കുമ്മനത്തിന് പിന്നാലെ ട്രോളര്മാര്ക്ക് പുതിയ ഇര; ഇത്തവണ നറുക്ക് നിയുക്ത മിസോറാം ഗവര്‍ണര്‍ക്ക്; നിയുക്ത ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയ്ക്ക് യാത്രയയപ്പ് നല്‍കി ട്രോളന്‍മാര്‍

നിയുക്ത മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ആശംസകള്‍ നേര്‍ന്നും മിസോറാം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ട്രോളർമാർ രംഗത്ത് എത്തിയിരിക്കുകയാണ് . നേരത്തെ വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന എല്‍ഡിഎഫ് ഉപതെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയതോടെ ഇടതുമുന്നണി സ്ഥാനാര്‍ഥി വി കെ പ്രശാന്തിനെ എഴുതിത്തള്ളിയവരെ പരിഹസിച്ച് ട്രോളുകള്‍ പ്രചരിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കനത്ത പരാജയം ഏറ്റുവാങ്ങുമെന്നും വികെ പ്രശാന്ത് മൂന്നാമതാകും എന്നും പ്രവചിച്ച പൊതുപ്രവര്‍ത്തകന്‍ കെ എം ഷാജഹാന്‍, രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍, മാധ്യമപ്രവര്‍ത്തകരായ വിനു ജോണ്‍ , വേണു തുടങ്ങിയവരാണ് ട്രോളുകള്‍ക്ക് ഇരയായത്.
കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് നിയോജകമണ്ഡലങ്ങളിലും ബിജെപിക്ക് ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല. സജീവ പരിഗണനയില്‍ ഉണ്ടായിരുന്ന മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലെ ദയനീയ പരാജയം ഏറ്റുവാങ്ങി. സാംസ്ഥാന കമ്മിറ്റിയുടെ ജാതി സമവാക്യങ്ങള്‍ പോലും ജനം പൊളിച്ചെഴുതി. കോന്നിയില്‍ തിളങ്ങുമെന്ന് കരുതിയ കെ സുരേന്ദ്രനാകട്ടെ നേരിടേണ്ടി വന്നത് വമ്പൻ പരാജയവും.
ബിജെപിയുടെ പ്രകടനം ദയനീയമായി തുടരുകയാണെന്നും ഇടതുമുന്നണി കൂടുതല്‍ ശക്തിപ്പെടുമെന്നും ബിജെപിക്ക് അകത്തുതന്നെ അഭിപ്രായമുള്ളതായാണ് സൂചന. ഈ സാഹചര്യത്തില്‍ കൂടിയാണ് പിഎസ് ശ്രീധരന്‍ പിള്ളയെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനും പകരം മിസോറം ഗവര്‍ണര്‍ പദവി നല്‍കാനും ദേശീയ നേതൃത്വം നിര്‍ബന്ധിതരായത്.
നേരത്തെ കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം അലങ്കരിച്ചിരുന്നു. കുമ്മനത്തെയും പാര്‍ടി നേതൃത്വത്തില്‍ നിന്നും നീക്കം ചെയ്താണ് മിസോറാം ഗവര്‍ണറായി നിയമിച്ചത്. ഇതാണ് ഇപ്പോള്‍ സൈബര്‍ ലോകം ട്രോളിലൂടെ ആഘോഷിക്കുന്നത്. നേതൃപദവിയില്‍ നിന്നും നീക്കം ചെയ്യാനാണോ മിസോറാം ഗവര്‍ണര്‍ പദവി നല്‍കുന്നതെന്ന് ട്രോളന്‍മാര്‍ ചോദിക്കുന്നു. കുമ്മനത്തെ തിരികെ കൊണ്ടു വരാനുള്ള നേതൃത്വത്തിന്റെ പുതിയ നീക്കമാണിതെന്നും വിലയിരുത്തുന്നവരുമുണ്ട്.
നിയുക്ത ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയ്ക്ക് യാത്രയയപ്പ് നല്‍കി സമൂഹ മാധ്യമങ്ങളില്‍ ആഘോഷം പൊടിപ്പൊടിക്കുകയാണ്. എംഎല്‍എ ബ്രോയ്ക്ക് ഒപ്പം നിന്ന മലയാളികളുടെ ഐക്യദാര്‍ഢ്യം ഇത്തവണ മിസോറാം ജനതയ്ക്ക് എന്നാണ് പ്രചരിക്കുന്ന മറ്റൊരു ട്രോള്‍. ഏതായാലും ഏതൊരു സംഭവത്തെയും നര്‍മരസത്തിലൂടെ ഏറ്റെടുക്കുന്ന മലയാളിയുടെ ശീലം തുടരുകയാണ്. അതില്‍ രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും കൂടെയുണ്ട് എന്നതാണ് മറ്റൊരു വശം.
2018 മേയിലാണ് കുമ്മനത്തെ മിസോറാം ഗവര്‍ണറായി നിയമിക്കുന്നത്. പിന്നീട് രണ്ട് മാസത്തോളം സംസ്ഥാന ബിജെപിയിലെ തര്‍ക്കങ്ങള്‍ മൂലം അധ്യക്ഷ പദവി ഒഴിഞ്ഞുകിടന്നു. കെ സുരേന്ദ്രന്‍ അധ്യക്ഷനാകുമെന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് അന്ന് ഉയര്‍ന്നുകേട്ടത്. എന്നാല്‍, വി മുരളീധര പക്ഷത്ത് നിന്നുള്ള സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതില്‍ വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു. ആര്‍എസ്എസ് കൂടെ സ്വരം കടുപ്പിച്ചതോടെ അഭിഭാഷകനും ബിജെപിയിലെ ഇരു വിഭാഗങ്ങള്‍ക്കും സ്വീകാര്യനുമായ ശ്രീധരന്‍ പിള്ളയെ അധ്യക്ഷ പദവിയിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം നിയമിക്കുകയായിരുന്നു
https://www.facebook.com/Malayalivartha






















