മകളെ പീഡിപ്പിക്കുന്നഭർത്താവിനെതിരെ പരാതിപ്പെടാനാകാത്ത വീട്ടമ്മ ; ഉള്ളു പൊള്ളുന്ന അനുഭവം; വിശപ്പാണ് ചോരയുടെ നിറം; ഡോക്ടർ അശ്വതി സോമന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുകയാണ്
സ്വന്തം ചോരയെ പോലും പീഡിപ്പിക്കുന്ന നാട്ടിലാണ് നാം കഴിയുന്നത്. ദിവസേനെ നിരവധി ലൈംഗിക പീഡന വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. വാര്‍ത്തകളുടെ പെരുപ്പത്തിലും സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിന് യാതൊരു കുറവുമില്ല. ആദ്യ ഭർത്താവിലെ മകളെ സ്വന്തം മകളായി കാണാൻ പല പുരുഷന്മാരും ശ്രമിക്കാറില്ല. അങ്ങനത്തെ അവസ്ഥയിലാണ് ഒരു അമ്മ . സ്വന്തം മകളായി കാണാൻ കഴിയാതെ ഭർത്താവ് പീഡിപ്പിക്കുകയാണ് എന്നറിഞ്ഞിട്ടും അയാൾക്കെതിരെ പരാതിപ്പെടാനാകാതെ നിസ്സഹായയായ ഒരു വീട്ടമ്മ. അമ്മയെക്കുറിച്ച് ഒരു ഡോക്ടർ എഴുതിയ കുറിപ്പ് വൈറലാകുകയാണ്. ഡോ. അശ്വതി സോമനാണ് കുറച്ചു കാലങ്ങൾക്കു മുമ്പ് മഞ്ചേരിയിൽ വെച്ചു നേരിട്ടറിഞ്ഞ ഒരു അമ്മയുടെ അനുഭവം ഫേസ്ബുക്കിലൂടെ കുറിച്ചത്. ഈ കുറിപ്പിൽ പറയുന്ന കാര്യങ്ങൾ നമ്മെ ഞെട്ടിക്കുകയാണ്.
ഡോക്ടർ അശ്വതി സോമന്‍റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്
#അനുഭവക്കുറിപ്പ് #11 #വിശപ്പാണ് ചോരയുടെ നിറം
"ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടി പട്ടിണി കിടക്കുമ്പോഴും സമാധാനിച്ചത് വൈകുന്നേരം നാല് കാലിൽ വന്നാലും തന്റെ 5 മക്കൾക്ക് ഭക്ഷണം കൊടുക്കുന്ന ഒരു ഭർത്താവുണ്ടല്ലോ എന്നാണ്. എന്നാൽ അയാൾ പത്തിൽ പഠിക്കുന്ന എന്റെ ആദ്യ ഭർത്താവിലെ മോളെ പീഡിപ്പിക്കുകയാണെന്നു അറിയില്ലായിരുന്നു . അറിഞ്ഞിട്ടും മിണ്ടാതെ നിൽക്കാനേ ആ അമ്മയ്‌ക്ക് കഴിഞ്ഞുള്ളു . പഠിപ്പോ വിവരവോ ഇല്ല. സഹായത്തിന് പോലും ആരും ഇല്ല. ഞാനെങ്ങനെ അയാൾക്കെതിരെ കേസ് കൊടുക്കും? കേസ് കൊടുത്താൽ ഏമാന്മാർ അയാളെ കൊണ്ടോകും, അവളുടെ താഴെയുള്ള 4 കുട്ടികളുടെ വിശന്ന് തളർന്നുറങ്ങുന്ന മുഖം കാണാൻ വയ്യ മാഡം. 3 മാസവും, 1.5 വയസും ഉള്ള കൊച്ചിനെ അങ്കണവാടിയിൽ വിടാൻ പോലും പറ്റില്ല. അവരെ വെച്ചു എന്തു ജോലിയാ ഞാൻ ചെയ്യുക.അയാള്ടെ മക്കളെ അയാൾ ഒന്നും ചെയ്യാറില്ല. പക്ഷേ ഇവളും ന്റെ മോൾ തന്നെയല്ലേ. ന്റെ കുട്ടിക്ക് നടക്കാൻ പോലും വയ്യ ഇപ്പോ.ഇനി സഹിക്കാൻ വയ്യാത്തത് കൊണ്ടാണ് ഇപ്പൊ കേസ് കൊടുത്തത്."
കുറച്ചു കാലങ്ങൾക്കു മുമ്പ് മഞ്ചേരിയിൽ വെച്ചു നേരിട്ടറിഞ്ഞ ഒരു അമ്മയുടെ പൊള്ളുന്ന യാഥാർഥ്യമാണ് ഇത്
എന്ന് ഡോക്ടർ പറയുന്നു .
