ഉമാമന്ദിരത്തില്‍ എന്താ നടന്നത്? നിഗൂഢ രഹസ്യങ്ങളുടെ കലവറയായി തലസ്ഥാനത്തെ കൂടം തറവാട് മാറുമ്പോള്‍ നാട്ടുകാര്‍ക്ക് അമ്പരപ്പ്; രാജഭരണവും ജന്മി ഭരണവും അവസാനിച്ചിട്ടും കാര്യസ്ഥനും പരിവാരങ്ങളുമായി കൂടത്തില്‍ ഭരണം തകൃതി; പുറത്താകുന്നത് മറ്റൊരു അപസര്‍പ്പക കഥയിലെ സസ്‌പെന്‍സ്

രാജഭരണവും ജന്മി ഭരണവും എല്ലാം ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. എന്നാല്‍ പ്രായം ചെന്ന ആള്‍ക്കാരുടെ മനസിലേക്ക് അവ ഓടിയെത്തും. വലിയ തറവാടും കാര്യങ്ങള്‍ നടത്താന്‍ കാര്യസ്ഥരും പരിവാരങ്ങളുമുള്ള ജന്മിമാരും. കോടിക്കണക്കിനുള്ള സ്വത്തുക്കള്‍ എവിടെയൊക്കെയുണ്ടെന്ന് പോലും തറവാട് കാരണവര്‍ക്കറിഞ്ഞില്ലെന്നു വരാം. അതെല്ലാം നിയന്ത്രിച്ചതാകട്ടെ കാര്യസ്ഥന്‍മാരും. ഈ ആധുനിക ലോകത്തും മറ്റൊരു കാര്യസ്ഥന്‍ കൂടി വെളിച്ചത്തേയ്ക്ക് വരികയാണ്. അതും തലസ്ഥാനത്ത്.
നിഗൂഢരഹസ്യങ്ങളുടെ നിലവറ പോലെയാണ് കരമനയിലെ കൂടത്തില്‍ ഉമാമന്ദിരം. ഭൂമിയും കെട്ടിടങ്ങളുമായി കോടികളുടെ സ്വത്ത്. നാട്ടുകാര്‍ക്ക് ഉമാ മന്ദിരത്തിലേക്ക് പ്രവേശനമില്ല. തറവാട്ടില്‍ സര്‍വ സ്വാതന്ത്ര്യവുമുള്ളത് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്കും അടുപ്പക്കാര്‍ക്കും മാത്രം. അകത്തു സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് പരിസരവാസികള്‍ക്ക് അറിയാവുന്നത് തീരെക്കുറച്ചു കാര്യങ്ങള്‍. ഉമാമന്ദിരത്തിലെ ദുരൂഹ മരണങ്ങളുടെ പരമ്പരയില്‍ രണ്ടു വര്‍ഷം മുമ്പായിരുന്നു അവസാനത്തെ മരണം.
കൂടത്തില്‍ ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍ നാരായണപിള്ളയുടെ മകനും തറവാട്ടു സ്വത്തുക്കളുടെ ഏക അവകാശിയുമായ ജയമാധവന്‍ നായര്‍ ആയിരുന്നു ആ ഏഴാമന്‍. ജയമാധവന്റെ മരണശേഷം കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ വ്യാജരേഖയുണ്ടാക്കി സ്വത്തുക്കള്‍ കൈക്കലാക്കിയെന്നാണ് പരാതി. ജയമാധവന്റെ മരിച്ചതിനു ശേഷം കൂടത്തില്‍ തറവാട്ടിലേക്ക് ബന്ധുക്കളുടെ വരവു നിലച്ചു.
