തോറ്റത് എൻ എസ് എസും ചെന്നിത്തലയും; നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി .സുകുമാരൻ നായർ പ്രളയത്തിൽ ഒലിച്ചു പോയ അവസ്ഥയിൽ; ഒപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള രമേശ് ചെന്നിത്തലയുടെ പ്രയാണവും ഇല്ലാതായി

അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിൽ തോറ്റത് എൻ എസ് എസ്. ഒപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള രമേശ് ചെന്നിത്തലയുടെ പ്രയാണവും ഇല്ലാതായി. നായർ സർവീസ് സൊസൈറ്റി രണ്ടിടത്താണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പരസ്യ പിന്തുണ നൽകിയത്. യു ഡി എഫ് നേടിയ മൂന്നിടത്തിൽ രണ്ടിടത്ത് ജയിച്ചത് മുസ്ലീം സ്ഥാനാർത്ഥികളും ഒരിടത്ത് ലത്തീൻ സമുദായംഗവുമാണ്. അതായത് ജയിച്ച സ്ഥലങ്ങളിൽ യുഡിഎഫിന് എൻ എസ് എസിന്റെ പിന്തുണ ആവശ്യമുണ്ടായിരുന്നില്ല .
നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി .സുകുമാരൻ നായർ പ്രളയത്തിൽ ഒലിച്ചു പോയ അവസ്ഥയാണ് സംജാതമായിരിക്കുന്നത്. നായർ വോട്ടുകളുടെ കുത്തക തങ്ങൾക്കാണെന്നാണ് എൻ എസ് എസ് അവകാശപ്പെട്ടിരുന്നത് . എന്നാൽ അതല്ല വാസ്തവമെന്ന് തെരഞ്ഞടുപ്പ് ഫലം തെളിയിച്ചു.
കോന്നിയിൽ റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. ഈഴവ സമുദായംഗമായ സ്ഥാനാർത്ഥിയെ കോൺഗ്രസ് മത്സരിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിർദ്ദേശിച്ച മോഹൻരാജിനെയാണ് യു ഡി എഫ് മത്സരിപ്പിച്ചത്. അതിന്റെ ഫലം കോന്നിയിൽ കണ്ടു.
നായർ സമുദായംഗങ്ങളാണ് വട്ടിയൂർക്കാവിൽ കൂടുതലുള്ളത്. അവരുടെ കൂടെ വോട്ടു കിട്ടിയാണ് മേയർ വി കെ പ്രശാന്ത് ജയിച്ചത്. അത് സുകുമാരൻ നായർക്കും സംഗീത് കുമാറിനുമുള്ള മറുപടിയാണ്. സംഗീത്കുമാർ മോഹൻകുമാറിന് പരസ്യ പിന്തുണ നൽകിയെന്ന് മാത്രമല്ല നായർ സ്ക്വാഡിറക്കി മോഹൻകുമാറിനെ പിന്തുണക്കുകയും ചെയ്തു.
മലയാളി വാർത്ത നേരത്തെ റിപ്പോർട്ട് ചെയ്തത് പോലെ എൻ എസ് എസ് പിന്തുണ മോഹൻകുമാറിന് വിനയായി തീർന്നു. വട്ടിയൂർക്കാവിന് സമീപം നെട്ടയത്ത് നടന്ന എൻ എസ് എസ് കരയോഗത്തിൽ പങ്കെടുത്ത സംഗീത് കുമാറിനെതിരെ കരയോഗം അംഗങ്ങൾ രൂക്ഷമായാണ് പ്രതികരിച്ചത്. ഇലക്ഷന് രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. മോഹൻകുമാറിന് വോട്ടു ചോദിച്ച് എത്തിയതായിരുന്നു സംഗീത് കുമാർ. വരും ദിവസങ്ങളിൽ സംഗീത് കുമാറിനെതിരെ കൂടുതൽ കരയോഗ അംഗങ്ങൾ തിരിയുമെന്നാണ് സൂചന.നിലപാട് പരസ്യമാക്കി പരാജയപ്പെട്ട ജി. സുകുമാരൻ നായർക്കെതിരെയും തിരിയും.
ഉപ തെരഞ്ഞടുപ്പിൽ കോൺഗ്രസിന് വലിയ നഷ്ടമൊന്നും സംഭവിച്ചിട്ടില്ല. നഷ്ടം സംഭവിച്ചത് എൻ എസ് എസിന് മാത്രമാണ്. സമുദായ സംഘടനകളുടെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കാൻ കാലമായെന്നാണ് ഫലം തെളിയിക്കുന്നത്. ചെന്നിത്തലയുടെ പ്രതീക്ഷകളാണ് ഇല്ലാതാകുന്നത്. നായർ സൊസൈറ്റിയുടെ പിന്തുണ മാത്രം കൊണ്ടാണ് അദ്ദേഹം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായത്.
കുറിച്ചി ഹോമിയോ കോളേജ് ഫയൽ ഉൾപ്പെടെയുള്ളവ പിണറായിയുടെ കൈയിലുണ്ട്. അത് പിണറായി ഉപയോഗിച്ചാൽ സുകുമാരൻ നായർ പ്രതിസന്ധിയിലാകും. നായർ സമുദായത്തിൽ എൻ എസ് എസ് ഒറ്റപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