തത്കാലം അവളെ ലക്ഷ്മി എന്നു വിളിക്കാം. 5ക്ലാസ്സ് വരെ പഠിച്ചു, ഏകദേശം 15 വയസ്സോടെ കല്യാണം കഴിഞ്ഞു 3 വയസ്സു വ്യത്യാസത്തിൽ രണ്ടു പെങ്കൊച്ചുങ്ങളുമായി ജീവികുന്നതിന് ഇടയിലാണ് ആദ്യ ഭർത്താവ് ആകസ്മികമായി ഉണ്ടായ ആക്‌സിഡന്റിൽ മരിക്കുന്നത്. വീട്ടിൽ അടക്കപ്പെട്ട ഒരു ജീവിതവുമായി ആണ് അവൾ പിന്നെ കഴിഞ്ഞത് .മകൾക്കു 10, 7ഉം വയസ്സായെങ്കിലും വെളുത്തു മെലിഞ്ഞ് സുന്ദരിയായ അവളെ സ്നേഹിക്കാൻ ഒരാൾ വന്നത് അവൾക്കു ആശ്വാസമായിരുന്നു.
താൻ ഇനിയും സ്നേഹിക്കപ്പെടാൻ അർഹയാണെന്നുള്ള തിരിച്ചറിവ് അവൾക്കു ജീവിക്കാൻ ഒരു ധൈര്യം നൽകി. അങ്ങനെ 2 മക്കളോടൊപ്പം അവൾ ഒളിച്ചോടി. അവരുടെ ജീവിതവും ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു. ഭർത്താവു കുറച്ചു കുടിക്കും എന്നതൊഴിച്ചു ഒരു അല്ലലും ഇല്ല. ഈ സാക്ഷര കേരളത്തിൽ കുടിക്കാത്ത ഭർത്താക്കന്മാരോ ? അതൊക്കെ ഒരു തെറ്റാണോ? എന്തായാലും അവർക്ക് 3 കുട്ടികൾ കൂടി പിറന്നു.
5-മത്തെ കുട്ടിയെ വയറ്റിൽ ചുമക്കുന്ന സമയത്തായിരുന്നു തന്റെ പത്തിൽ പഠിക്കുന്ന മോൾക്ക് അനുഭവിക്കേണ്ടി വരുന്ന ശാരീരിക പീഡനങ്ങളെക്കുറിച്ചു അവൾക്കു ബോധ്യം വരുന്നത്. അയാളുടെ ഉദ്ദേശശുദ്ധിയെ കുറിച്ചു യാതൊരു തെറ്റിദ്ധാരണയും ഇല്ലാതിരുന്ന അവൾക്കു പക്ഷേ അതു സഹിക്കാൻ ആവുന്നതല്ലായിരുന്നു. ഒരുപാട് കെഞ്ചി പറഞ്ഞു നോക്കി. തെറ്റി പിരിഞ്ഞു ഒരു അകന്നബന്ധുവിന്റെ അടുത്തു പോയപ്പോൾ അയാൾക്ക് അതും സുഖം.കുട്ടിയെ ഒറ്റക്ക് കിട്ടിയല്ലോ.ഒച്ചവെച്ചു നാട്ടുകാരെ അറിയിച്ച് ഉള്ള മാനവും പോകുന്ന അവസ്‌ഥയായി. വൈകാതെ കുടുംബം പട്ടിണിയിലും ആയി.
പ്രസവം കഴിഞ്ഞു വീട്ടിൽ വന്നപ്പോഴേക്കും മറ്റുള്ളവരുടെ സംസാരത്തിൽ നിന്നു കേസ് കൊടുക്കണം എന്നു വിചാരിച്ചതാണ്.പക്ഷേ അപ്പോഴേക്കും ഭർത്താവിന്റെ സ്നേഹ സംസാരത്തിൽ വീണു പോയി.. എനിക്ക് സ്വന്തം മക്കളോട് ഒന്നും തൊന്നുന്നില്ലല്ലോ . എല്ലാവരെയും അയാൾ പൊന്നു പോലെ നോക്കുന്നും ഉണ്ടല്ലോ എന്നു. അതുകൊണ്ടു മൂത്ത കുട്ടിയുടെ അടുത്ത് നടന്നതൊക്കെ മറക്കാ അയാൾ ഈ കേസിൽ അകത്തു പോയാൽ ഇവൾക്ക് സംഭവിക്കാവുന്ന മാനഹാനിയും, പട്ടിണിയും എല്ലാം കൊണ്ടു ഒരു ബ്രെയിൻ വാഷ്, വിജയിച്ച ഒരു കുതന്ത്രം. 5ക്‌ളാസ് വിവരവും, ചെറിയ ബുദ്ധിയും ,ആരും തുണയുമില്ലാത്ത 'തുല്യത' എന്ന വാക്ക് പോലും കേൾക്കാത്ത ആ പാവത്തിന് അപ്പോഴും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
സ്വന്തം വീട്ടിൽ വെച്ചു, അമ്മയുടെ മൗനാനുവാദത്തോടെ സ്വന്തം കൂടപ്പിറപ്പുകൾക്കു വേണ്ടി, അച്ഛനാൽ അവൾ പലപ്പോഴായി പീഡിപ്പിച്ചു കൊണ്ടേയിരുന്നു. അവളോടുള്ള മത്ത് മാറി അവളുടെ അനിയത്തിയുടെ നേർക്കു തിരിഞ്ഞതോടെ ചേച്ചിക്ക് ബുദ്ധി വെച്ചു. വേച്ചു വേച്ചു നടക്കുന്ന അവൾ എല്ലാവരോടും എല്ലാം പറയും എന്നും, മരിക്കാൻ പോകുകയാണെന്നും, പറഞ്ഞു സ്വന്തം അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടേയിരുന്നു. അവസാനം ആ അമ്മ മനസ്സിലും വല്ലാത്ത നീറ്റൽ കാരണം ചൈൽഡ് ലൈനിലും , cwc യിലും കേസ് കൊടുത്തു. അയാൾ പോലീസ് പിടിയിലും ആയി.
