എല്ലാം പൊളിച്ചടുക്കാന്‍ ദേ വരുന്നു... തറവാട്ടില്‍ മനോരോഗികളും അകാല മൃത്യുവും ഉണ്ടാകുന്നത് തറവാട് ദോഷമായി മാത്രം കണ്ട് ദീര്‍ഘനീശ്വാസം വിട്ടു; അവസാനം എല്ലാവരേയും കണ്ടെത്തിയത് പെട്ടെന്ന് ഒരു നാള്‍ മരിച്ചു കിടക്കുന്ന രീതിയില്‍; സ്വത്തുക്കള്‍ കുടുംബവുമായി ബന്ധമില്ലാത്ത പലയാളുകള്‍ ഉപയോഗിക്കുന്നത് കണ്ടപ്പോഴും ഒന്നും ചെയ്യാനായില്ല

തിരുവനന്തപുരം കരമന കൂടത്തതില്‍ തറവാട്ടില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ കൊല്ലപ്പെട്ട സംഭവം തലസ്ഥാനത്ത് വലിയ ചര്‍ച്ചയാകുകയാണ്. സംഭവത്തില്‍ മരിച്ചവരെല്ലാം മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നവരായിരുന്നെന്ന് പോലീസ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ വലിയ ദുരൂഹതയാണ് ഉണ്ടായിരിക്കുന്നത്. ഇവരുടെ മരണശേഷം സ്വത്തുക്കള്‍ കുടുംബവുമായി ബന്ധമില്ലാത്തവരിലേക്ക് എത്തിയതാണ് മരണം ഉള്‍പ്പെടെയുള്ള ദുരൂഹതയിലേക്ക് കേസ് എത്താന്‍ കാരണമായിരിക്കുന്നത്. കൂട്ടുകുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരെല്ലാമെന്നും ഇവരുടെ സ്വത്തുക്കള്‍ കുടുംബവുമായി ഒരു ബന്ധവും ഇല്ലാത്ത വീട്ടില്‍ ജോലിക്ക് നിന്നവരാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നുമാണ് പരാതിയില്‍ പറഞ്ഞിരിട്ടുന്നത്.
കുടുംബത്തിലെ അംഗങ്ങളായ പ്രസന്നകുമാരിയും അനില്‍കുമാറും പോലീസിനും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. മരണങ്ങള്‍ 200 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള കൊലപാതകങ്ങളാണ് ഇവിടെ നടന്നതെന്നാണ് ആരോപണം. കുടുംബത്തിലെ കാര്യസ്ഥന് നേരെയാണ് സംശയം ഉയരുന്നത്. കോടതി ജീവനക്കാരനായിരുന്ന കാര്യസ്ഥന്‍ ബന്ധുക്കളെ പോലും ഈ വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നാണ് ആരോപണം. അതേസമയം ഇവരുടെ സ്വത്തുക്കളെല്ലാം പലഭാഗത്തായിട്ടാണ് ചിതറിക്കിടക്കുന്നത്. കരമന സ്‌റ്റേഷന് കീഴില്‍ എട്ട് സെന്റ് സ്ഥലം മാത്രമാണുള്ളത്.
ബാക്കി സ്ഥലങ്ങളെല്ലാം ഫോര്‍ട്ട് പരിസരത്തെല്ലാമാണ്. കാലടിയില്‍ 6.17 ഏക്കര്‍ സ്ഥലം അടക്കം 200 കോടിയുടെ സ്വത്തുക്കളുണ്ട്. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപ്പിള്ളയുടെ മകന്‍ ജയന്‍ മാധവന്‍ എന്നിവരാണ് മരിച്ചത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലാതിരുന്ന ഇവര്‍ മരണപ്പെട്ട് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. 2003 ന് ശേഷമായിരുന്നു മരണങ്ങള്‍. ഏഴു പേരുടെയും മരണത്തിന് ശേഷമാണ് സ്വത്ത് കൈമാറ്റം നടന്നിരിക്കുന്നത്. മരണങ്ങളിലൊന്നും പോസ്റ്റുമാര്‍ട്ടം നടന്നിരുന്നില്ല എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 2017 ല്‍ ആയിരുന്നു ജയന്‍മാധവന്റെ മരണം. കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തിലാണ് കരമനയിലും മരണങ്ങള്‍ അന്വേഷണം നടത്തുന്നത്.
സ്വത്ത് തട്ടിയെടുത്തെന്ന പരാതിയില്‍ കരമന പൊലീസ് കേസെടുത്തിരുന്നു. ജില്ലാെ്രെകം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. വ്യാജ ഒസ്യത്ത് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ കേസെടുത്തത് കരമന പോലീസ് ആയിരുന്നു. സ്വത്ത് തട്ടാന്‍ വ്യാജ ഒസ്യത്ത് ഉണ്ടാക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വത്ത് കിട്ടിയവരില്‍ ഒരാള്‍ വീട്ടില്‍ വേലയ്ക്ക് നിന്ന സ്ത്രീയുടെ മകനാണ്. ജയന്‍ മാധവന്റെ മരണവും കേസെടുത്ത് അന്വേഷിക്കുമെന്ന് കരമന പൊലീസ് പറഞ്ഞിട്ടുണ്ട്. കരമനയിലെ മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്ര അറിയിച്ചു. അതേസമയം കൂടത്തായി മരണത്തോട് ഇതിനെ സാമ്യപ്പെടുത്തേണ്ടെന്നും പോലീസ് മേധാവി വ്യക്തമാക്കുന്നുണ്ട്.
മരിച്ച നിലയില്‍ കണ്ടെത്തിയ ജയമാധവനും ജയപ്രകാശും മാനസിക രോഗികളായിരുന്നെന്ന് പരാതി നല്‍കിയ ബന്ധു പ്രസന്നകുമാരിയും വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ മാനസികരോഗികളാണെന്ന് പുറത്തറിയാതിരിക്കാന്‍ ചികിത്സാരേഖകള്‍ കത്തിച്ചു കളഞ്ഞു. ഇവരുടെ പേരില്‍ വ്യാജമായി തയാറാക്കിയ ഒസ്യത്ത് നിയമപരമാണെന്ന് തെളിയിക്കാനാണ് കാര്യസ്ഥനും സംഘവും ഇത് ചെയ്തതെന്ന് സംശയിക്കുന്നതായും കാര്യസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു. എന്തായാലും ആക്ഷേപത്തിനിടനല്‍കാതെ ശക്തമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തേയും രൂപീകരിച്ചു. ഈ സംഘത്തിന്റെ അന്വേഷണം നാളെ തുടങ്ങുന്നതാണ്.
https://www.facebook.com/Malayalivartha






















