അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിനെ കൂട്ടുപിടിച്ച് മുഖ്യമന്ത്രി കസേരയില്‍ എത്താനുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ റിഹേഴ്‌സല്‍ പൊളിഞ്ഞ് പാളീസായി

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിനെ കൂട്ടുപിടിച്ച് മുഖ്യമന്ത്രി കസേരയില്‍ എത്താനുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ റിഹേഴ്‌സല്‍ പൊളിഞ്ഞ് പാളീസായി. ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് എത്തിച്ചിട്ട് പെരുന്നയിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാമെന്ന് സ്വപ്‌നം കണ്ടവരും കണ്ടംവഴി ഓടുന്ന കാഴ്ചയാണ് വട്ടിയൂര്‍ക്കാവില്‍ കണ്ടത്. സംസ്ഥാന കോണ്‍ഗ്രസില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ആന്ധ്രയിലേക്ക് കെട്ടുകെട്ടിച്ചിട്ടും കേരളത്തിലെ കോണ്‍ഗ്രസെന്നാല്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടി തന്നെയാണെന്ന്, അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഇല്ലാത്തതാണ് ഉപതെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് പരാജയത്തിന് കാരണമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വരണമെങ്കില്‍ കോണ്‍ഗ്രസും ഘടകക്ഷികളും ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്ന് ഉമ്മന്‍ചാണ്ടിയുടെ സംഘത്തിത്തുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സണ്ണിക്കുട്ടി എബ്രഹാം വെടിപൊട്ടിച്ചത് വെറുതെയല്ല.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോറ്റ് തുന്നംപാടിയ ചെന്നിത്തല, നേരെ പെരുന്നയില്‍ ചെന്ന് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയായിരുന്നു. പക്ഷെ, വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. കാരണം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുസ്്‌ലിംലീഗിന് അഞ്ചാം മന്ത്രി പദം നല്‍കിയപ്പോള്‍ കട്ടകലിപ്പുമായി സുകുമാരന്‍ നായര്‍ ഉറഞ്ഞ് തുള്ളി, തങ്ങള്‍ക്ക് താക്കോല്‍സ്ഥാനത്ത് ആള് വേണമെന്നായിരുന്നു ആവശ്യം. അങ്ങനെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി വഴങ്ങി. കെ.പി.സി.സി പ്രസിഡന്റായിരുന്ന ചെന്നിത്തല എന്‍.എസ്.എസിന്റെ കരുത്തുമായി ആഭ്യന്തരമന്ത്രിയായി. അധികം താമസിക്കാതെ സുകുമാരന്‍ നായര്‍ക്ക് തന്നെ ആഭ്യന്തരവകുപ്പില്‍ നിന്ന് പാര എത്തിയതോടെ അദ്ദേഹം യു.ഡി.എഫുമായി അകന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിന്നു. കോട്ടയം ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉച്ചയൂണും കഴിഞ്ഞ് സന്തോഷത്തോടെ മടങ്ങുന്ന സുകുമാരന്‍ നായരുടെ ചിത്രം പല പത്രങ്ങളിലും അടിച്ചുവന്നു. ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല.
ശബരിമല സുപ്രീംകോടതി വിധിയുടെ രൂപത്തില്‍ വിധി ചെന്നിത്തലയ്ക്ക് അനുകൂലമായി വന്നു. അങ്ങനെ എന്‍.എസ്.എസ് യു.ഡി.എഫിന് പിന്തുണ നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 19 സീറ്റിലും വിജയിച്ചു. അതോടെ ചെന്നിത്തല ഉഷാറായി. പെരുന്നയില്‍ ചെന്ന് സുകുമാരന്‍ ചേട്ടനെ കണ്ട് ബന്ധം ഊട്ടിയുറപ്പിച്ചു. അതുവഴി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിച്ച് മുഖ്യമന്ത്രിയാകാം എന്ന് ഐ ഗ്രൂപ്പ് കണക്ക് കൂട്ടി. പക്ഷെ, പാലായില്‍ ആദ്യ തിരിച്ചടി കിട്ടി. അവിടെ എന്‍.എസ്.എസ് വലിയ ഫാക്ടറല്ലായിരുന്നു. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍ മണ്ഡലങ്ങളില്‍ എന്‍.എസ്.എസിന് വോട്ടുണ്ടായിരുന്നു. വട്ടിയിയൂര്‍ക്കാവിലും കോന്നിയിലും എന്‍.എസ്.എസ് നോമിനികളായ സ്ഥാനാര്‍ത്ഥികളെ തന്നെ നിര്‍ത്തി. വട്ടിയൂര്‍ക്കാവില്‍ സമദൂരത്തിന് പകരം ശരിദൂരം പ്രഖ്യാപിച്ച്, എന്‍.എസ്.എസ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാറിന് വേണ്ടി പരസ്യമായി പ്രചരണത്തിനിറങ്ങി.
എന്‍.എസ്.എസ് പിന്തുണ നഷ്ടപ്പെട്ടതോടെ ആര്‍.എസ്.എസ് ഇടഞ്ഞു. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിന്റെ ആവശ്യത്തിനായി സമരം ചെയ്തതും അടികൊണ്ടതും ജയിലില്‍ ആയതും ആര്‍.എസ്.എസുകാരായിരുന്നു. സുകുമാരന്‍ നായര്‍ വിജയദശമി സമ്മേളന സന്ദേശത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അഥിരൂക്ഷവിമര്‍ശനം കൂടി നടത്തിയതോടെ, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ തലേന്ന് രാത്രി കുമ്മനംരാജശേഖരന് പകരം വിജയസാധ്യതയില്ലാത്ത അഡ്വ. എസ്. സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കി. പിന്നീട് കണ്ടത് എല്‍.ഡി.എഫിന്റെ ചരിത്ര വിജയമാണ്. തോറ്റത് എന്‍.എസ്.എസ് മാത്രമല്ല, ചെന്നിത്തലയും അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളുമാണ്. ചെന്നിത്തല ഉയര്‍ത്തിക്കൊണ്ട് വന്ന മാര്‍ക്ക് ദാനം, കിഫ്ബി, കിയാല്‍ പ്രശ്‌നങ്ങളുമയാി ശക്തമായി മുന്നോട്ട് പോയാല്‍ ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം. പക്ഷെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കരുത്, കളിച്ചാല്‍ സ്വയം കുഴിച്ച കുഴിയില്‍ വീണപോലെയാകും.
https://www.facebook.com/Malayalivartha






