താങ്ങാൻ ആരും ഇല്ല. 3മാസവും, 1 വയസ്സും 2 മാസവും , 3 വയസ്സും, 12ഉം ,15ഉം വയസ്സുള്ള 5 കുട്ടികളും ഒരു പെറ്റ വയറും. ഇതു നിറക്കാൻ ഈ പറയുന്ന കേസൊ കൂട്ടോ ഒന്നിനും പറ്റില്ലല്ലോ. പിന്നെ തന്നെ ജീവന് തുല്യം സ്നേഹിച്ച ഭർത്താവില്ലാത്ത ഒറ്റപ്പെടലും , അരക്ഷിതാവസ്‌ഥയും. രണ്ടു കുട്ടികളെ സ്കൂളിൽ അയക്കാൻ കാശ് വേണ്ടേ. ഒരു കുട്ടിയെ അങ്കണവാടിയിലും ആക്കി. പല ദിവസവും പട്ടിണി കിടന്നു. അയാളെ പോലീസിൽ പിടിപ്പിച്ചത് വല്യ ഒരു തെറ്റായി ,കുറ്റബോധമായി. എരിയുന്ന വയർ അണയാൻ ഒരു വഴിയും കണ്ടിരുന്നില്ല. മറ്റുള്ളവരോട് സഹായം ചോദിക്കാൻ തുടങ്ങി. ഇടക്കൊക്കെ വലതും കിട്ടും. കൊച്ചു കുട്ടികളെ കൊണ്ടു ആരും ജോലിക്കു നിർത്തില്ല.ചില പൊള്ളുന്ന ജീവിതങ്ങൾ ഇങ്ങനെ ആണ്.
രണ്ടാമത്തെ കല്യാണവും, വീട്ടിൽ നിന്നുള്ള ഒളിച്ചോട്ടവും അവളുടെ സ്വഭാവ സർട്ടിഫിക്കേറ്റു നിർണയത്തിന് മാത്രം സഹായിച്ചു. പിഴച്ചവളും, അവളുടെ പിഴച്ച മകളും നാട്ടുകാരിൽ ചിലരുടെ ക്രൂര വിനോദങ്ങൾക്കും, നോട്ടങ്ങൾക്കും, സംസാരങ്ങൾക്കും ഇരയായി എന്നു മാത്രം
ഒടുവിൽ സംഭവിച്ചത് ഇതാണ് എല്ലാ ജീവിതത്തിലെയും പോലെ ജാമ്യം ലഭിച്ച പുരുഷൻ, സ്‌നേഹമയനായ പുരുഷൻ, അധ്വാനിച്ചു കുടുംബത്തെ പോറ്റുന്ന നാഥൻ, തുണ,നെടും തൂണ് അവൻ തിരിച്ചു വന്നപ്പോൾ മൂത്ത കുഞ്ഞിനെ ആദ്യ ഭർത്താവിന്റെ വീട്ടിൽ ആക്കി മറ്റു 4 കുഞ്ഞുങ്ങളോട് കൂടി അവർ 'സുഖമായി' ജീവിക്കുന്നു.ആദ്യം കഷ്ടിച്ചു രക്ഷപെട്ട രണ്ടാമത്തെ മകളും അവർക്കൊപ്പം തന്നെ. നല്ല നടപ്പുള്ള പ്രതിപുരുഷനെ പൂർണമായി വിശ്വസിച്ചു സ്വന്തം ജീവിതം ഇത്, തന്റെ വിധി എന്നു വിശ്വസിച്ചു എല്ലാവരും ജീവിക്കുന്നു.
ചോരയുടെ നിറം വിശപ്പാണെന്ന് ഇങ്ങനെ പല കാരണങ്ങളാൽ അവർ പഠിച്ചു ഒപ്പം നാമും. ഇങ്ങനെ പല ജീവർത്തങ്ങൾ നമുക്ക് ചുറ്റുമുണ്ട് എന്ന യാഥാർഥ്യം നാം മനസിലാക്കുക .
https://www.facebook.com/Malayalivartha