ചികിത്സക്ക് മുന്‍പ് ഒരു സെക്കന്റ് ഒപ്പീനിയന്‍... ഡോക്ടര്‍മാര്‍ ലാബ് റിപ്പോര്‍ട്ടുകളെ മാത്രം ആശ്രയിച്ച് ചികിത്സ നിശ്ചയിക്കുമ്പോള്‍ പലതും പിഴയ്ക്കുന്നു; തെറ്റായ ലാബ് റിപ്പോര്‍ട്ടുകള്‍ തുടര്‍ക്കഥയാകുമ്പോള്‍ സെക്കന്റ് ഒപ്പീനിയന് പ്രസക്തിയേറുന്നു

ലാബ് റിസള്‍ട്ടുകള്‍ക്ക് പിഴവ് സംഭവിക്കുമ്പോള്‍ ഏത് വിശ്വസിക്കണമെന്ന അവസ്ഥയിലാണ് മലയാളികള്‍. ഡോക്ടര്‍മാരുടെ അറിവും അനുഭവവും ഉപയോഗിച്ച് രോഗം നിര്‍ണയിക്കുന്ന കാലമൊക്കെ പോയി. പകരം ഏത് ചെറിയ അസുഖമായി ചെന്നാലും ലാബ് പരിശോധനയ്ക്കായി പറഞ്ഞുവിടുന്ന അവസ്ഥയാണുള്ളത്. ഫലമോ എല്ലായിടത്തും കൂണുപോലെ സ്വകാര്യ ലാബുകള്‍ വളര്‍ന്നു. കാര്യക്ഷമമല്ലാത്ത മെഷീനുകളും വേണ്ടത്ര യോഗ്യതകളും അനുഭവ പരിചയവുമില്ലാത്ത ലാബ് ടെക്‌നീഷ്യന്‍മാരും തെറ്റായ റിസള്‍ട്ടുകള്‍ക്ക് വലിയ പങ്ക് വഹിക്കുന്നു. ഇതിന്റെ ഫലം അനുഭവിക്കുന്നതോ പാവപ്പെട്ട രോഗികളും. ആ ലാബിന്റെ റിസള്‍ട്ട് വിശ്വസിച്ച് ഡോക്ടര്‍ ഇല്ലാത്ത രോഗത്തിന് ചികിത്സ ആരംഭിക്കുമ്പോള്‍ വേറെ പല രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ആ കുടുംബത്തെ മാനസികമായും ശാരീരികമായും സാമ്പത്തികമായും കുളം തോണ്ടും. അതിനാല്‍ തന്നെ വലിയ രോഗങ്ങളാണെങ്കില്‍ ഒരു രണ്ടാമതൊരഭിപ്രായം അഥവാ സെക്കന്റ് ഒപ്പീനിയന് പ്രാധാന്യമേറുന്നു. ടെസ്റ്റിന് കുറച്ച് രൂപയായാലും വേണ്ടില്ല വിശ്വാസമുള്ളതും അംഗീകൃതവുമായ ഒരു ലാബില്‍ പരിശോധിക്കുന്നത് ഏറ്റവും നല്ലതാണ്.
സ്വകാര്യ ലാബില്‍ നിന്ന് ലഭിച്ച തെറ്റായ റിപ്പോര്‍ട്ടിനെതിരെ വീട്ടമ്മ നിയമ നടപടിക്ക് ഒരുങ്ങിയതോടെയാണ് ലാബുകള്‍ വീണ്ടും വാര്‍ത്തയില്‍ നിറയുന്നത്. തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി പുഷ്പലതയ്ക്കാണ് ക്യാന്‍സര്‍ രോഗമെന്ന പേരില്‍ സ്വകാര്യ മെഡിക്കല്‍ ലാബ് റിപ്പോര്‍ട്ട് നല്‍കിയത്.
വയറില്‍ അസ്വാഭാവികമായ ഒരു തടിപ്പ് കണ്ടപ്പോഴാണ് പുഷ്പലത തൃത്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ കണ്ടത്. ഡോക്ടറുടെ നിര്‌ദേശപ്രകാരം വാടാനപ്പിള്ളിയിലെ സ്വകാര്യ ലാബിലെത്തി സ്‌കാന്‍ ചെയ്തു.
