നോവലിലൂടെ നായര്‍ സ്ത്രീകളെ അപമാനിച്ചെന്ന കേസില്‍ ഡോ. ശശിതരൂര്‍ എം.പിക്ക് സമന്‍സ്, തിരുവനന്തപുരം അഡീഷണല്‍ സി.ജെ.എം കോടതിയാണ് സമന്‍സ് അച്ചത്

നോവലിലൂടെ നായര്‍ സ്ത്രീകളെ അപമാനിച്ചെന്ന കേസില്‍ ഡോ. ശശിതരൂര്‍ എം.പിക്ക് സമന്‍സ്. തിരുവനന്തപുരം അഡീഷണല്‍ സി.ജെ.എം കോടതിയാണ് സമന്‍സ് അച്ചത്. ഡിസംബര്‍ 21ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചു. കുഞ്ഞുങ്ങളുണ്ടാകാന്‍ നായര്‍ സ്ത്രീകള്‍ ഭര്‍ത്താവിനൊപ്പം ശയിക്കണം. മറ്റു സമയങ്ങളില്‍ അവര്‍ക്ക് സുഖംതേടി എവിടെയും പോകാമെന്ന് ദ ഗ്രേറ്റ് ഇന്ത്യന്‍ നോവലില്‍ പറയുന്നതാണ് കേസിന് അടിസ്ഥാനം. നോവലില്‍ എഴുതിയ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യവും ചരിത്രവുമാണെന്ന് തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി സന്ധ്യാ ശ്രീകുമാര്‍, അഡ്വ. സുപ്രിയാ ദേവയാനി മുഖേന വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പുസ്തകത്തിലെ വിവാദ ഭാഗം പിന്‍വലിക്കണമെന്നും ഖേദം പ്രകടിപ്പിക്കണമെന്നുമായിരുന്നു പരാതിക്കാരിയുടെ ആവശ്യം. തരൂര്‍ അതിന് വഴങ്ങിയില്ല.
നായര്‍ സമുദായത്തിലെ സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരെ കാണാന്‍ തയ്യാറാണോ എന്ന് ഭര്‍ത്താക്കന്‍മാര്‍ മനസ്സിലാക്കിയിരുന്നത്, ഭാര്യമാരുടെ മുറിക്ക് പുറത്ത് മറ്റൊരു ആണിന്റെ ചെരുപ്പ് ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു എന്നതാണ് വിവാദമായത്. കഴിഞ്ഞ നൂറുവര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയം മഹാഭാരതത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുകയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ നോവലിലൂടെ ശശിതരൂര്‍ ചെയ്തത്. നോവലില്‍ ഒന്നിലധികം ഭര്‍ത്താക്കന്‍മാരുള്ള സ്ത്രീകളെ കുറിച്ച് പറയുന്നിടത്താണ നായര്‍ സമുദായത്തെപ്പറ്റി വിവരിക്കുന്നത്. പാണ്ഡുവും കുന്തിയും വംശത്തിന്റെ നിലനില്‍പ്പിനായി നടത്തുന്ന സംസാരത്തിനിടെയാണ് പുസ്തകത്തിലെ സമുദായ പരാമര്‍ശങ്ങള്‍ വരുന്നത്.
പിന്തുടര്‍ച്ചാവകാശികളില്‍ നിന്ന് ഒരാള്‍ക്ക് ആറുതരത്തില്‍ മക്കളെ കണ്ടെത്താം. സാധാരണനിലയില്‍ ഭാര്യയില്‍ പിറന്ന മകനുണ്ടാകാം. അതിന് സാധ്യതയില്ലെങ്കില്‍ ഭാര്യയ്ക്ക് അനുചിതമായ ആഗ്രഹങ്ങള്‍ പുലര്‍ത്താത്ത ഒരു നല്ല മനുഷ്യനില്‍ നിന്ന് പുത്രനെ നേടാം. അതിന് മനസ്സ് അനുവദിക്കുന്നില്ലെങ്കില്‍ അന്യപുരുഷന് പണം നല്‍കി ഒരു പുത്രനെ സ്വന്തമാക്കാം. മരണശേഷം ലഭിക്കുന്ന സന്തതിയെയും കന്യകയായിരിക്കെ ഒരു സ്ത്രീക്ക് പിറക്കുന്ന കുഞ്ഞിനെയും മകനായി സ്വീകരിക്കാം. ഇങ്ങനെ പന്ത്രണ്ടുരീതികളില്‍ ഇഷ്ടമുള്ള മാര്‍ഗ്ഗത്തിലൂടെ കുന്തി മകനെ നേടി തന്റെ വംശം നിലനിര്‍ത്തണമെന്നാണ് പാണ്ഡു മഹാഭാരതത്തില്‍ ആവശ്യപ്പെടുന്നത്. തനിക്ക് തുല്യനോ തന്നേക്കാളും ഉയര്‍ന്നവനോ ആയവരില്‍ നിന്ന് പുത്രനെ സ്വീകരിക്കാനാണ് പാണ്ഡു കുന്തിയോട് നിര്‍ദ്ദേശിക്കുന്നത്.
ഇന്ത്യയിലെ സ്ത്രീകള്‍ പിന്നിട്ട ഒരു നൂറ്റാണ്ടിലെ ആചാരങ്ങള്‍ പാലിക്കുന്നത് ശീലമുള്ളവരാണെന്നും അതിലും പഴക്കമുള്ള കാലത്തെ ആചാരങ്ങളും സമ്പ്രദായങ്ങളും അവര്‍ പാലിക്കാറില്ലെന്നും അതിനവര്‍ മുതിരാറില്ലെന്നും പറഞ്ഞുകൊണ്ടാണ് തരൂര്‍ നോവലില്‍ പാണ്ഡുവിന്റെയും കുന്തിയുടെയും പുത്രദു:ഖം വിവരിക്കുന്നത്. അതിനൊപ്പം വായനക്കാര്‍ക്ക് എളുപ്പും മനസ്സിലാക്കാന്‍ കേരളത്തിന്റെ ചരിത്രവസ്തുതകളില്‍ നിന്നുകൊണ്ട് നായര്‍ സ്ത്രീകളെപ്പറ്റിയും തരൂര്‍ നിരീക്ഷണം നടത്തുന്നതാണ് വിവാദമായത്. അത് നായര്‍ സമുദായത്തെയും സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് കാട്ടിയാണ് കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. സൃഷ്ടിപരമായ കാര്യങ്ങളില്‍ കോടതിക്ക് എത്രത്തോളം ഇടപെടാനാകും എന്നതില്‍ സംശയമുണ്ട്. മീശ നോവലില്‍ ഹൈന്ദവ സ്ത്രീകളെ അപമാനിച്ചെന്നായിരുന്നു ആക്ഷേപം. അവസാനം സുപ്രീംകോടതി ആ പരാതി എടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞതാണ് നമുക്ക് മുന്നിലുള്ള ചരിത്രം. അത് മാത്രം ഓര്‍മിപ്പിക്കട്ടെ....
https://www.facebook.com/Malayalivartha




















