മലക്കം മറിഞ്ഞ് ടിപി സെന്‍കുമാര്‍... ശബരിമലയും ഉയര്‍ത്തിപ്പിടിച്ച് എന്നും തെരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന് ടിപി സെന്‍കുമാര്‍; കോന്നിയില്‍ ശബരിമല ഘടകമായതുകൊണ്ടാണ് സുരേന്ദ്രന്റെ വോട്ടില്‍ വലിയ കുറവ് വരാതിരുന്നത്; പരാജയ കാരണം വിലയിരുത്തുന്നു

കഴിഞ്ഞ മണ്ഡലകാലം മുതല്‍ ബിജെപിക്ക് മാനസിക പിന്തുണ നല്‍കുന്ന വ്യക്തിയാണ് മുന്‍ ഡിജിപി കൂടിയായ ടി.പി. സെന്‍കുമാര്‍. സെന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം പോലുമുണ്ടായി. എന്നാല്‍ ലോക്‌സഭയിലും നിയമസഭയിലും ബിജെപി ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അതേസമയം അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട കനത്ത പരാജയത്തെ കുറിച്ച് പ്രതികരിച്ച് ടിപി സെന്‍കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാലതാമസത്തെ പഴിക്കുന്നതായിരുന്നു ടിപി സെന്‍കുമാറിന്റെ പ്രതികരണം. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയത് ബിജെപിക്കേറ്റ തിരിച്ചടിക്ക് കാരണമെന്ന് സെന്‍കുമാര്‍ പ്രതികരിച്ചു. ശബരിമല പോലൊരു പ്രശ്‌നം ഉപയോഗിച്ച് എന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആര്‍ക്കുമാകില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
ശബരിമല പോലൊരു പ്രശ്‌നം ഉപയോഗിച്ച് എന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആര്‍ക്കുമാകില്ല. കോന്നിയില്‍ ശബരിമല ഘടകമായതുകൊണ്ടാണ് സുരേന്ദ്രന്റെ വോട്ടില്‍ വലിയ കുറവ് വരാതിരുന്നത്. പോളിങ് ശതമാനം കുറഞ്ഞതിനനുസരിച്ച് ബിജെപിക്ക് വോട്ടു കുറഞ്ഞു എന്നതിനപ്പുറം വലിയ വോട്ട് ചോര്‍ച്ച ബിജെപിക്ക് കോന്നിയില്‍ ഉണ്ടായില്ല, എന്നും സെന്‍കുമാര്‍ പറഞ്ഞു.
80 ശതമാനത്തിന് മുകളില്‍ ഹിന്ദു വോട്ടുകളുളള വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 40 ശതമാനം നായര്‍ വിഭാഗത്തിന്റേത് അല്ലാത്ത വോട്ടുമുണ്ട്. എന്‍എസ്എസിന്റെ ആളുകള്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പിടിക്കാന്‍ ശ്രമിച്ചാല്‍ മറുഭാഗത്ത് അതിന് എതിരായ ഒരു ട്രെന്റ് ഉണ്ടാകും. ഈ ട്രെന്റിനൊപ്പം നായര്‍ വിഭാഗത്തിലെ തന്നെ ഇടതുപക്ഷ കേഡര്‍ വോട്ടുകളും കൂടി ചേര്‍ന്നതാകാം പ്രശാന്തിന് വലിയ വിജയം സമ്മാനിച്ചതെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.
