കൂടത്തായി കൂട്ടക്കൊല പരമ്പര; നിർണ്ണായക തെളിവുകളുമായി അന്വേഷണ സംഘം; ജോളിയുടെ സുഹൃത്ത് പണയം വെച്ചിരുന്ന സിലിയുടെ ആഭരണങ്ങൾ കണ്ടെത്തി

കൂടത്തായി കൂട്ടക്കൊല പരമ്പരയിൽ നിർണ്ണായക തെളിവുകളുമായി പോലീസ്. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകളാണ് അന്വേഷണ സംഘത്തിന് ഇപ്പോൾ ലഭിച്ചത്. മരിച്ച സിലിയുടെ കാണാതായ ആഭരണങ്ങളാണ് കണ്ടെത്തിയത്. ജോളിയുടെ സുഹൃത്ത് ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൺ പണയം വെച്ചിരുന്ന ആഭരണമാണ് കണ്ടത്തിയത്. 2016 ൽ സിലി മരിക്കുമ്പോൾ ആശുപത്രിക്കാർ സിലിയുടെ ആഭരണം ജോളിയ്ക്കായിരുന്നു നൽകിയത്. സ്വർണം ഷാജുവിന് കൈ മാറിയെന്നായിരുന്നു ജോളിയുടെ ആദ്യത്തെ മൊഴി. എന്നാൽ സ്വർണം താൻ കണ്ടില്ലെന്നായിരുന്നു ഷാജു പറഞ്ഞത്. ജോളിയുടെ സുഹൃത്ത് ജോൺസനെ ചോദ്യം ചെയ്തതോടെയാണ് കാര്യം പുറത്തുവന്നത്.
സിലിയുടെ എട്ടേകാൽ പവൻ സ്വർണം പുതുപ്പാടിയിലെ സഹകരണ ബാങ്കിൽ പണയം വച്ചിട്ടുണ്ടെന്ന് ജോൺസൺ മൊഴി നൽകി. പിന്നീട് അന്വേഷണ സംഘത്തിന് കൈ മാറുകയും ചെയ്തു. ഇത് സിലിയുടെ സ്വർണമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. സിലി മരിച്ചപ്പോൾ സിലിയുടെ നാൽപതിലധികം പവൻ സ്വർണം കാണാനില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. അതോടൊപ്പം ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് ജോളിയെ കോടതിയില്‍ ഹാജരാക്കും. ആല്‍ഫൈന്‍ വധക്കേസില്‍ കൂടി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അതേസമയം ഷാജുവിനോടും പിതാവ് സഖറിയാസിനോടും പുലിക്കയം വിട്ട് പോകരുതെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















