പൂതനാ മോക്ഷം!; സുധാകരൻ്റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയം സുസാധ്യമാക്കിയത്; ഷാനിമോള്‍ ഉസ്മാന്റെ വിജയത്തെ പൂതനാ മോക്ഷത്തോട് ഉപമിച്ച് അഡ്വക്കറ്റ് ജയശങ്കർ

2,079 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന്‍ അരൂരില്‍ വിജയിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ മന്ത്രി ജി സുധാകരന്‍ നടത്തിയ വിവാദ പ്രസ്താവന ഒരുപരിധി വരെ ഷാനിമോള്‍ ഉസ്മാന് അനുകൂല തരംഗം ഉണ്ടാക്കിയെന്നാണ് വിയലായിരുത്തൽ. മരാമത്ത് മന്ത്രി സുധാകരന്‍റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയം സുസാധ്യമാക്കിയതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അഡ്വ ജയശങ്കർ. അരൂരിലെ വിജയം അക്ഷരാർത്ഥത്തിൽ, പൂതനാ മോക്ഷം എന്നാണ് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നഷ്ടമാകുന്നത് ഇതാദ്യമെന്നും അഡ്വ. ജയശങ്കര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ജയശങ്കർ ഫേസ്ബുക്‌പോസ്റ്റിൽ പറയുന്നത് ഇങ്ങനെ;
മുമ്പ് പെരുമ്പാവൂരും ഒറ്റപ്പാലത്തും ആലപ്പുഴയും മത്സരിച്ചു തോറ്റ ഷാനിമോൾ ഉസ്മാൻ, ഇതാ അരൂർ മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ടയാണ് അരൂർ. അവിരാ തരകനും ഗൗരിയമ്മയും പിഎസ് ശ്രീനിവാസനും എഎം ആരിഫുമൊക്കെ ജയിച്ച മണ്ഡലം. അരൂരിലെ ചുവന്ന മണ്ണിൽ ത്രിവർണ്ണ പതാക പറപ്പിച്ചൂ ഷാനിമോൾ. ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ ഒരു ഉപതെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് നഷ്ടപ്പെടുന്നത് ഇതാദ്യമായാണ്.
മരാമത്ത് മന്ത്രി സുധാകരൻ്റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയം സുസാധ്യമാക്കിയത്. അക്ഷരാർത്ഥത്തിൽ, പൂതനാ മോക്ഷം! എന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
ആരിഫ് പാര്‍ലമെന്‍റിലേക്ക് പോയ ഒഴിവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോളെ കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ഥി പരിഗണനയില്‍ ഷാനിമോള്‍ക്ക് തുണയായത് ആരിഫിനെതിരെ അരൂര്‍ മണ്ഡലത്തില്‍ നേടിയ ലീഡിന്‍റെ പിന്‍ബലമാണ്. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം എതിര്‍ ചേരിയില്‍ നിന്നു വന്ന പരാമര്‍ശങ്ങള്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു.
എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ ആണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. ഷാനിമോള്‍ ഉസ്മാന്‍റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്‍റെ പരാജയം ആണ് സൂചിപ്പിക്കുന്നതെന്നും കാന്തപുരം നിയോഗിച്ച സ്ഥാനാര്‍ഥിയാണോ ഷാനിമോള്‍ എന്ന ചര്‍ച്ച നടക്കുന്നുണ്ടെന്നും ആയിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് പിന്നീട് പരാമര്‍ശവുമായി വിവാദത്തിന് എണ്ണയൊഴിച്ചത്. പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നാണ് ജി സുധാകരൻ പറഞ്ഞത്. കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാൻ ശ്രമിക്കുന്നതെന്നും ജി സുധാകരൻ ആരോപിച്ചു. സംഭവം വിവാദമായതോടെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ ഉപദ്രവിക്കരുതെന്നും പറഞ്ഞ് സുധാകരന്‍ കൈമലര്‍ത്തുകയായിരുന്നു. വികസനം കടലാസിലല്ല വേണ്ടതെന്നും, സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന ജനപ്രതിനിധിയാകാനാണ് അരൂരിൽ വോട്ട് തേടുന്നതെന്നുമാണ് ഷാനിമോള്‍ ഉസ്മാന്‍ അന്ന് ഇതിനോട് പ്രതികരിച്ചത്. സംഭവത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് ഷാനിമോള്‍ പരാതി നല്‍കിയിരുന്നു.
ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിൻ്റെ ഏക സിറ്റിംഗ് സീറ്റായിരുന്നു അരൂർ. അത് പക്ഷേ, കൈവിട്ടു. ഷാനിമോൾ ഉസ്മാൻ എന്ന കേരള രാഷ്ട്രീയത്തിൽ അറിയപ്പെടുന്ന വനിതാ നേതാവ് ഇടതിൻ്റെ ഇളമുറക്കാരനെ പരാജയപ്പെടുത്തി അരൂർ പിടിചെടുക്കുകയായിരുന്നു. മനു സി പുളിക്കലിൻ്റെ നിയമസഭയിലേക്കുള്ള ആദ്യ പോരാട്ടം പരാജയത്തിൽ കലാശിച്ചതിലുപരി യുവാക്കളെ മത്സരരംഗത്തിറക്കിയ ഇടതുമുന്നണിയുടെ തന്ത്രം പരാജയപ്പെട്ടതാണ് ഈ മത്സരഫലത്തിലെ സുപ്രധാന ഘടകം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലം ഷാനിമോൾ ഉസ്മാന് പരാജയമാണ് സമ്മാനിച്ചതെങ്കിലും ഇത്തവണ ഷാനിമോൾക്ക് ആശ്വാസമായിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം. എൽഡിഎഫ് സ്ഥാനാർഥിയായി മനു സി.പുളിക്കലും എൻഡിഎയുടെ കെ.പി.പ്രകാശ് ബാബുവുമായിരുന്നു എതിരാളികൾ. അഞ്ചു മണ്ഡലങ്ങളിൽ ഏറ്റവും ഉയർന്ന പോളിങ്ങ് അരൂരിലായിരുന്നു. 80.47 ശതമാനം. 1957 ൽ മണ്ഡലം രൂപീകരിച്ച ശേഷം നടന്ന പതിനഞ്ച് തെരഞ്ഞെടുപ്പുകളിൽ പത്ത് തവണയും അരൂർ പിന്തുണച്ചത് ഇടതുപക്ഷത്തെയാണ്. രണ്ട് തവണ മാത്രമാണ് യുഡിഎഫിനൊപ്പം മണ്ഡലം നിലകൊണ്ടത്.
https://www.facebook.com/Malayalivartha






















