വിദേശത്ത് നിന്ന് നാട്ടിലെത്തിയ ശ്യാം കൃഷ്ണയെയും, ശിൽപ്പയെയും കാത്തിരുന്ന ദുരന്തത്തിൽ പകച്ച് ബന്ധുക്കളും സുഹൃത്തുക്കളും; മദ്യലഹരിയിൽ നേരെ നിൽക്കാൻ പോലുമാകാതെ ഡ്രൈവർ ഓടിച്ച ബസ് ശില്പയുടെയും ശ്യാമിന്റെയും ദേഹത്തേയ്ക്ക് ഇടിച്ചുകയറിയത് മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് വാങ്ങി റോഡിന്റെ വലത് വശം ചേർന്ന് നടക്കുന്നതിനിടെ

വിദേശത്ത് നിന്ന് നാട്ടിലെത്തിയ നെടുമൺകാവ് സ്വദേശി ശ്യാം കൃഷ്ണയെയും, ശിൽപ്പയെയും കാത്തിരുന്ന ദുരന്തത്തിൽ പകച്ചിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. കഴിഞ്ഞ ദിവസം മൂന്നര മണിയോടെയായിരുന്നു അടൂർ ശ്രീമൂലം ചന്തയ്ക്കു സമീപത്തുള്ള വൺവേ റോഡിലെ വളവിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് റോഡിന്റെ വലതു വശത്തു കൂടി പോയ ശ്യാമിനെയും ഭാര്യ ശിൽപയെയും ഇടിച്ചത്. കസ്റ്റഡിയിൽ എടുത്തപ്പോൾ തന്നെ ഡ്രൈവർക്ക് നേരെ നിൽക്കാൻ പോലും കഴിയാത്ത വിധം മദ്യലഹരിയിലായിരുന്നു. മദ്യലഹരിയിലായിരുന്ന ഡ്രൈവർ ബസോടിച്ചത് അമിതവേഗതയിലായിരുന്നു.
നിയന്ത്രണം വിട്ട് ബസ് റോഡരികിലെ കടയും തകർത്ത് ദമ്പതികളുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇരുവരും ടയറിനുള്ളില്‍ കുരുങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി വാഹനം മറിച്ചിട്ട ശേഷമാണ് ശ്യാംകൃഷ്ണയെയും ശില്‍പയെയും പുറത്തെടുത്തത്. ഭാര്യ ശില്‍പയെ ആശുപത്രിയില്‍ കൊണ്ട് പോയതിന് ശേഷം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നും വാങ്ങി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് നിയന്ത്രണം വിട്ട ബസ് ഇടിച്ച് കയറിയത്. ശ്യാംകൃഷ്ണ ഈ മാസം പതിമൂന്നിനാണ് വിദേശത്ത് നിന്നും നാട്ടില്‍ എത്തിയത്.
അപകടമുണ്ടാക്കിയ ഡ്രൈവറുടെ രക്ത സാമ്പിൾ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചിട്ടുണ്ട്. മദ്യത്തിനൊപ്പം മറ്റു ലഹരിയുടെ ഉപയോഗം കൂടി ഉണ്ടോയെന്നു കൂടി പരിശോധനയിൽ അറിയാമെന്നും ഡിവൈഎസ്പി ജവഹർ ജനാർദ് പറഞ്ഞു. മദ്യപിച്ച് ബസോടിച്ചതിന് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മണ്ണടി–അടൂർ–മാവേലിക്കര റൂട്ടിൽ താൽക്കാലികമായി ഓടുന്ന മോണിങ് സ്റ്റാർ ബസാണ് അപകടമുണ്ടാക്കിയത്. ബസിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദു ചെയ്യുന്നതിനുള്ള നടപടികളും പൊലീസ് സ്വീകരിക്കുമെന്നാണ് സൂചന.
മനഃപൂർവമല്ലാത്ത കുറ്റകരമായ നരഹത്യയ്ക്കാണ് പോലീസ് ഉല്ലാസിനെതിരെ കേസെടുത്തിരിക്കുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലം ജില്ലാകളക്ടറും എസ് പിയും സന്ദർശിച്ചു. അപകട സ്ഥലത്തും ദമ്പതികളെ എത്തിച്ച ജനറൽ ആശുപത്രിയിലും വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മരിച്ച ദമ്പതികളുടെ കൈവശം വിലാസം ഉണ്ടായിരുന്നതാണ് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞത്. ശിൽപയുടെ വിലാസമാണ് ലഭിച്ചത്. അപ്പോൾ തന്നെ പൊലീസ് സ്ഥലത്തെ പഞ്ചായത്ത് അംഗത്തെയും ബന്ധുക്കളെയും അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