ബിജെപി മഞ്ചേശ്വരത്ത് നേരിയ വോട്ടുകള്‍ക്ക് മുന്നേറി രണ്ടാം സ്ഥാനത്തെത്തി എന്നതൊഴിച്ചാല്‍ ബാക്കി നാലിടത്തും ബിജെപിക്ക് വലിയ വോട്ട് ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ബിജെപി വിജയം പ്രതീക്ഷിച്ചിരുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
അതേസമയം വട്ടിയൂര്‍ക്കാവില്‍ വോട്ട് ചോര്‍ന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും സമ്മതിച്ചു. ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപി ബഹുദൂരം പിന്നിലായിപ്പോയി . കിട്ടിയത് ലോക്‌സഭയിലെ വോട്ടിന്റെ പകുതി മാത്രം. മഞ്ചേശ്വരത്ത് രണ്ടാംസ്ഥാനം നിലനിര്‍ത്തി. എന്നാല്‍ കോന്നിയില്‍ സുരേന്ദ്രന് ആറായിരം വോട്ടുകുറഞ്ഞു .
ലോക്‌സഭാതെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിലനിര്‍ത്താനായില്ലെന്നു മാത്രമല്ല ഉള്ള വോട്ട് ചോരുകയും ചെയ്തു. ഇതോടെ നേതൃമാറ്റത്തിനായുള്ള ആവശ്യം പാര്‍ട്ടിയിലുയരും. വട്ടിയൂര്‍ക്കാവില്‍ കനത്ത തിരിച്ചടിയുണ്ടായപ്പോള്‍ കോന്നിയില്‍ പ്രതീക്ഷിച്ച രീതിയിലുണ്ടായ മുന്നേറ്റമുണ്ടാക്കാനായില്ല. മഞ്ചേശ്വരത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 89 വോട്ടിന്റെ പരാജയത്തില്‍ നിന്നു ഒരുപാടു പിന്നോക്കം പോയെങ്കിലും രണ്ടാംസ്ഥാനം നിലനിര്‍ത്തിയെന്നതു മാത്രമാണ് ഏക ആശ്വാസം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവും സംസ്ഥാന നേതൃത്വത്തിലെ ദിശാബോധമില്ലായ്മയുമാണ് തിരിച്ചടിയായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കുറെക്കാലമായി ബിജെപി യില്‍ നിന്നു അകന്നുപോയ വോട്ടുമറിക്കല്‍ വിവാദം വീണ്ടും വേട്ടയാടിയേക്കാം. പ്രത്യേകിച്ചും വട്ടിയൂര്‍ക്കാവില്‍. ലോക്‌സഭയിലെ 50750 എന്ന സംഖ്യയില്‍ നിന്നും വോട്ടു പകുതിയിലേക്ക് കുറഞ്ഞതാണ് ഇതിനു കാരണം. മാത്രമല്ല പാര്‍ട്ടി എ പ്ലസ് മണ്ഡലമായി കരുതുന്ന ഇവിടെ കുമ്മനത്തിനു പകരം സ്ഥാനാര്‍ഥിയായി എസ്.സുരേഷ് എത്തിയപ്പോള്‍ തന്നെ പാര്‍ട്ടി മൂന്നാം സ്ഥാനത്താകുകയും ചെയ്തു. മാത്രമല്ല തുടക്കം മുതല്‍ ഒടുക്കം വരെ ആര്‍.എസ്.എസ്. മണ്ഡലത്തില്‍ പ്രവര്‍ത്തനത്തില്‍ നിന്നു വിട്ടു നിന്നു.
സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തുണ്ടായ തിരിച്ചടി നേതൃതലത്തിലെ സമൂലമാറ്റത്തിനു കാരണമായേക്കും. ദേശീയ നേതൃത്വത്തിനു സംസ്ഥാനതലത്തിലെ പ്രവര്‍ത്തനത്തില്‍ ഒട്ടും തൃപ്തിയില്ലാത്തതും ഇതിനു ആക്കം കൂട്ടും. തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രതിപക്ഷ സ്ഥാനത്തുള്ള ബിജെപിക്ക് കോര്‍പറേഷന്‍ വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന വട്ടിയൂര്‍ക്കാവിലെ തിരിച്ചടി അടുത്ത തവണ മേയര്‍ സ്ഥാനമെന്ന മോഹത്തിനും തിരിച്ചടിയാകും.
https://www.facebook.com/Malayalivartha






















