കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് ഷാഹീൻ ബാഗ് സമരക്കാർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് ഷാഹീൻ ബാഗ് സമരക്കാർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. രണ്ട് മണിയോടെ മാര്‍ച്ച് ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇവരുമായി ചർച്ച നടത്തുമെന്ന വാർത്തകൾ പുറത്തുവന്നെങ്കിലും അത് നടന്നിരുന്നില്ല. പൗരത്വ ഭേദഗതിനിയമം പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് ഈ നീക്കം. മാർച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട് സമരക്കാർ ഇന്നലെ പൊലീസ് അപേക്ഷ നൽകിയിരുന്നു. എന്നാൽ പൊലീസ് ഇത് നിരാകരിക്കുകയായിരുന്നു. ഇതോടെ സമരക്കാര്‍ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
അമിത് ഷായുടെ വീട്ടിലേക്ക് മാർച്ച് നടത്താൻ അനുമതി തേടി ഷാഹിൻബാഗ് സമരക്കാർ സമീപിച്ചുവെന്ന് സൗത്ത് ഈസ്റ്റ് ദില്ലി ഡിസിപി ആർ പി മീണ വ്യക്തമാക്കി. അയ്യായിരം പേരുടെ മാര്‍ച്ചിന് അനുമതി നൽകാനാവില്ലെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. അഞ്ച് പേര്‍ക്ക് അനുമതി നൽകാമെന്നായിരുന്നു പൊലീസ് നിലപാട്.
സമരം സംഘര്‍ഷത്തിലേക്ക് പോയില്ല. റോഡിൽ കുത്തിയിരുന്ന് സമാധാനപരമായി പ്രതിഷേധിക്കാനാണ് ഷാഹീൻബാഗിലെ സമരക്കാരുടെ തീരുമാനം. ഇവര്‍ സമരം തുടരുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 15 മുതൽ ഷാഹീൻബാഗ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമരവേദിയായി മാറിയിരിക്കുകയാണ്. സി.എ.എയ്ക്കെതിരെപ്രതിഷേധിച്ച നടന്ന ജാമിയെ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടത്തിയ നീക്കത്തിൽ പ്രതിഷേധിച്ച് ഡിസംബര്‍ 15 മുതലാണ് ഷഹീന്‍ബാഗിൽ സമരം ആരംഭിച്ചത്. സി.എ.എ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ മുൻനിരയിലുള്ളത് സ്ത്രീകളാണ്.
കാളിന്ദികുൻജിനും നോയിഡയ്ക്കും ഇടയിലൂടെ കടന്നുപോകുന്ന പ്രധാന നിരത്തിലാണ് സമരം നടക്കുന്നത്. തെരുവുനാടകങ്ങളും, പ്രസംഗങ്ങളും, റാലികളും നടത്തി സ്ത്രീകൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.
https://www.facebook.com/Malayalivartha