സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഓര്‍ത്തഡോക്‌സ് സഭയിലെ ഒരുകൂട്ടം വൈദികര്‍ക്കും ഏറ്റ തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം

സ്വന്തം സമുദായത്തിലെ പട്ടിണിപ്പാവങ്ങളുടെ നിരവധിയായ പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ട് സമുദായത്തെ ശക്തിപ്പെടുത്തേണ്ടതിന് പകരം, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഓര്‍ത്തഡോക്‌സ് സഭയിലെ ഒരുകൂട്ടം വൈദികര്‍ക്കും ഏറ്റ തിരിച്ചടിയാണ് വട്ടിയൂര്‍്കാവ്, അരൂര്‍,കോന്നി ഉപതെരഞ്ഞെടുപ്പ് ഫലം. ജാതി സംഘടനകള്‍ എപ്പോഴൊക്കെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടുണ്ടോ, അപ്പോഴെല്ലാം വലിയ തിരിച്ചടിയാണ് കേരളജനത നല്‍കിയിട്ടുള്ളത്.
എന്‍.എസ്.എസ് ആചാര്യന്‍ മന്നത്ത് പത്മനാഭന്റെ മരണ ശേഷം , 1973ല്‍ രൂപീകരിച്ച എന്‍.ഡി.പിയും എസ്.എന്‍.ഡി.പിയുടെ എസ്.ആര്‍.പിയും ധീവര സഭയുടെ ഡി.എം.പിയും യു.ഡി.എഫിന്റെ ഘടകക്ഷിയായിരുന്നു. ഇവരെല്ലാം എതിര്‍ ചേരിയിലുണ്ടായിട്ടും അവരെയെല്ലാം തോല്‍പ്പിച്ചാണ് 1988ല്‍ ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായത്. പലപ്പോഴും ജാതി സംഘനകളുടെ രാഷ്ട്രീയ ഇടപെടലിനെതിരെ സി.പി.എം മാത്രമാണ് പ്രതികരിച്ചിട്ടുള്ളത്. ആലപ്പുഴയില്‍ എസ്.എന്‍.ഡി.പിക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ത്തിയെ നിര്‍ത്താന്‍ സി.പി.എം തയ്യാറായില്ല. എങ്കിലും അവരെ പിന്തുണയ്ക്കാന്‍ യോഗം തയ്യാറായി. ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും തയ്യാറായില്ല. സി.പി.എം ആകട്ടെ മനു സി.പുളിക്കല്‍ എന്ന യുവനേതാവിനെ കളത്തിലിറക്കി. എതിര്‍ ചേരിയില്‍ രണ്ട് ഈഴവ സ്ഥാനാര്‍ത്ഥികളെ കണ്ട് യു.ഡി.എഫ് മറ്റൊരു ജാതി കാര്‍ഡ് ഇറക്കി. ഈഴവ വോട്ടുകള്‍ വിഭജിക്കുകയും മുസ്്‌ലിംവോട്ടുകള്‍ സമാഹരിക്കുകയും ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം. അങ്ങനെയാണ് ഷാനിമോള്‍ മത്സരിക്കുന്നത്.
ഈഴവ വോട്ട് ബാങ്കുള്ള അരൂരില്‍ പക്ഷെ, കാര്യങ്ങള്‍ വെള്ളാപ്പള്ളിയുടെ കയ്യില്‍ നിന്നില്ല. എല്‍.ഡി.എഫ് സിറ്റിംഗ് സീറ്റ് യു.ഡി.എഫിലെ ഷാനിമോള്‍ ഉസ്മാന് വിജയിക്കാനായത്. എസ്.എന്‍.ഡി.പിയേയും മുസ്്‌ലിം സംഘടനകളേയും പ്രിണിപ്പിക്കാന്‍ ചെങ്കൊടി മഞ്ഞയും പച്ചയുമാക്കി , അതില്‍ അരിവാള്‍ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത് റാലികള്‍ സംഘടിപ്പിച്ച എല്‍.ഡി.എഫിന്റെ യുവജന സംഘടനകള്‍ക്ക് കിട്ടിയ വലിയ പ്രഹരം കൂടിയാണ് അരൂരിലെ യു.ഡി.എഫ് വിജയം. അതുപോലെ കോന്നിയിലും വട്ടിയൂര്‍ക്കാവിലും ഓര്‍ത്തഡോക്‌സ് സഭ ബി.ജെ.പിക്ക് പിന്തുണയുമായി എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കോതമംഗലത്ത് നിന്നുള്ള പാതിരിമാര്‍ കോന്നിയില്‍ ക്യാമ്പ് ചെയ്താണ് സുരേന്ദ്രന് വേണ്ടി വോട്ട് പിടിച്ചത്. വട്ടിയൂര്‍ക്കാവില്‍ ഓര്‍ത്തഡോക്‌സ് സഭ പ്രയര്‍ഗ്രൂപ്പ് ബി.ജെ.പിയുടെ സുരേഷിനൊപ്പമായിരുന്നു. ഇവകാംഗങ്ങളായ 11,000 പേരുടെ വോട്ട് എന്‍.ഡി.എയ്ക്ക് നല്‍കുമെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതെല്ലാം ജനം തള്ളിക്കളയുന്ന കാഴ്ചയാണ് കണ്ടത്. അതോടൊപ്പം എന്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച യു.ഡി.എഫ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള തിരിച്ചടി കൂടിയാണിത്.
എല്ലാത്തവണയും ബി.ജെ.പി നേരിയ വ്യത്യാസത്തില്‍ തോറ്റിരുന്ന മഞ്ചേശ്വരത്ത് ഇത്തവണ ഹൈന്ദവ ആചാരം സംരക്ഷിക്കാനിറങ്ങിയ സി.പി.എമ്മിലെ ശങ്കര്‍റേയ്ക്കും അടിപതറി. അവിടെ യു.ഡി.എഫിന്റെ മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ ഏകപക്ഷീയമായ വിജയമാണ് നേടിയത്. മതവും ജാതിയും പറഞ്ഞും അവരെ പ്രീണിപ്പിച്ചും തള്ളിയുമാണ് മൂന്ന് മുന്നണികളും ഉപതെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത്. എന്നാല്‍ ജാതിയും മതവും രാഷ്ട്രീയത്തില്‍ ഇടപെടേണ്ട എന്ന മുന്നറിയിപ്പാണ് കേരളജനത വീണ്ടും നല്‍കിയത്. അതിന് കളമൊരുക്കിയത് രാഷ്ട്രീയ പാര്‍ട്ടികളും അവരോട് ചേര്‍ന്ന് നില്‍ക്കുന്ന സംഘടനകളുമാണ്. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത സമുദായിക സംഘനകള്‍ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികളെ തോല്‍പ്പാക്കാന്‍ അവര്‍ അഹോരാത്രം പണിയെടുത്തു. അങ്ങനെ മറ്റൊരര്‍ത്ഥത്തില്‍ അത് മതേതര സമൂഹത്തിന്റെ വിജയവുമായി.
https://www.facebook.com/Malayalivartha






















