മാവോയിസ്റ്റ് ബന്ധം; കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ ; വിദ്യാര്‍ഥികളായ രണ്ടുപേർക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടക്കെതിരെയുള്ള ലഘുലേഖ കൈവശം വച്ച സംഭവത്തിൽ

കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അലന്‍ ഷുഹൈബ്, താഹ ഫസൽ എന്നിവരാണ് അറസ്റ്റിലായത്.
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടക്കെതിരെയുള്ള ലഘുലേഖ കൈവശം വച്ച സംഭവത്തിലാണ് വിദ്യാര്‍ഥികളായ രണ്ടുപേർക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും സജീവ പ്രവര്‍ത്തകനാണ് അറസ്റ്റിലായ ശുഹൈബ്.കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമബിരുദ വിദ്യാര്‍ഥിയാണ്.
മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ നിലപാട് കടുപ്പിചിരിക്കുകയാണ് സിപിഐ. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമെന്ന് കൂടുതല്‍ ബോധ്യമായതായി അട്ടപ്പാടിയിലെ മഞ്ചിക്കണ്ടി സന്ദര്‍ശിച്ച സിപിഐ സംഘം വിലയിരുത്തി. ഇത് ഭരണകൂട ഭീരതയെന്നും ഇടതുപക്ഷ സര്‍ക്കാരിന് ചേരാത്ത പ്രവര്‍ത്തിയെന്നും സംഘത്തിന് നേതൃത്വം നല്‍കിയ പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു പറഞ്ഞു. അതീവ ജാഗ്രത നിലനിൽക്കുന്ന സ്ഥലമായിട്ടും പൊലീസ് വിലക്ക് അവഗണിച്ചായിരുന്നു സിപിഐ സംഘത്തിന്റെ യാത്ര. സംഭവസ്ഥലത്തെത്തി സംഘം സ്ഥിതിഗതികൾ വിലയിരുത്തി. ഊരിലെ ആദിവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
അട്ടപ്പാടിയിൽ ഉണ്ടായത് വ്യാജ ഏറ്റുമുട്ടലെന്ന നിലപാടാണ് സിപിഐ സ്വീകരിച്ചിരുന്നത്.ടെന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പൊലീസ് ക്ലോസ് റേഞ്ചിൽ വെടിവയ്ക്കുകയായിരുന്നുവെന്ന് പത്രസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചിരുന്നു. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതിനെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു.
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതിനെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്നും സിപിഐ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. രമ കൊല്ലപ്പെട്ടത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മണിവാസകത്തിന് വെടിയേറ്റതിന് പുറമേ രണ്ട് കാലുകലും ഒടിഞ്ഞ നിലയിലായിരുന്നുവെന്നും എന്നാല്‍ വീഴ്ചയുടെ ലക്ഷണങ്ങള്‍ ശരീരത്തിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണിവാസകം ഒഴികെ മറ്റു മൂന്നുപേര്‍ക്കുമേറ്റ വെടിയുണ്ടകളില്‍ ഭൂരിഭാഗവും ശരീരത്തിന്റെ പിന്‍ഭാഗത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലക്കാട് അട്ടപ്പാടിയ്ക്ക് അടുത്ത് മേലേ മഞ്ചിക്കണ്ടിയിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാതെ ബന്ധുക്കൾ വലയുകയാണ്. മരിച്ച മണിവാസകത്തിന്‍റെ മൃതദേഹം മാത്രമാണിപ്പോൾ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുള്ളത്. മൃതദേഹത്തിൽ കണ്ണുകളില്ലെന്നും, പരസ്പരമുള്ള വെടിവെപ്പിലല്ല, പൊലീസ് വെടിവെച്ച് കൊന്നതാണിവരെയെന്നും മൃതദേഹം കണ്ട ബന്ധുക്കൾ ആരോപിച്ചിരുന്നതാണ്.
ഇവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിലുള്ള അനിശ്ചിതത്വം തീർക്കാൻ മാവോയിസ്റ്റ് സംഘടനകളും സർക്കാരും തയ്യാറാകണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നു. ബന്ധുക്കളുടെ മാനസിക ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കരുതെന്നും കൊല്ലപ്പെട്ടവരുടെ വിവരം കൃത്യമായി പങ്കുവയ്ക്കണമെന്നുമാണ് ഇവർ പറയുന്നത്.
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ തമിഴ്നാട് സ്വദേശി മണിവാസകത്തിന്റെ മൃതദേഹം മാത്രമാണ് തർക്കമില്ലാതെ തിരിച്ചറിഞ്ഞത്. രണ്ട് മൃതദേഹങ്ങൾ ഇനിയും ബന്ധുക്കൾ തിരിച്ചറിയാനുണ്ട്. അരവിന്ദ് എന്ന പേരിൽ ഫോട്ടോ പ്രസിദ്ധീകരിച്ച് മോർച്ചറിയിൽ പൊലീസ് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചിക്കമംഗളൂർ സ്വദേശി സുരേഷിന്റെയാണെന്ന് കരുതി കഴിഞ്ഞ ദിവസം ഇയാളുടെ ബന്ധുക്കൾ തൃശ്ശൂരിൽ എത്തിയിരുന്നു. പക്ഷേ തിരിച്ചറിയാനായില്ല.
https://www.facebook.com/Malayalivartha




















