അടൂര്‍ റവന്യു ടവറിന് സമീപം മദ്യലഹരിയില്‍ ഡ്രൈവർ ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം; റോഡരികിലെ കടയും തകർത്ത് ഇടിച്ചുകയറിയ വാഹനത്തിലെ ടയറിനുള്ളില്‍ കുരുങ്ങിയ ദമ്പതികളെ പുറത്തേയ്ക്ക് എടുത്തത് ഫയർഫോഴ്സ് എത്തി വാഹനം മറിച്ചിട്ട ശേഷം; ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത കുറ്റകരമായ നരഹത്യയ്ക്ക് പോലീസ് കേസെടുത്തു

അടൂര്‍ റവന്യു ടവറിന് സമീപം മദ്യലഹരിയില്‍ ഡ്രൈവർ ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം മൂന്നര മണിയോടെയായിരുന്നു ദാരുണാപകടത്തിൽ അടൂർ നെടുമൺകാവ് സ്വദേശി ശ്യാം കൃഷ്ണയും ഭാര്യ ശില്പയും കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന ഡ്രൈവർ ബസോടിച്ചത് അമിതവേഗതയിലായിരുന്നു. നിയന്ത്രണം വിട്ട് ബസ് റോഡരികിലെ കടയും തകർത്ത് ദമ്പതികളുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇരുവരും ടയറിനുള്ളില്‍ കുരുങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു.
ഫയർഫോഴ്സ് എത്തി വാഹനം മറിച്ചിട്ട ശേഷമാണ് ശ്യാംകൃഷ്ണയെയും ശില്‍പയെയും പുറത്തെടുത്തത്. ഭാര്യ ശില്‍പയെ ആശുപത്രിയില്‍ കൊണ്ട് പോയതിന് ശേഷം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നും വാങ്ങി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് നിയന്ത്രണം വിട്ട ബസ് ഇടിച്ച് കയറിയത്. ശ്യാംകൃഷ്ണ ഈ മാസം പതിമൂന്നിനാണ് വിദേശത്ത് നിന്നും നാട്ടില്‍ എത്തിയത്.
മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഉല്ലാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.മനഃപൂർവമല്ലാത്ത കുറ്റകരമായ നരഹത്യയ്ക്കാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലം ജില്ലാകളക്ടറും എസ് പിയും സന്ദർശിച്ചു.
https://www.facebook.com/Malayalivartha






















