൺ പ്ലാനിംഗ് എന്നൊരു പരിപാടിയില്ലേ? ഇവർക്കൊരു പ്ലാൻ ഇല്ലേ? ഒട്ടും വിദ്യാഭ്യാസമില്ലാത്ത എനിക്ക് പോലും ഇതിലെ പൊള്ളത്തരം മനസ്സിലാകുന്നുണ്ടല്ലോ? ഇത്രയും വിദ്യാഭ്യാസമുള്ള ഇവരിതെന്താണ് ചെയ്യുന്നത്? ഇവിടെ ജിസിഡിഎ എന്നൊരു സ്ഥാപനമുണ്ട്. കോർപ്പറേഷൻ ഉണ്ട്. ഇവിടത്തെ കായലെവിടെ? തോടുകളെവിടെപ്പോയി? ഇതൊക്കെ ഇവരോട് തന്നെ ചോദിക്കണം.
'വേലിയേറ്റവും വേലിയിറക്കവുമെല്ലാം ഈ നാട്ടിലുണ്ടാവുന്നതാണ്. ഇത് ഇന്നോ ഇന്നലെയോ ഉണ്ടായ പ്രശ്നമല്ല. ഇവിടത്തെ തോടുകളൊന്നും കാണാനില്ല. ഇവിടത്തെ തോടുകളൊക്കെ ആ കാണുന്ന കാനകളായി മാറി. പനമ്പിള്ളി നഗർ നമ്മൾ കാണുന്നതല്ലേ? ഇവിടെ മുമ്പ് താമസിച്ചിരുന്ന നാട്ടുകാർ താമസിച്ചിരുന്ന സ്ഥലമൊന്നും ഇപ്പോ കാണാനില്ല. ഇവിടത്തുകാർ താമസിച്ചിരുന്ന ആ സ്ഥലമൊക്കെ എവിടെപ്പോയി? നാട്ടുകാരൊക്കെ അതിനപ്പുറത്തെ അഴുക്കിൽ കിടപ്പുണ്ട്. എന്‍റെ ബന്ധുക്കളടക്കമുണ്ടവിടെ. എല്ലാ ഫണ്ടും കോർപ്പറേഷനും മറ്റ് സ്ഥാപനങ്ങളും കട്ടുമുടിച്ച് തീർക്കുകയാണ്. ഇനിയും ജനം സഹിക്കില്ല. ജനമിറങ്ങും, എന്നിട്ടിവരുടെയൊക്കെ വീട്ടിൽ കയറും. ഈ കൊച്ചിയെ ഇവർ കട്ടുമുടിച്ച് തീർത്തു. ആരാണ് ചെയ്യുന്നത് ഇടതോ വലതോ അതല്ല പ്രശ്നം. ജനമിറങ്ങും ഇവരുടെയൊക്കെ വീട്ടിൽ കയറും. ഇതിലൊക്കെ തട്ടിപ്പ് നടത്തുന്ന, കാശടിച്ച് മാറ്റുന്ന ആളുകളുടെ വീട്ടിൽ ജനം കയറും. അത് ഇവരു തന്നെ ഉണ്ടാക്കി വയ്ക്കുന്നതാണ് എന്നും വിനായകൻ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha