കളി ഞങ്ങള്‍ തുടങ്ങാന്‍ പോകുകയാണ്; ഒന്നാന്തരം കളിക്കാര്‍ ഞങ്ങളുടെ പാര്‍ട്ടിയിലുണ്ട്; ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ കെല്‍പ്പുള്ള ഒരുപാട് പേര്‍ പാര്‍ട്ടിയിലുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍

ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ കെല്‍പ്പുള്ള ഒരുപാട് പേര്‍ പാര്‍ട്ടിയിലുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍. ഉചിതമായ സമയത്ത് പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ വരും. അധികാരത്തിന്റെ തണലിലിരുന്ന്‌കൊണ്ടാണ് ഇരുമുന്നണികളും ഞങ്ങളെ കല്ലെറിഞ്ഞിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.
ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും താത്പര്യമുള്ള ഒരു വ്യക്തി പാര്‍ട്ടി പ്രസിഡന്റിന്റെ പദവിയില്‍ എത്തും. ക്യാപ്റ്റന്‍ ആരാണോ ആ ക്യാപ്റ്റനോടൊപ്പം നിന്ന് കൊണ്ട് ഒന്നാന്തരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കളിക്കാര്‍ ഞങ്ങളുടെ പാര്‍ട്ടിക്കകത്തുണ്ട്. ഞങ്ങള്‍ അടിക്കാന്‍ പോകുന്ന ഗോളുകള്‍ തടുക്കാന്‍ ശക്തിയുള്ള ഒരു യുവനിര പ്രതിപക്ഷത്ത് കാണാന്‍ സാധ്യതയില്ല. കളി ഞങ്ങള്‍ തുടങ്ങാന്‍ പോകുകയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
2018 മേയിലാണ് കുമ്മനത്തെ മിസോറാം ഗവര്‍ണറായി നിയമിക്കുന്നത്. പിന്നീട് രണ്ട് മാസത്തോളം സംസ്ഥാന ബിജെപിയിലെ തര്‍ക്കങ്ങള്‍ മൂലം അധ്യക്ഷ പദവി ഒഴിഞ്ഞുകിടന്നു. കെ സുരേന്ദ്രന്‍ അധ്യക്ഷനാകുമെന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് അന്ന് ഉയര്‍ന്നുകേട്ടത്. എന്നാല്‍, വി മുരളീധര പക്ഷത്ത് നിന്നുള്ള സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതില്‍ വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു. ആര്‍എസ്എസ് കൂടെ സ്വരം കടുപ്പിച്ചതോടെ അഭിഭാഷകനും ബിജെപിയിലെ ഇരു വിഭാഗങ്ങള്‍ക്കും സ്വീകാര്യനുമായ ശ്രീധരന്‍ പിള്ളയെ അധ്യക്ഷ പദവിയിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം നിയമിക്കുകയായിരുന്നു. കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചതിനെ തുടർന്നു പാർട്ടിയിലെ വിഭാഗീയതയ്ക്കു പരിഹാരമെന്നോണമാണ് ആർഎസ്എസ് ഇടപെട്ടു പിള്ളയെ പ്രസിഡന്റാക്കിയതെങ്കിലും സംഘടനക്കുള്ളിലെ പ്രശ്നങ്ങൾ തുടർന്നുവെന്നാണു കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രതീക്ഷക്കനുസരിച്ച് രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കിയില്ലെന്നും വിമർശനമുയർന്നു. അംഗത്വ ക്യാംപെയ്നിൽ മുന്നിലെത്തിയെങ്കിലും അതു വോട്ടാക്കിമാറ്റാൻ സംസ്ഥാന നേതൃത്വത്തിനായില്ല. ശബരിമല വിഷയം രാഷ്ട്രീയമായി പ്രധാനമന്ത്രിയും ദേശീയ പ്രസിഡന്റും ഉൾപ്പെടെ ഉയർത്തിക്കൊണ്ടുവന്നെങ്കിലും ബിജെപിക്കു സംസ്ഥാനത്തു തിരിച്ചടിയാണുണ്ടായത്. പിള്ളയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയതോടെ പകരം പ്രസിഡന്റിനെ കേന്ദ്രകമ്മിറ്റി നേരിട്ടു നിയമിക്കാനുള്ള സാധ്യത വർധിച്ചു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരാണ് പ്രചരിക്കുന്നതെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം ആകാംക്ഷയോടെ കാത്തിരിക്കുകയാണു നേതാക്കൾ.
പതിവുപോലെ സംസ്ഥാന നേതാക്കളെ ആകെ ഞെട്ടിച്ച് ശ്രീധരൻ പിള്ളയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയപ്പോൾ പുതിയ അധ്യക്ഷൻ ആര് ചർച്ചകൾക്കും ചൂടുപിടിക്കുകയാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ തലേന്നാണ് അന്നത്തെ പാർട്ടി പ്രസിഡന്റായ കുമ്മനത്തെ മിസോറം ഗവർണറാക്കിയതെങ്കിൽ അഞ്ചു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു ഫലത്തിന്റെ തൊട്ടടുത്തദിവസമാണു ശ്രീധരൻപിള്ളയെ അവിടെ തന്നെ ഗവർണറാക്കിയതെന്നതും കൗതുകം. ഒന്നരവർഷം ഗവർണറായിരുന്ന കുമ്മനത്തെ ലോകസഭാ സ്ഥാനാർഥിയാക്കാൻ സംസ്ഥാന ആർഎസ്എസ് നേതൃത്വവും പാർട്ടി നേതൃത്വവും ഇടപെട്ടാണ് പിന്നീട് തിരിച്ചുവിളിച്ചതും.
സംഘടന തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുതിയ അധ്യക്ഷൻ ഉണ്ടാകുമെങ്കിലും അത് മുന്നിൽ കണ്ടുള്ള ചരട് വലികളും ആരംഭിച്ചിട്ടുണ്ട്. വി മുരളീധരപക്ഷം കെ.സുരേന്ദ്രന്റെ പേരും പി.കെ കൃഷ്ണദാസ് പക്ഷം എം.ടി രമേശിന്റെ പേരുമാണ് ഉയർത്തുന്നത്. വത്സൻ തില്ലങ്കേരിയുടെ പേരിൽ ആർ എസ്.എസിന് താൽപര്യമുണ്ടെന്നാണ് അറിവ്. ശോഭ സുരേന്ദ്രനും പ്രസിഡന്റ് സ്ഥാനത്തില്‍ നോട്ടമുണ്ട്. കുമ്മനം രാജശേഖരൻ ഈ സ്ഥാനത്തേക്ക് വരാൻ താൽപര്യമില്ലെന്ന കാര്യം നേരത്തെ അറിയിച്ചതാണ്.
https://www.facebook.com/Malayalivartha






















