വോട്ടെണ്ണല്‍ തുടങ്ങി... കേരളത്തില്‍ ഉപതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി; ഫലസൂചനകള്‍ ഉടന്‍; കോന്നിയിയിലും വട്ടിയൂര്‍ക്കാവിലും വിജയ പ്രതീക്ഷയില്‍ മൂന്ന് മുന്നണികളും; ഓരോ ഫലവും നിര്‍ണായകമാകും

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. അതേസമയം ആകാക്ഷയോടെയാണ് മുന്നണികള്‍. ഉച്ചയോടെ അഞ്ചു മണ്ഡലങ്ങളിലെ ഫലവും പുറത്തുവരും. ഓരോ മണ്ഡലത്തിലും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് മെഷീനുകള്‍ കൂടി എണ്ണിയതിനു ശേഷമാകും തിരഞ്ഞെടുപ്പു കമ്മിഷന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം. പോളിംഗ് ശതമാനം കുറഞ്ഞ എറണാകുളം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഫലമാകും ആദ്യ പുറത്തുവരിക.
വട്ടിയൂര്‍ക്കാവിലെ വോട്ടുകള്‍ പട്ടം സെന്റ്‌മേരീസ് എച്ച്.എസ്.എസിലും, കോന്നിയിലെ വോട്ടുകള്‍ എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ്.എസിലും ആണ് എണ്ണുക. അരൂരിലേത് ചേര്‍ത്തല എന്‍.എസ്.എസ് കോളേജിലും, എറണാകുളത്തേത് മഹാരാജാസ് കോളേജിലും എണ്ണും. മഞ്ചേശ്വരത്ത് പൈവളികേ നഗര്‍ ഗവ. ഹൈസ്‌കൂള്‍ ആണ് വോട്ടെണ്ണല്‍ കേന്ദ്രം. വിവി പാറ്റ് മെഷീനുകള്‍ എണ്ണുന്നത് സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും.
വട്ടിയൂര്‍ക്കാവും കോന്നിയുമാണ് ഏറെ ശ്രദ്ധേയ മണ്ഡലം. മേയര്‍ വികെ പ്രശാന്ത്, കെ. മോഹന്‍കുമാര്‍, എസ് സുരേഷ് എന്നിവര്‍ മത്സരിക്കുമ്പോള്‍ മൂന്ന് മുന്നണികള്‍ക്കും വിജയ പ്രതീക്ഷയാണ്.
യുഡിഎഫ് കുത്തകയായ കോന്നിയില്‍ അട്ടിമറി വിജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. വിജയപ്രതീക്ഷയുള്ള മഞ്ചേശ്വരത്ത് നില്‍ക്കാതെ കോന്നിയില്‍ നില്‍ക്കാന്‍ വണ്ടി കയറിയതും ത്രികോണ മത്സരം തന്നെയായിരിക്കും കോന്നി നിയോജക മണ്ഡലത്തില്‍ നടക്കുക എന്ന പ്രതീക്ഷ തന്നെയാണ് നല്‍കുന്നത്. മൂന്ന് മുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്ന മണ്ഡലമാണ് കോന്നി.
2016ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ആര്‍ സനല്‍കുമാറിനെ 20,748 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് അടൂര്‍ പ്രകാശഅ നാലാം വിജയം നേടിയിരുന്നത്. 2016ല്‍ തുടര്‍ച്ചയായ അഞ്ചാം ജയത്തില്‍ അദ്ദേഹം നേടിയ ഭൂരിപക്ഷം 20,748 ആയിരുന്നു. പിന്നീട് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നെത്തിയത്.
വോട്ടു കണക്കുകളില്‍ തികഞ്ഞ ബോധ്യത്തോടെയായിരുന്നു യുഡിഎഫും എല്‍ഡിഎഫും ഇത്തവണ കരുനീക്കം നടത്തിയത്. ജില്ലയില്‍ കോണ്‍ഗ്രസിനെ നയിച്ചു തഴക്കമുള്ള പി മോഹന്‍രാജിനെ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കി. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പുതുമുഖമാണെങ്കിലും നഗരസഭാധ്യക്ഷനായും കൗണ്‍സിലറായും 23 വര്‍ഷത്തെ അനുഭവപരിചയമുണ്ട് പി മോഹന്‍ രാജിന്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ഡിവൈഎഫ്‌ഐ നേതാവായ കെയു ജനീഷാണ്. 2010ല്‍ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ സീതത്തോട് ഗ്രാമപഞ്ചായത്തിലേക്കു മത്സരിച്ചുജയിച്ചിട്ടുമുണ്ട് ജനീഷ്. ഇടത് ക്യാമ്ബ് വിജയ പ്രതീക്ഷയില്‍ തന്നെയാണ്. ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് ബിജെപി രംഗത്തിറക്കിയത്. കെ സുരേന്ദ്രനും വിജയ പ്രതീക്ഷയില്‍ തന്നെയാണ്. കോന്നിയില്‍ രാഷ്ട്രീയത്തിനപ്പുറത്തേക്കു പ്രചാരണം വഴിമാറിയ കാഴ്ചയാണ് ഇത്തവണ കണ്ടത്. മുന്‍പെങ്ങുമില്ലാത്തവണ്ണം ജാതി രാഷ്ട്രീയം മണ്ഡലത്തില്‍ പ്രചാരണായുധമായിരുന്നു. യുഡിഎഫും എന്‍ഡിഎയും ശബരിമല പ്രചാരണായുധമാക്കിയപ്പോള്‍ ഇതിനെ പ്രതിരോധിക്കാന്‍ സിപിഎമ്മിനും ശബരിമല വിഷയം എടുത്തിടാതെ തരമില്ലെന്നായി.
https://www.facebook.com/Malayalivartha






















