കോണ്‍ഗ്രസിന്റെ കുത്തക പിടിച്ചെടുക്കുക എന്നത് കോന്നിയിലെ സി.പി.എം സ്ഥാനാര്‍ത്ഥി അഡ്വ. കെ. യു ജനീഷ് കുമാറിന് പുത്തരിയില്ല

കോണ്‍ഗ്രസിന്റെ കുത്തക പിടിച്ചെടുക്കുക എന്നത് കോന്നിയിലെ സി.പി.എം സ്ഥാനാര്‍ത്ഥി അഡ്വ. കെ. യു ജനീഷ് കുമാറിന് പുത്തരിയില്ല. 2010 ല്‍ പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ കുത്തക വാര്‍ഡില്‍ പ്രമുഖ നേതാവിനെ വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് പാര്‍ലമെന്ററി രംഗത്ത് ശ്രദ്ധേയനാകുന്നത്. സീതത്തോട്ടിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകനായ, അന്തരിച്ചപി.എ ഉത്തമന്റെ മകനായ ജനീഷിന്റെ രക്തത്തില്‍ രാഷ്ട്രീയം നന്നേ ചെറുപ്പത്തിലേ അലിഞ്ഞിട്ടുണ്ട്. ബ്രാഞ്ച് തലത്തില്‍ തുടങ്ങിയ പ്രവര്‍ത്തന മികവ് സി പി എം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികളിലേക്ക് ജനീഷിനെ എത്തിച്ചു. അതിനിടെയാണ് കോണ്‍ഗ്രസിന്റെ കോട്ടയായ കോന്നിയിലെ പോരാട്ടത്തിന് അവസരം ലഭിച്ചത്. ആ കോട്ടയും പൊളിച്ച് ചരിത്രം ആവര്‍ത്തിക്കുകയാണ് ജനീഷ്.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും നിയമബിരുദവും നേടിയ ജനീഷ് പത്തനംതിട്ട ബാറിലെ അഭിഭാഷകനാണ്. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കൂടിയാണ്. സീതത്തോട് കെ ആര്‍ പി എം എച്ച് എസ് എസില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി, പ്രസിഡന്റ്. ജില്ലാ സെക്രട്ടറി, പ്രസിഡന്റ് . സിപിഎം സീതത്തോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സീതത്തോട് കെ. ആര്‍.പി.എം.എച്ച്.എസ് എസ് സ്‌കൂള്‍ ലീഡര്‍ , റാന്നി സെന്റ് തോമസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. റഷ്യയില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് സംസാരിച്ചു. അമ്മ- വിജയമ്മ, സി പിഎമ്മിന്റെ സജീവ പ്രവര്‍ത്തക. ഭാര്യ : അനുമോള്‍, സീതത്തോട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി. മക്കള്‍ : ന്യപന്‍ കെ ജിനീഷ് , ആസിഫ് അനു ജിനീഷ്.
യു.ഡി.എഫിന്റെ അപവാദപ്രചാരണങ്ങളെ അതിജീവിച്ചാണ് ജനീഷ് കുമാര്‍ വിജയിച്ചത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ തോല്‍വി ഭയന്ന് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ജനീഷിനെതിരെ ഉയര്‍ത്തിയത്. കെയു ജനീഷ് കുമാര്‍ മണ്ഡലത്തില്‍ നിന്നുളള ആളാണെന്നതും അനുകൂലമായി. ഡിവൈ.എഫ് ഐ നേതാവായ ജനീഷ് കുമാര്‍ മത്സര രംഗത്ത് എത്തിയപ്പോള്‍ സിപിഎമ്മിന്‍ നിന്നു തന്നെ ചില അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനെയെല്ലാം മറികടക്കാന്‍ പ്രചരണത്തില്‍ സാധിച്ചു. ജില്ലയ്ക്ക്് പുറത്തു നിന്നുളള നേതാക്കളാണ് പ്രചരണത്തിന് നേതൃത്വം നല്‍കിയത്. മുന്‍പൊരിക്കലും മണ്ഡലത്തില്‍ നടക്കാത്ത രീതിയിലുളള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഇടതു മുന്നണി നടത്തിയത്.. മുന്‍കാലങ്ങളില്‍ ചില നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചിരുന്നെന്ന് സിപി എം അന്വേഷണത്തില്‍ കണ്ടെത്തിയ മണ്ഡലം കൂടിയാണ് കോന്നി.
എം.ജി സര്‍വകലാശാല മാര്‍ക്ക് ദാനവിവാദത്തെ തുടര്‍ന്ന് ജനേഷിനെ വ്യക്തിപരമായി ആക്രമിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യേകം ശ്രമിച്ചു. എംജി പരീക്ഷയില്‍ കോപ്പിയടിച്ച ജനീഷിനെ ഡീബാര്‍ ചെയ്തിട്ടുണ്ടെന്നും ഇത്തരത്തിലുള്ളവരുടെ സംഘമാണ് സര്‍വകലാശാലകളുടെ സുഗമമായ നടത്തിപ്പിനെ അട്ടിമറിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ആരോപിച്ചിരുന്നു. അതിനെയൊന്നും ജനം കവവെച്ചില്ല എന്നാണ് ജനീഷിന്റെ വിജയം വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha






















