ആദ്യഫല സൂചനകള്‍ വി.കെ. പ്രശാന്തിന് അനുകൂലം... വട്ടിയൂര്‍ക്കാവില്‍ 2000 വോട്ടിന് വിജയിക്കുമെന്ന് വികെ പ്രശാന്ത്, മോഹന്‍കുമാറും സുരേഷും പ്രതീക്ഷയില്‍

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് ഫലം മൂന്ന് മുന്നണികളെ സംബന്ധിച്ചും അഭിമാന പ്രശ്‌നമാണ്. വോട്ടെണ്ണല്‍ തുടരവെ വട്ടിയൂര്‍ക്കാവില്‍ ആദ്യ ഫലസൂചനകള്‍ പ്രശാന്തിന് അനുകൂലമാണ് 55 വോട്ടിന് പ്രശാന്ത് മുന്നിലാണ്.
വട്ടിയൂര്‍ക്കാവില്‍ 2000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കും എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് പ്രതികരിച്ചു. എന്‍എസ്എസിലെ യുവാക്കള്‍ പിന്തുണച്ചെന്നും പ്രശാന്ത് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാറും ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷും ആത്മവിശ്വാസത്തിലാണ്..
വട്ടിയൂര്‍ക്കാവില്‍ 62.66 ശതമാനമാണ് ഇക്കുറി പോളിംഗ് രേഖപ്പെടുത്തിയത്. 2016ലേതിനേക്കാള്‍ 7.17 ശതമാനം കുറവ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 69.34 ശതമാനം പോളിംഗുണ്ടായിരുന്നു. ഇക്കുറി പോളിംഗിലുണ്ടായ കുറവില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ ആശങ്കയുണ്ടായിരുന്നു.
ഇടതുപക്ഷത്തിന് ഇതുവരെ പിടി കൊടുക്കാത്ത മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2011ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന്റെ കെ മുരളീധരനെ തിരഞ്ഞെടുത്ത മണ്ഡലം. 8 വര്‍ഷം വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയിരുന്ന കെ മുരളീധരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച് ജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രണ്ട് വര്‍ഷത്തേക്ക് മാത്രമായി തങ്ങളുടെ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുകയാണ് വട്ടിയൂര്‍ക്കാവ്.
വട്ടിയൂര്‍ക്കാവായി മാറുന്നതിന് മുന്‍പ് തിരുവനന്തപുരം നോര്‍ത്ത് ആയിരുന്ന മണ്ഡലം ഇടത് കോട്ടയായിരുന്നു. മണ്ഡലം നിലവില്‍ വന്ന 1977ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ രവീന്ദ്രന്‍ നായരാണ് വിജയിച്ചത്. തുടര്‍ന്ന് 1980, 1987, 1991,1996, 2000 എന്നീ വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കോണ്‍ഗ്രസ് വിജയം കണ്ടത് 1982ലും 2001ലും മാത്രമായിരുന്നു. എന്നാല്‍ 2011ലെ മണ്ഡല പുനര്‍ നിര്‍ണയത്തോടെ ചിത്രം മാറി.
തിരുവനന്തപുരം നോര്‍ത്തിന്റെ ഭാഗമായ ശ്രീകാര്യവും ഉളളൂരും കഴക്കൂട്ടം നിയമസഭാ മണ്ഡലത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. പകരം നെട്ടയം കൂട്ടിച്ചേര്‍ത്ത് വട്ടിയൂര്‍ക്കാവ് മണ്ഡലം രൂപീകരിക്കപ്പെട്ടു. പഴയ കോട്ട തിരിച്ച് പിടിക്കുക ലക്ഷ്യത്തോടെയാണ് ഏറെ ജനപ്രിയനായ മേയര്‍ വികെ പ്രശാന്തിനെ ഇടതുപക്ഷം വട്ടിയൂര്‍ക്കാവില്‍ കളത്തിലിറക്കിയത്. നായര്‍ വോട്ടുകള്‍ ഏറെ നിര്‍ണായകമായ മണ്ഡലത്തില്‍ സാമുദായിക സാഹചര്യം പരിഗണിക്കാതെയായിരുന്നു സിപിഎമ്മിന്റെ നീക്കം. പ്രളയ കാലത്തെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടേയും പ്രിയങ്കരനായി മാറിയ മേയര്‍ ബ്രോയുടെ ജനപ്രീതി തന്നെയായിരുന്നു സിപിഎമ്മിന്റെ ആയുധം.
https://www.facebook.com/Malayalivartha






















