കോന്നിയില്‍ ആദ്യ മണിക്കൂറില്‍ യു.ഡി.എഫ് മുന്നേറുന്നു, കാല്‍നൂറ്റാണ്ടോളം കോണ്‍ഗ്രസ് നേതാവ് അടൂര്‍പ്രകാശ് എം.എല്‍.എയായിരുന്ന മണ്ഡലത്തില്‍ ഇത്തവണ ചില ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം കാറ്റില്‍പ്പറന്നെന്നാണ് സൂചന

കോന്നിയില്‍ ആദ്യ മണിക്കൂറില്‍ യു.ഡി.എഫ് മുന്നേറുന്നു. കാല്‍നൂറ്റാണ്ടോളം കോണ്‍ഗ്രസ് നേതാവ് അടൂര്‍പ്രകാശ് എം.എല്‍.എയായിരുന്ന മണ്ഡലത്തില്‍ ഇത്തവണ ചില ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം കാറ്റില്‍പ്പറന്നെന്നാണ് സൂചന. നല്ല ശതമാനം വോട്ടുകള്‍ക്കാണ് പി. മോഹന്‍രാജ് തുടക്കത്തില്‍ ലീഡ് ചെയ്യുന്നത്. ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന കോന്നിയില്‍ കെ.സുരേന്ദ്രന്‍ മുന്നാം സ്ഥാനത്തേക്ക് പോയി. ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടിയാണ് ഇത്തവണയും ബി.ജെ.പി വോട്ട് തേടിയത്. ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. സി.പി.എം സ്ഥാനാര്‍ത്ഥി ജിനേഷ് കുമാറിന് പ്രചരണത്തിന്റെ തുടക്കത്തില്‍ വലിയ ഓളം സൃഷ്ടിക്കാനായിരുന്നില്ല. പ്രാദേശികമായി സി.പി.എമ്മില്‍ ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നതായിരുന്നു കാരണം.
ഡി.സി.സി ജനറല്‍ സെക്രട്ടറിയായ പി.മോഹന്‍രാജ് ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സ്ഥാനാര്‍ത്ഥിയായത്. അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ എം.പിയായതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തന്റെ പിന്‍ഗാമായിയ റോബിന്‍പീറ്ററെ മത്സരിപ്പിക്കണമെന്ന് അദ്ദേഹം കെ.പി.സി.സി യോട് ആവശ്യപ്പെട്ടെങ്കിലും ഡി.സി.സി എതിര്‍പ്പുമായി രംഗത്തെത്തി. സമുദായ സമവാക്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ആവശ്യപ്പെടുകയും അടൂര്‍പ്രകാശിനെ പരസ്യമായി തള്ളുകയും ചെയ്തു. അതോടെ മണ്ഡലത്തിലെ നിര്‍ണായക വോട്ട് ബാങ്കായ എസ്.എന്‍.ഡി.പിയുടെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. അതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന അവസ്ഥയായിരുന്നു. മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അടൂര്‍ പ്രകാശ് തയ്യാറായില്ല. അവസാനം നേതൃത്വം ഇടപെട്ടപ്പോഴാണ് വഴങ്ങിയത്. അവസാന റൗണ്ട് പ്രചരണത്തില്‍ പങ്കെടുക്കാതെ അടൂര്‍പ്രകാശ് ഡല്‍ഹിക്ക് പറന്നതും വിവാദമായിരുന്നു.
കോണ്‍ഗ്രസിലെ തമ്മിലടി മുതലാക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു എല്‍ഡിഫ്. അത് എത്രത്തോളം ഫലപ്രദമായെന്ന് ആദ്യ മണിക്കൂറില്‍ പറയാനാകില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന് 46,946 വോട്ട് കിട്ടി. അതായത് 32.47 ശതമാനം വോട്ട്. 2014ല്‍ ഇതേ സ്ഥാനത്ത് 18,222 വോട്ടേ ലഭിച്ചിരുന്നുള്ളൂ. ബി.ജെ.പിക്ക് എല്‍.ഡി.എഫുമായി 0.3% വോട്ടിന്റെ വ്യത്യാസമേ മണ്ഡലത്തില്‍ ഇപ്പോഴുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ചുള്ള കണക്കാണിത്. അതിനാല്‍ ബി.ജെ.പിയുടെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്.
ശബരിമല സമരത്തില്‍ സുരേന്ദ്രന്‍ ഇടപെട്ടതോടെയാണ് ജനപിന്തുണ വര്‍ദ്ധിച്ചത്. പത്തനംതിട്ട ലോക്‌സഭാതെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കണമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും മുമ്പായിരുന്നു അത്. സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തില്‍ ഫല്‍ക്‌സുകള്‍ നിറഞ്ഞതോടെ നേതൃത്വം അദ്ദേഹത്തെ കളത്തിലിറക്കുകയായിരുന്നു. രണ്ട് ലക്ഷത്തി 97,000 വോട്ടാണ് അദ്ദേഹം നേടിയത്. അത് ബി.ജെ.പിയുടെ, മണ്ഡലത്തിലെ റെക്കോഡ് വോട്ടാണ്. മൂന്നാംസ്ഥാനത്തേക്ക് പോയെങ്കിലും വോട്ടിംഗ് ശതമാനത്തിലുണ്ടായ വര്‍ദ്ധന ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. അതും കോന്നി മണ്ഡലത്തിലെ ഈഴവ വോട്ടുകളുടെ സാനിധ്യവും സുരേന്ദ്രന് അനുകൂലമാകുമെന്നാണ് ആര്‍.എസ്.എസ് കണക്ക് കൂട്ടിയിരുന്നത്.
https://www.facebook.com/Malayalivartha






