വയറില്‍ ക്യാന്‍സറെന്നായിരുന്നു ലാബ് റിപ്പോര്‍ട്ട്. ഭയന്ന പുഷ്പലത തൃശ്ശൂരിലെ അമല കാന്‍സര്‍ സെന്ററില്‍ എത്തി ഡോ മോഹന്‍ദാസിനെ കണ്ടു. എന്നാല്‍ ലാബ് റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്നും ഒരിക്കല്‍ കൂടി പരിശോധിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മറ്റൊരു ലാബില്‍ പരിശോധിച്ചപ്പോള്‍ ക്യാന്‍സറല്ലെന്ന് തെളിഞ്ഞു. വയറില്‍ കൊഴുപ്പടിഞ്ഞു കൂടിയതായിരുന്നു. വാടാനപ്പള്ളിയിലെ സ്വകാര്യ ലാബിന്റെ അനാസ്ഥ മൂലം കുടുംബം മുഴുവന്‍ അനുഭവിച്ചത് കടുത്ത മാനസികപ്രയാസമായിരുന്നു.
ലാബിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് പുഷ്പലതയുടെ കുടുംബം. അതേസമയം തെറ്റുപറ്റിയിട്ടില്ലെന്നാണ് സെന്‍ട്രല്‍ ലാബ് അധികൃതരുടെ വിശദീകരണം.
കൂണുപോലെ മുളച്ചു പൊന്തുന്ന ലാബുകളേയും സ്വകാര്യ ആശുപത്രികളേയും നിയന്ത്രിക്കുന്നതിവ് വേണ്ടിയാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍2017 നിയമമാക്കിയത്. സര്‍ക്കാര്‍മേഖലയിലും സ്വകാര്യമേഖലയിലുമുള്ള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍വഴി ലഭ്യമാകുന്ന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നിലവാരം നിര്‍ണയിക്കുകയും അത് ഉറപ്പുവരുത്തി മുഴുവന്‍ ക്ലിനിക്കല്‍ സ്ഥാപനങ്ങളെയും രജിസ്‌ട്രേഷന് വിധേയമാക്കുകയും ചെയ്യുക എന്നതാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
ഔഷധനിര്‍മാണമേഖലമുതല്‍ പല പേരുകളിലുള്ള സ്‌പെഷ്യാലിറ്റി ആശുപത്രികളടക്കമുള്ള ചില സ്ഥാപനങ്ങള്‍ വന്‍തോതിലുള്ള ചൂഷണം നടത്തുന്നതായി പരാതിയുണ്ട്. യുക്തിരഹിത രീതിയില്‍ ചികിത്സച്ചെലവുകള്‍ ഈടാക്കുന്നതും പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിക്കുന്നതുമായ സംഭവങ്ങള്‍ സ്വകാര്യമേഖലയില്‍ ഉണ്ടാകുന്നു. ചില സ്ഥാപനങ്ങളില്‍ ലഭ്യമാകുന്ന ചികിത്സയുടെ നിലവാരത്തെക്കുറിച്ചും അഭിപ്രായവ്യത്യാസമുണ്ട്. ഇതുവരെ സ്വകാര്യസ്ഥാപനങ്ങളുടെ മേല്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. എന്നാല്‍, പുതിയ നിയമം വരുന്നതോടെ സ്ഥാപനം നടത്താനുള്ള അവരുടെ അവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളുടെ നിശ്ചിത നിലവാരവും ഉറപ്പുവരുത്താന്‍ കഴിയും. രോഗികളില്‍നിന്ന് ഈടാക്കുന്ന ചെലവുകളുടെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയും. രജിസ്‌ട്രേഷന് വിധേയമാകാത്ത ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടായിരിക്കുകയില്ല.
"
https://www.facebook.com/Malayalivartha






















