ജലീലിനെ തൊടാത്ത കുഞ്ഞാപ്പക്ക് സഖാവിന്റെ സൂപ്പർ സമ്മാനം; മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ സർക്കാർ രക്ഷിച്ചു;മന്ത്രി കെ.റ്റി. ജലീൽ വിവാദത്തിൽ പോലും ഇടപെടാതെ മാറി നിന്നതിന്റെ പ്രത്യുപകാരം

മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ സർക്കാർ രക്ഷിച്ചു. മന്ത്രി കെ.റ്റി. ജലീൽ വിവാദത്തിൽ പോലും ഇടപെടാതെ മാറി നിന്നതിന്റെ പ്രത്യുപകാരമാണ് ഇത്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിനെ തുടർന്നാണ് നീക്കമെന്നറിയുന്നു . ഇബ്രാഹിംകുഞ്ഞ് പാലാരിവട്ടം കേസിൽ പ്രതിയാണെന്ന് കാണിച്ച് വിജിലൻസ് സർക്കാരിന് നൽകിയ കത്തിന് മറുപടി പോലും നൽകിയില്ല.
ഇബ്രാഹിം കുഞ്ഞിനെ സർക്കാർ തൊടില്ലെന്ന കാര്യം നേരത്തെ ഉറപ്പായിരുന്നു. ടി.ഒ.സൂരജ് പറയുന്ന കാര്യങ്ങൾ കേട്ട് വിശ്വസിക്കരുതെന്നാണ് സർക്കാർ മുമ്പ് വിജിലൻസിന് നൽകിയ നിർദ്ദേശം. ഒന്നര കൊല്ലം മാത്രം ഭരണത്തിന് ശേഷിക്കെ പ്രതിപക്ഷ നിരയിലെ പ്രമുഖരെ പിണക്കാൻ പിണറായി വിജയൻ തയ്യാറല്ല. മുമ്പ് ജലീലിനെതിരെ ബന്ധുനിയമന വിവാദം കത്തിച്ച പികെ ഫിറോസ് പോലും നിശബ്ദനാണ്. ലീഗ് പ്രവർത്തകനെ താനൂരിൽ കൊന്നിട്ടും നനഞ്ഞ പടക്കം പോലെ എന്തോ പറഞ്ഞതല്ലാതെ കുഞ്ഞാപ്പ നിശബ്ദനാണ്.
പാലാരിവട്ടം ഫ്ലൈ ഓവർ നിർമ്മിച്ച സ്വകാര്യകമ്പനിക്ക് 8.25കോടി നൽകാൻ ഉത്തരവിട്ടത് മന്ത്രിയാണെന്നാണ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സൂരജ് പറഞ്ഞത്. വിജിലൻസ് ഇക്കാര്യം മുഖവിലയ്ക്ക് എടുത്തു. അതേസമയം സർക്കാർ അക്കാര്യം കണ്ടില്ലെന്ന് നടിച്ചു.
മന്ത്രിയുടെ നിർദ്ദേശമില്ലാതെ എട്ടേകാൽ കോടി മുൻകൂറായി നൽകാൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം. തുക മുൻകൂറായി നൽകണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സർക്കാരാണ്. അത്തരമൊരു ഫയൽ മന്ത്രി തന്നെയാണ് ഒപ്പിടേണ്ടത്. മുൻകൂർ തുക നൽകണമെന്ന് കരാറിൽ പറഞ്ഞിട്ടില്ല. ആർ. ഡി . എസ് പ്രോജക്റ്റ് എന്ന കമ്പനിയാണ് പദ്ധതി നടപ്പിലാക്കിയത്. തകരാറിലായ പാലാരിവട്ടം പാലം പുനർനിർമ്മിക്കാൻ 19 കോടിയാണ് വേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്ന് നൽകാനാണ് നീക്കം. മൂവാറ്റുപുഴ കോടതി സൂരജിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇബ്രാഹിംകുഞ്ഞിനെ പിടിച്ചാൽ പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രമുഖരിലേക്ക് ചങ്ങല നീങ്ങുമോ എന്ന ഭയത്തിലാണ് സർക്കാർ.റെജീന കേസിൽ രാജിവച്ചപ്പോൾ കുഞ്ഞാലിക്കുട്ടി മുൻകൈയെടുത്താണ് ഇബ്രാഹിം കുഞ്ഞിനെ മന്ത്രിയാക്കിയത്. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് ഇബ്രാഹിംകുഞ്ഞ്.
മുൻകൂർ തുക നൽകി എന്ന ആരോപണം കൊണ്ട് മാത്രം സൂരജിനെ ശിക്ഷിക്കാനാവില്ല. കാരണം ഒരു ഫയൽ പല തട്ടിൽ പരിശോധിച്ച ശേഷമാണ് സെക്രട്ടറിക്ക് മുന്നിലെത്തുന്നത് . സെക്രട്ടറിക്ക് മാത്രം ഇത്തരം ഫയലുകളിൽ തീരുമാനമെടുക്കാൻ കഴിയില്ല. സീനിയർ ഐ. എ എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഫയൽ കണ്ടിട്ടുണ്ട്. പലിശ ഈടാക്കാതെ 8-25 കോടി നൽകാനായിരുന്നു മന്ത്രിയുടെ ഉത്തരവ്. സുരജാണ് പലിശ നൽകണമെന്ന നിർദ്ദേശം ഫയലിൽ എഴുതി ചേർത്തത്. പലിശയായി 8-25 ലക്ഷം രൂപ സർക്കാരിന് ലഭിക്കുകയും ചെയ്തു. അക്കാലത്ത് മന്ത്രിക്ക് പ്രിയപ്പെട്ടവനായിരുന്നു സൂരജ്.
മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് തന്നെ കുരുക്കി എന്നാണ് സൂരജിന്റെ ആക്ഷേപം. ആരോപണം ഉണ്ടായ ശേഷം പി.കെ. കുഞ്ഞാലികുട്ടിയെ സൂരജ് സമീപിച്ചെങ്കിലും അദ്ദേഹം സഹായിച്ചില്ല. ഇടതുസർക്കാരിന് കാലാവധി അവസാനിക്കാൻ ഒന്നരക്കൊല്ലം മാത്രം ബാക്കിയിരിക്കെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയാണ് സൂരജിനെ രക്ഷിക്കേണത്.
വിജിലൻസിന് സർക്കാരിന്റെ നിർദ്ദേശങ്ങൾ അവഗണിക്കാനാവില്ല. . ഒരിക്കലും സർക്കാരിന്റെ വാക്കുകൾ വിജിലൻസ് മേധാവി നിരസിക്കില്ല. മുസ്ലീം ലീഗുമായി സി പി എം നല്ല ബന്ധത്തിലാണ്. അതിൽ വിള്ളൽ വീഴ്ത്താൻ സി പി എം തയ്യാറല്ല.
https://www.facebook.com/Malayalivartha




















