മേയറുടെ കസേര തെറിക്കും; വെള്ളക്കെട്ട് പ്രശ്നത്തില്‍ രൂക്ഷവിമര്‍ശനം നേരിടുന്ന കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍റെ കസേര തെറിച്ചേക്കും; ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസില്‍ മുറവിളി

വെള്ളക്കെട്ട് പ്രശ്നത്തില്‍ രൂക്ഷവിമര്‍ശനം നേരിടുന്ന കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍റെ കസേര തെറിച്ചേക്കും. സൗമിനി ജെയ്നിനെ ഇനിയും കൊച്ചി മേയറായി തുടരാന്‍ അനുവദിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും പിന്നീട് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന വികാരം എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായിട്ടുണ്ട്.
എറണാകുളത്തെ എ,ഐ ഗ്രൂപ്പ് നേതാക്കള്‍ മേയര്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ മേയര്‍ പദവിയില്‍ തുടരുക എന്നത് സൗമിനി ജെയ്നിന് വെല്ലുവിളിയാവുകയാണ് . പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാന്‍ സന്നദ്ധയാണെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നും തീരുമാനം വരും എന്നാണ് സൂചന.
നിലവില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായ ടിജെ വിനോദ് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ പുതിയ ഡെപ്യൂട്ടി മേയറെ കണ്ടത്തേണ്ടതുണ്ട്. ഇതോടൊപ്പം കൊച്ചി മേയറേയും മാറ്റണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി സജീവമായി ചര്‍ച്ച ചെയ്യുന്നത്. കൊച്ചി മേയർ സൗമിനിയെ മാറ്റുക തന്നെ വേണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളി രാമചന്ദ്രനേയും അറിയിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്.
കോണ്‍ഗ്രസിന്‍റെ ഉറച്ചകോട്ടയായ എറണാകുളത്ത് പാര്‍ട്ടിയുടെ ഭൂരിപക്ഷത്തില്‍ കുത്തനെയുണ്ടായ ഇടിവിന് കൊച്ചിയിലെ കനത്ത വെള്ളക്കെട്ടും അതില്‍ പ്രാഥമികമായി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കൊച്ചി കോര്‍പ്പറേഷനും ഉത്തരവാദിത്തമുണ്ടെന്നാണ് പൊതുവിലയിരുത്തല്‍. നാല് വര്‍ഷം അവസരമുണ്ടായിട്ടും വെള്ളക്കെട്ട് ഉള്‍പ്പെട്ടെ കൊച്ചിയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ കൃത്യമായൊരു നിലപാട് എടുക്കാന്‍ സൗമിനി ജെയ്നിന് സാധിച്ചില്ലെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നു. അതേസമയം എറണാകുളം എം.പി യായ ഹൈബി ഈഡനും മയാർക്കും കൊച്ചി കോർപറേഷനും എതിരായി രംഗത്ത് വന്നിരുന്നു. ജനങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങളില്‍ നഗരസഭ കാര്യക്ഷമമായി ഇടപെടാത്തതാണ് വോട്ട് കുറയാന്‍ കാരണം. പാര്‍ട്ടിയുമായി കൂടിയാലോചന നടത്തുന്നതില്‍ നഗരസഭ പരാജയമാണ്. കൊച്ചി കോര്‍പ്പറേഷനെതിരായ വികാരം പാര്‍ട്ടി കണക്കിലെടുക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.
എറണാകുളത്ത് പ്രതീക്ഷിച്ച ഭൂരിപക്ഷം ഉണ്ടായില്ല എന്നത് യാഥാര്‍ഥ്യമാണ്. നിഷ്പക്ഷ വോട്ടുകള്‍ യു.ഡി.എഫിന് എതിരായി. കൊച്ചി കോര്‍പറേഷന് എതിരായ വികാരം പാര്‍ട്ടി കണക്കിലെടുക്കണം. പാര്‍ട്ടിക്ക് വിധേയമായി ഭരണസമിതി നില്‍ക്കണം.
പല പദ്ധതികളും നടപ്പാക്കുന്നതില്‍ നഗരസഭക്ക് വേഗത ഇല്ല. നഗരസഭയുടെ വീഴ്ചകളില്‍ നിന്ന് ടി.ജെ വിനോദിന് ഒഴിഞ്ഞുമാറാനാകില്ല. കൃത്യമായി ചെയ്യണ്ട ശുചീകരണ പ്രവര്‍ത്തികള്‍ ചെയ്തിട്ടില്ല. അതിന്റെ ഇരയാണ് താന്‍. മേയര്‍ സ്ഥാനം ഒഴിയണമോ എന്നും ഡെപ്യൂട്ടി മേയര്‍ ആരാകണം എന്നും തീരുമാനിക്കേണ്ടത് പാര്‍ട്ടി ആണെന്നും ഹൈബി പറഞ്ഞു.
https://www.facebook.com/Malayalivartha






















