ഉറുമ്പിനെ ഒട്ടകമാക്കുന്ന എല്‍ഡിഎഫിന്റെ പ്രചാരണത്തിന് ഫലം കണ്ടു; രണ്ടാം പ്രളയത്തില്‍ മേയര്‍ വി കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്; തോൽവി സമ്മതിച്ച് കെ മോഹന്‍കുമാര്‍

വട്ടിയൂര്‍ക്കാവില്‍ ഉറുമ്പിനെ ഒട്ടകമാക്കുന്ന എല്‍ഡിഎഫിന്റെ പ്രചാരണത്തിന് ഫലം കണ്ടതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നിലയില്‍ മുന്നേറാന്‍ സാധിച്ചുവെന്ന് മോഹന്‍കുമാര്‍ പ്രതികരിച്ചു.
2019 മെയ് 23ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പിച്ചിരുന്നു. ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമായിരുന്നു. അതിനനുസരിച്ചുളള പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവെച്ചത്. അതില്‍ അവര്‍ക്ക് മുന്നേറാന്‍ സാധിച്ചു എന്നാണ് തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ നല്‍കുന്നതെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. ഉറുമ്ബിനെ ഒട്ടകമാക്കുന്ന അവരുടെ പ്രചാരണം ഫലം കണ്ടുവെന്നും മോഹന്‍കുമാര്‍ പറഞ്ഞു.
യുഡിഎഫിന്റെ നിഗമനമല്ല താന്‍ അവതരിപ്പിക്കുന്നത്. ഒരു പൗരന്‍ എന്ന നിലയില്‍ മനസ്സിലാക്കാന്‍ സാധിച്ച കാര്യങ്ങളാണ് പറയുന്നത്. ജൂണ്‍ ആദ്യവാരം തന്നെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രണ്ടാം പ്രളയത്തില്‍ മേയര്‍ വി കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നുവെന്നും മോഹന്‍കുമാര്‍ പറഞ്ഞു.
അതേസമയം വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് മുന്നേറുകയാണ്. ലീഡ് 8397 കടന്നു.തിരുവനന്തപുരം നോര്‍ത്ത് 2011-ല്‍ വട്ടിയൂര്‍ക്കാവ് ആയശേഷം കോണ്‍ഗ്രസ് ഇവിടെ പരാജയപ്പെട്ടിട്ടില്ല. രണ്ടുവട്ടവും കെ. മുരളീധരനാണു വിജയിച്ചത്. മുരളീധരന്‍ വടകരയില്‍ നിന്ന് ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
https://www.facebook.com/Malayalivartha






















