വട്ടിയൂര്‍ക്കാവിലും കോന്നിയിലും യു.ഡി.എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ച എന്‍.എസ്.എസ്, തെരഞ്ഞെടുപ്പ് തോല്‍വിയോടെ ശരിദൂര നിലപാടില്‍ മലക്കംമറിഞ്ഞു

വട്ടിയൂര്‍ക്കാവിലും കോന്നിയിലും യു.ഡി.എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ച എന്‍.എസ്.എസ്, തെരഞ്ഞെടുപ്പ് തോല്‍വിയോടെ ശരിദൂര നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞു. വിശ്വാസ സംരക്ഷണത്തിനും മുന്നാക്ക വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനുമാണ് ഉപതെരഞ്ഞെടുപ്പുകളില്‍ ശരിദൂരം കണ്ടെത്തണമെന്ന് പറഞ്ഞതെന്നാണ് ഇന്നിറക്കിയ വാര്‍ത്താ കുറുപ്പില്‍ ജി. സുകുമാരന്‍ നായര്‍ പറയുന്നത്. ശരിദൂരം പറഞ്ഞെങ്കിലും സമുദായ അംഗങ്ങള്‍ക്ക് സ്വതന്ത്രമായ നിലപാട് സ്വീകരിക്കുന്നതിനോ, പ്രചരിപ്പിക്കുന്നതിനോ സമുദായം വിലക്ക് ഏര്‍പ്പെടുത്തിയില്ല. തിരുവനന്തപുരം താലൂക്ക് യൂണിയന്‍ അവരുടെ നിലപാടിന് അനുസരിച്ച് പ്രവര്‍ത്തിച്ചതിനെ ചില മാധ്യമങ്ങള്‍ കാര്യമറിയാതെ വിമര്‍ശിക്കുകയായിരുന്നു. അതേറ്റെടുത്ത ചിലര്‍ എന്‍എസ്.എസിനെതിരെ നിരുത്തരവാദപരവും തെറ്റിദ്ധാരണാ ജനകവുമായ പ്രതാരണം നടത്തി. ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍.എസ്.എസ് സാമുദായിക സ്വാധീനം ഉപയോഗിച്ച് യു.ഡി.എഫിന് വേണ്ടി വോട്ടുപിടിച്ചു എന്നുള്ള ആരോപണത്തിന് അടിസ്ഥാനമില്ലെന്നും വാര്‍ത്താകുറുപ്പില്‍ പറയുന്നു.
ഉപതെരഞ്ഞെടുപ്പ് ഫലം എന്തായാലും ശരിദൂരമാണെന്ന് ശരിയെന്ന് കാലം തെളിയിക്കും. രാഷ്ട്രീയത്തിനോ, സമുദായത്തിനോ അല്ല, സാമൂഹ്യനീതിക്കായിരിക്കും പ്രധാന്യമെന്നും സുകുമാരന്‍ നായര്‍ അടിവരയിട്ട് പറയുന്നു. സമദൂരത്തില്‍ നിന്ന് ശരി ദൂരത്തിലേക്ക് പോകാനുള്ള കാരണം വിശ്വാസ സംരക്ഷണത്തിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാത്തത് കൊണ്ടാണെന്നും എന്‍.എസ്.എസ് വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈശ്വരവിശ്വാസം ഇല്ലാതാക്കാന്‍ നിലകൊള്ളുന്നു. നവോത്ഥാനത്തിന്റെ പേരില്‍ ജനങ്ങളില്‍ വിഭാഗീയത വളര്‍ത്തുകയും ജാതി,മത ചിന്തകള്‍ ഉണര്‍ത്തി, മുന്നോക്ക-പിന്നാക്ക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഒരു വിഭാഗത്തെ താലോലിക്കുകയും പ്രീതിപ്പെടുത്താന്‍ മുന്നോക്കവിഭാഗത്തെ ബോധപൂര്‍വം അവഗണിക്കുകയുമാണ് സംസ്ഥാന സര്‍ക്കാരെന്നും കുറ്റപ്പെടുത്തുന്നു.
