ഇനി, വിഷ്ണുവിന് പ്രതിമാസം 85,000 രൂപ ശമ്പളമുള്ള ജര്‍മന്‍ കപ്പലില്‍ ജോലിക്ക് പോകാം; ചേട്ടാ, ഓടി വാ സർട്ടിഫിക്കറ്റുകളെല്ലാം കിട്ടിയിട്ടുണ്ട്... ദൈവദൂതന്മാരെപ്പോലെ ആ ഫ്രീക്ക് പിള്ളേർ- നഷ്ടപ്പെട്ടെന്ന് കരുതിയ ബാഗ് ചേർത്തുപിടിച്ച് വിതുമ്പലോടെ വിഷ്ണു
ദൈവദൂതന്മാരെപ്പോലെ വന്നത് ആ രണ്ട് ഫ്രീക്ക് പിള്ളേരായിരുന്നു. ശക്തൻ സ്റ്റാൻഡിലേക്ക് പോകുമ്പോഴാണ് അവരുടെ ഫോൺ വിളി എത്തിയത്. ചേട്ടാ, ഓടി വാ സർട്ടിഫിക്കറ്റുകളെല്ലാം കിട്ടിയിട്ടുണ്ട്... പോയി നോക്കുമ്പോഴായിരുന്നു അവർ രണ്ടുപേരെയും ഞാൻ കണ്ടത്. നഷ്ടപ്പെട്ടെന്ന് കരുതിയ ബാഗ് ചേർത്തുപിടിച്ച് വിതുമ്പലോടെ വിഷ്ണു പറഞ്ഞു.
''സർട്ടിഫിക്കറ്റ് അവരുടെ കയ്യിൽ കണ്ടപ്പോൾ തന്നെ പകുതി ജീവൻ തിരിച്ചുകിട്ടിയത് പോലെയായിരുന്നു. ഈ വാർത്ത കണ്ടപ്പോൾ മുതൽ ഒരുപാട് പേർ പ്രാര്‍ഥിച്ചു എനിക്കുവേണ്ടി. അതിന്റെ കൂടി ഫലമാണിതെല്ലാം''- വിഷ്ണു പറഞ്ഞു. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയലുകള്‍ കിട്ടിയത്. തൃശൂര്‍ തളിക്കുളം സ്വദേശികളായ ഇമ്രാനും ഷാഹിദും മൈതാനത്ത് നടക്കുമ്പോഴാണ് രണ്ടു ഫയലുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. സര്‍ട്ടഫിക്കറ്റുകള്‍ പരിശോധിച്ചപ്പോള്‍ വിഷ്ണുവിന്‍റേത്. ഉടനെ, വിഷ്ണുവിന്റെ ഫോണില്‍ വിളിച്ച് കാര്യമറിയിച്ചു. റയില്‍വേ പൊലീസിനെ കാണാന്‍ വീണ്ടും പോകാന്‍ നില്‍ക്കുമ്പോഴാണ് ആ ഫോണ്‍ വിളി കിട്ടിയത്.
ഉടനെ, യുവാക്കളെ കണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി. പ്രധാനപ്പെട്ട സര്‍ട്ടിഫിക്കറ്റുകളെല്ലാം അതില്‍ ഭദ്രമായുണ്ടായിരുന്നു. ആധാർ, പാൻ എന്നിവയടക്കം ചില രേഖകൾ കിട്ടാനുണ്ടെങ്കിലും പാസ്പോർട്ടും ജർമനിയിൽ ജോലി ചെയ്യുന്നതിനുള്ള രേഖകളും വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളും തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് വിഷ്ണു. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ കാത്തിരിപ്പുമുറിയില്‍ നിന്നാണ് ബാഗ് നഷ്ടപ്പെട്ടത്. നിര്‍ഭാഗ്യവശാല്‍ വിഷ്ണു ഇരുന്ന ഭാഗത്ത് സിസിടിവിയുമില്ലായിരുന്നു. ആരാണ് ബാഗ് കൊണ്ടുപോയതെന്ന് അറിയാനുമായില്ല. പോലീസിലില്‍ പരാതി നല്‍കി നാല് ദിവസത്തോളം അന്വേഷണം നടത്തി. പാസ്‌പ്പോര്‍ട്ടും കപ്പലില്‍ യാത്ര ചെയ്യാനുള്ള അനുമതിപത്രമടക്കം ബാഗിലുണ്ടായിരുന്നു. ഈ ഒറിജിനല്‍ രേഖകള്‍ കാണിച്ചാലെ ജോലി ലഭിക്കുമായിരുന്നുള്ളൂ. ഏറെ ആശിച്ചു നേടിയെടുത്ത ജോലിയായിരുന്നു.
ഇതിനിടെ വിഷ്ണുവിന്റെ ബാഗ് മോഷണം പോയ വിവരമടങ്ങിയ പത്ര വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. സിനിമാ താരങ്ങളടക്കം വിഷ്ണുവിന് വേണ്ടി അഭ്യര്‍ത്ഥനയുമായി രംഗത്തെത്തി. അങ്ങനെ, ഈ വാർത്ത കേരളം ഏറ്റെടുത്തതോടെ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു വിഷ്ണു. ബാഗ് ആരെടുത്താലും സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം തിരിച്ചേല്‍പ്പിക്കണമെന്നായിരുന്നു വിഷ്ണുവിന്റെ അഭ്യര്‍ത്ഥന. അതുപോലെതന്നെ, സംഭവിച്ചു. വാര്‍ത്ത കണ്ട രണ്ടു യുവാക്കള്‍ക്കു മുമ്പില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടി. ബാഗ് തിരികെ കിട്ടിയില്ല. ഫോണും വസ്ത്രങ്ങളും അടങ്ങിയ ബാഗ് കള്ളന്‍തന്നെയെടുത്തു. സര്‍ട്ടിഫിക്കറ്റുകള്‍ കള്ളന്‍ മൈതാനത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. കള്ളന്‍ തകര്‍ത്ത ജീവിതം വീണ്ടും തിരിച്ചുകിട്ടിയതിന്‍റെ സന്തോഷത്തിലാണ് വിഷ്ണു.
https://www.facebook.com/Malayalivartha