ആള്‍താമസമില്ലാതിരുന്ന വീടും പരിസരവും കാടുപിടിച്ച് ഭാര്‍ഗവീനിലയം പോലെയായി. ഓടുപാകിയ വീടിന്റെ മേല്‍ക്കൂര ദ്രവിച്ച് വെള്ളമിറങ്ങി ചുവരുകള്‍ ഇടിഞ്ഞു. വരാന്തയിലും അകത്തെ മുറിയിലുമായി പഴക്കംചെന്ന കുറേ വീട്ടുപകരണങ്ങളും കവറിലാക്കിയ കുറേ പുസ്തകങ്ങളും മാത്രം. ചുവരില്‍ കുടുംബാംഗങ്ങളുടെ ഫോട്ടോകള്‍. ദൂരെ താമസമുള്ള ഒരു ബന്ധു ഇടയ്ക്ക് കരമനയിലെത്തി കൂടത്തില്‍ തറവാടിന്റെ ഗേറ്റ് തുറന്നു നോക്കും.കാലടിയിലും വെള്ളായണിയിലും ഇരുമ്പുപാലത്തും കാരയ്ക്കാമണ്ഡപത്തുമായി ഏക്കറു കണക്കിന് ഭൂമിയുണ്ട് കൂടത്തില്‍ തറവാടിന്റേതായി. തിരുവനന്തപുരത്തു തന്നെ പലേടത്തായി വീടുകള്‍. വലിയ ഭൂസ്വത്തുണ്ടെന്ന് നാട്ടുകാര്‍ക്ക് അറിയാമെന്നല്ലാതെ അതെല്ലാം ആരുടെ പേരിലെന്നോ, ആര് ആര്‍ക്ക് ഇഷ്ടദാനം നല്‍കിയെന്നോ ആര്‍ക്കുമറിയില്ല.
ഗോപിനാഥന്‍ നായരുടെ സഹോദരനായ വേലുപ്പിള്ളയുടെ ഭാര്യ പ്രസന്നകുമാരി നല്‍കിയ പരാതിയെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പുതന്നെ െ്രെകംബ്രാഞ്ച് സംഘം രഹസ്യാന്വേഷണം നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഒരേ കുടുംബത്തിലെ ഏഴു മരണങ്ങളില്‍ ദുരൂഹതയുണ്ടെന്നായിരുന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ട് എങ്കിലും ലോക്കല്‍ പൊലീസ് കേസ് അവഗണിച്ചു.
പക്ഷെ ഇപ്പോള്‍ കഥമാറി. ഏഴുപേരുടെ ദുരൂഹമരണത്തിനു പിന്നിലെ നിഗൂഢതകള്‍ തേടി പൊലീസ്. കൂടത്തായി കേസിലേതു പോലെ, വ്യാജ വില്‍പ്പത്രമുണ്ടാക്കി 30 കോടിയിലധികം രൂപ വിലവരുന്ന ഭൂസ്വത്തുക്കള്‍ കാര്യസ്ഥന്‍ തട്ടിയെടുത്തെന്ന പരാതിയിലാണ് അന്വേഷണം.
കരമന കാലടി ഉമാമന്ദിരത്തില്‍ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കള്‍ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണിക്കഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരന്‍ നാരായണ പിള്ളയുട മകന്‍ ജയമാധവന്‍ നായര്‍ എന്നിവരാണ് 1991 മുതല്‍ 2017 വരെ 26 വര്‍ഷത്തിനിടെ പല കാലത്തായി മരണമടഞ്ഞത്. 1998 ല്‍ ഗോപിനാഥന്‍ നായരുടെ മരണംതൊട്ടുള്ള സംഭവപരമ്പരകളിലാണ് സംശയം. ഗോപിനാഥന്‍നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ നായരുടെ ഭാര്യ പ്രസന്നകുമാരി, പൊതുപ്രവര്‍ത്തകനായ അനില്‍കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് വെവ്വേറെ നല്‍കിയ പരാതിയിലാണ് ഉമാമന്ദിരത്തിലെ മരണങ്ങളില്‍ ദുരൂഹത ആരോപിക്കപ്പെടുന്നത്. ഈ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം തകൃതിയായി നടക്കുന്നത്. കൂടം തറവാട്ടിലെ എല്ലാ കഥകളും പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
https://www.facebook.com/Malayalivartha






