മുന്നോക്കക്കാര്‍ക്കും അവരിലെ ദരിദ്രര്‍ക്കും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ദേവസ്വംബോര്‍ഡിലെ 10 ശതമാനം മുന്നോക്ക സംവരണം, കേന്ദ്രം അനുവദിച്ച 10 ശതമാനം വിദ്യാഭ്യാസ സംവരണം എന്നിവ നടപ്പാക്കാതിരിക്കാനോ, കാലതാമസം വരുത്താനോ ഉള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. മുന്നാക്കം എന്ന് പറഞ്ഞാല്‍ നായര്‍ സമുദായം മാത്രമല്ല, 167 ജിതികള്‍ ഉണ്ട്. അവരോടും കാണിക്കുന്ന അനീതിക്കും അവഗണനയ്ക്കും എതിരെയാണ് പ്രതികരിക്കേണ്ടിവരുന്നത്. അത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി അനര്‍ഹമായി എന്തെങ്കിലും നേടാനോ, വഴിവിട്ടുള്ള ആനുകൂല്യങ്ങള്‍ നേടാനോ അല്ല. ഇക്കാര്യം ഭരണകര്‍ത്താക്കളും ജനങ്ങളും മനസ്സിലാക്കണം. വിശ്വാസ സംരക്ഷണത്തിനും മുന്നോക്കവിഭാഗക്കാര്‍ക്ക് നീതി ലഭിക്കുന്നതിനുമാണ് ഉപതെരഞ്ഞെടുപ്പുകളില്‍ ശരിദൂരം കണ്ടെത്തണമെന്ന് പറയേണ്ടിവന്നത്. അത് നാടിന്റെ നന്‍മയ്ക്ക് വേണ്ടിയാണ്, ഇക്കാര്യത്തില്‍ എന്തെങ്കിലും അവകാശവാദമോ, ആശങ്കയോ എന്‍.എസ്.എസിനില്ലെന്നും ജി. സുകുമാരന്‍ നായര്‍ പറയുന്നു.
അതേസമയം എന്‍.എസ്.എസ് സമദൂരത്തിന് പകരം ശരിദൂര നിലപാട് സ്വീകരിച്ചതോടെയാണ് പൊതുസമൂഹത്തിന്റെയും ചില രാഷ്്ട്രീയ പാര്‍ട്ടികളുടെയും എതിര്‍പ്പ് നേരിടേണ്ടിവന്നതെന്ന് സാമൂഹ്യനിരീക്ഷകര്‍ വിലയിരുത്തുന്നു. വട്ടിയൂര്‍ക്കാവില്‍ കെ.മോഹന്‍കുമാറിന് വേണ്ടി എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സംഗീത് കുമാര്‍ അടക്കം പ്രചരണം നടത്തി. അതോടെ മറ്റ് ഹൈന്ദവ സമുദായ സംഘടനകള്‍ എല്‍.ഡി.എഫിനൊപ്പം അണിനിരന്നു. ഈ അപകടം മുന്‍കൂട്ടി കാണാന്‍ എന്‍.എസ്.എസ് നേതൃത്വത്തിനായില്ല. സമദൂരം തുടര്‍ന്ന് കൊണ്ട് വട്ടിയൂര്‍ക്കാവിലും കോന്നിയിലും യു.ഡി.എഫിന് രഹസ്യപിന്തുണ നല്‍കിയിരുന്നെങ്കില്‍ എന്‍.എസ്.എസിന് ഈ പഴി കേള്‍ക്കേണ്ടി വരുമായിരുന്നില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് സമുദായ അംഗങ്ങള്‍ പോലും ഇഷ്ടപ്പെടുന്നില്ല എന്നാണ് ഈ ഉപതെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന വ്യക്തമായ സന്ദേശം. 1988ലും ഇതേ അവസ്ഥ ഉണ്ടായിരുന്നു. അന്ന് എന്‍.എസ്.എസിന്റെ എന്‍.ഡി.പിയും ധീവര സഭയുടെ ഡി.എം.പിയും എസ്.എന്‍.ഡി.പിയുടെ എസ്.ആര്‍.പിയും യു.ഡി.എഫിനൊപ്പം തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ഫലം വന്നപ്പോള്‍ എല്‍.ഡി.എഫിലെ ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറി എന്നതാണ് ചരിത്രം.
https://www.facebook.com/Malayalivartha






















