അമ്പത് കോടിയുടെ സ്വത്ത് തട്ടിയെടുക്കാൻ കൂടത്തായി മോഡൽ കൊലപാതകം കരമനയിലും നടന്നോ? കൊല്ലപ്പെട്ടത് കൂടത്തില്‍ വീട്ടിലെ ഗൃഹനാഥമുള്‍പ്പെടെ ഏഴുപേർ- കൂടത്തായിയുടേതിന് സമാനമായി നടത്തിയ പോസ്റ്റ്മോർട്ടത്തിലും ദുരൂഹത; ബന്ധുവിന്റെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കേസ് പുനഃരന്വേഷിക്കുന്നു

കൂടത്തായി മോഡൽ കൊലപാതകം തിരുവനന്തപുരം കരമനയിലും നടന്നതായി സംശയം. കരമന കാലടി കൂടത്തില്‍ വീട്ടിലെ ഗൃഹനാഥമുള്‍പ്പെടെ ഏഴുപേരുടെ മരണമാണ് ബന്ധുക്കളുടെ സംശയത്തെ തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പുനഃരന്വേഷിക്കുന്നു. കൂടത്തില്‍ കുടുംബാംഗങ്ങളായ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
മരണങ്ങളില്‍ ദുരൂഹതയുള്ളതായി ജില്ലാ ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. കൂടത്തായിയിലേതുപോലെ ഇവിടെയും ഒരാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അമ്പത് കോടിയുടെ സ്വത്ത് തട്ടിയെടുക്കാനായി ഇവരെ അപായപ്പെടുത്തിയതാണെന്ന ബന്ധുവായ പ്രസന്നകുമാരിയുടെ സംശയമാണ് കേസ് പുനരന്വേഷിക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്.
അതേ സമയം, കൂടത്തായി മോഡല്‍ എന്ന് വിശേഷിപ്പാനാകില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടതായും ഡി.ജി.പി പറഞ്ഞു. ജില്ലാ ക്രെെംബ്രാഞ്ച് അസി. കമ്മീഷണര്‍ സന്തോഷ് കേസ് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















