പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ; ചർച്ച് ആക്റ്റ്, ശബരിമല തുടങ്ങിയ വിവാദങ്ങളിൽ പിണറായി സർക്കാർ ഇനി കമാന്ന് മിണ്ടില്ല

ചർച്ച് ആക്റ്റ്, ശബരിമല തുടങ്ങിയ വിവാദങ്ങളിൽ പിണറായി സർക്കാർ ഇനി കമാന്ന് മിണ്ടില്ല. ഇത്തരം വിഷയങ്ങൾ ബാക്കിയുള്ള ഒന്നര കൊല്ലത്തേക്ക് ലോക്കറിലടച്ച് ഭദ്രമാക്കിയിരിക്കുകയാണ് പിണറായി സർക്കാർ. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംസ്ഥാന സെക്രട്ടേറിയറ്റിനും വഴങ്ങി ജീവിക്കാൻ പിണറായി തീരുമാനിക്കും എന്നതാണ് രണ്ടാമത്തെ പ്രധാന സംഭവം.
കോടിയേരി ബാലകൃഷ്ണനാണ് 6 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിൽ ചുക്കാൻ പിടിച്ചത്. ശബരിമല വിഷയത്തിൽ തങ്ങൾ വിശ്വാസികൾക്കൊപ്പമാണെന്ന പ്രസ്താവന ആദ്യമിറക്കിയത് കോടിയേരിയാണ്. പിണറായിയുമായി ദീർഘ നേരം നടന്ന സംഭാഷണത്തിന് ഒടുവിലാണ് പാർട്ടിയുടെ സ്റ്റാന്റ് കോടിയേരി തീരുമാനിച്ചത്. അത് പാർട്ടിയുടെ വിവിധ ഘടകങ്ങളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു. ശബരിമല വിഷയം ഉണ്ടായ ശേഷം കോടിയേരിയുടെ നേതൃത്വത്തിൽ പാർട്ടിക്കുണ്ടായ ഗുണവും ദോഷവും കോടിയേരി പഠിച്ചു. എന്തെല്ലാം വിപ്ലവം പറഞ്ഞാലും ശബരിമല പാർട്ടിക്ക് ദോഷം ചെയ്തെന്ന് കോടിയേരി മനസിലാക്കി. എന്നാൽ പിണറായി ആദ്യഘട്ടത്തിൽ അത് സമ്മതിക്കാൻ തയ്യാറായില്ല.
യഥാർത്ഥത്തിൽ ബിജെപിയാണ് സിപി എമ്മിനെ മലിനജലത്തിൽ തള്ളിയിട്ടത്. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കേണ്ടത് ഭരണഘടനാ ബാധ്യതയാണെന്ന് പറഞ്ഞത് പിണറായിയാണ്. അത് സത്യമാണ് താനും. എന്നാൽ നടപ്പിലാക്കാത്ത എത്രയോ സുപ്രീം കോടതി വിധികൾ കേരളത്തിലുണ്ട്. അതിനെ കുറിച്ച് എന്തു കൊണ്ടാണ് ആരും ചിന്തിക്കാത്തത്. ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ പിണറായിക്ക് കോടതിയെ എതിർക്കാൻ നിവൃത്തിയില്ല. ബിജെപിക്ക് ശബരിമല വിഷയം വീണു കിട്ടിയ ആയുധമായിരുന്നു. ഒരു നിശ്ചിത കാലത്തേക്ക് ബിജെ പിക്ക് വളരാൻ ശബരിമല സഹായിച്ചു എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അത് ദീർഘ ഭാവിക്ക് നേട്ടമായി മാറിയില്ല എന്നതാണ് സത്യം.
ബി ജെ പിയുടെ അക്കൗണ്ടിൽ വളർന്നത് യു ഡി എഫാണ്. പാർലെമെന്റിൽ 19 സീറ്റിൽ ജയിച്ചത് ബി ജെ പിയുടെ സഹായം കൊണ്ടാണ്. ബി ജെ പി ഉയർത്തിവിട്ട വിശ്വാസ കൊടുങ്കാറ്റ് യു ഡി എഫ് കത്തിജ്വലിപ്പിച്ചു. ഇക്കാര്യം സി പി എം മനസിലാക്കിയത് വൈകി മാത്രമാണ്. അതാണ് തങ്ങൾക്ക് പറ്റിയ അബദ്ധമെന്ന് സി പി എം തിരിച്ചറിഞ്ഞു. ഭാവിയിൽ ഇത്തരം അബദ്ധങ്ങൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കും.
ശബരിമലക്ക് പിന്നാലെയാണ് ചർച്ച് ആക്റ്റ് വിവാദമായത്. വിശ്വാസത്തിൽ വിലങ്ങുതടിയായാൽ കേരളത്തിൽ വിലപ്പോവില്ലെന്ന് സി പി എം നന്നായി മനസിലാക്കി. അതുകൊണ്ടാണ് സെൻസിറ്റീവ് വിഷയങ്ങളിൽ പിടിക്കാത്തത് . നമോത്ഥാനം കേരളത്തിൽ വിലപ്പോവില്ലെന്ന് പിണറായി മനസിലാക്കി. ഇനി വിശ്വാസത്തിന്റെ കാലം. ഒന്നര വർഷം കഴിയുമ്പോൾ അധികാരത്തിൽ മടങ്ങിയെത്തണമെങ്കിൽ വിശ്വാസത്തെ കൂട്ട് പിടിക്കണമെന്ന് സി പി എം തിരിച്ചറിഞ്ഞു. പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടെന്ന് പറയുന്നത് വെറുതെയല്ല.
https://www.facebook.com/Malayalivartha






















