ബിജെപിയിൽ കൊഴിഞ്ഞുപോക്ക്; കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ മണ്ഡലം ഭാരവാഹി നിര്‍ണയത്തില്‍ തിരുവനന്തപുരത്ത് പൊട്ടിത്തെറി; യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം രാജിവെച്ചു
കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ മണ്ഡലം ഭാരവാഹി നിര്‍ണയത്തില്‍ തിരുവനന്തപുരത്ത് പൊട്ടിത്തെറി. കടുത്ത ഗ്രൂപ്പു തർക്കമുള്ള പാർട്ടിയിൽ പുതിയ സംസ്ഥാന ഭാരവാഹികളെ കണ്ടത്തേണ്ടത് മുതൽ വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തി തെളിയിക്കേണ്ടതടക്കമുള്ള വലിയ വെല്ലുവിളികളാണ് കെ.സുരേന്ദ്രനു മുന്നിലുള്ളത്.
എന്നാൽ നിലവിലെ അവസ്ഥ അനുസരിച്ച് സംഘടനാ ഭാരാവാഹികളെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ബിജെപിയില്‍ രാജി തുടരുകയാണ്. പൊട്ടിത്തെറിയെ തുടർന്ന് യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം എസ്.മഹേഷ് കുമാര്‍ രാജിവെച്ചു. തിരുവന്തപുരം മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടിയ നേതാവിനെ ഭാരവാഹി നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ഗ്രൂപ്പ് താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരാവാഹി നിര്‍ണയമെന്നാണ് മഹേഷ് കുമാറിന്റെ ആരോപണം.
ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം മണ്ഡലത്തിലേതടക്കം ഭാരവാഹി നിര്‍ണയം മാറ്റിവെച്ചതായിരുന്നു. കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ പ്രസിഡന്റുമാരെ നിയമിച്ചു. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് നടത്തിയ വോട്ടെടുപ്പില്‍ വലിയശാല പ്രവീണാണ് ഒന്നാമത് എത്തിയത്. എന്നാല്‍ ഇയാളെ മാറ്റിനിര്‍ത്തി മൂന്നാം സ്ഥാനത്ത് എത്തിയ കൗണ്‍സിലര്‍ കൂടിയായ എസ്.കെ.പി.രമേശിനെയാണ് പ്രസിഡന്റാക്കിയത്. ഇതോടെ മണ്ഡലത്തിലെ പി.കെ.കൃഷ്ണദാസ് പക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
'മറ്റു മണ്ഡലങ്ങളിലും ഗ്രൂപ്പടിസ്ഥാനത്തിലാണ് ഭാരവാഹികളെ നിര്‍ണയിച്ചത്. സംസ്ഥാന അധ്യക്ഷന്‍ ഗ്രൂപ്പ് കളിക്ക് നേതൃത്വം നല്‍കുന്നു. തുടർന്ന് 200 ഓളം പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാനൊരുങ്ങുകയാണ്' എന്നും എസ്.മഹേഷ് കുമാര്‍ പറഞ്ഞു.
അതേ സമയം മണ്ഡലം ഭാരവാഹിത്വത്തില്‍ ഉള്‍പ്പെടാത്തവരെ ജില്ലാതലത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. നേരത്തെ കാസര്‍കോട് ജില്ലാ പ്രസിഡന്റായി കെ.ശ്രീകാന്തിനെ നാലാമതും തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ രാജിവെച്ചിരുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പിസമാണെന്നും രാഷ്ട്രീയം അവസാനിപ്പിക്കാന്‍ പോകുകയാണെന്നും കുണ്ടാര്‍ പറഞ്ഞിരുന്നു.
എന്നാൽ രവീശതന്ത്രി കുണ്ടാറിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ പരിശോധിച്ച് പരിഹരിക്കുമെന്നാണ് സുരേന്ദ്രൻ വ്യക്തമാക്കിയത്. പാർട്ടി ധാരാളം അവസരം അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. രണ്ടുതവണ മഞ്ചേശ്വരത്ത് മത്സരിപ്പിച്ചു. ലോക്‌സഭയിലേക്കും മത്സരിക്കാൻ സീറ്റ് നൽകി. അതുകൊണ്ടുതന്നെ അവഗണിച്ചു എന്ന പ്രചാരണം ശരിയല്ല എന്നും സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.
കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചതില്‍ കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്. സുരേന്ദ്രന്റെ സ്ഥാനരോഹണത്തിലടക്കം പോലും മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. കെ. സുരേന്ദ്രനൊപ്പം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് എ.എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പരിഗണിക്കപ്പെട്ടിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. സംസ്ഥാനപ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതില്‍ പി.കെ. കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ദേശീയ തലത്തില്‍ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കുന്നതിനു വേണ്ടിയാണ് പ്രഖ്യാപനത്തിന് ഇത്രയും സമയം എടുത്തത്. കുമ്മനം രാജശേഖരന് എന്ത് പദവി നല്‍കുമെന്ന സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തിന്റെ കടുംപിടുത്തമാണ് പ്രഖ്യാപനം വൈകിപ്പിച്ചത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യഘട്ടം മുതല്‍ പരിഗണിച്ചിരുന്നത് കെ സുരേന്ദ്രന്റെ പേരായിരുന്നു.
നിലവില്‍ ബിജെപി സംസ്ഥാന ഘടകം നിര്‍ജീവമായ അവസ്ഥയിലാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജനകീയ വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ബിജെപി നേതൃത്വത്തിന് സംസ്ഥാനത്ത് സാധിച്ചിട്ടില്ലെന്നായിരുന്നു വിലയിരുത്തല്‍. ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമായിരുന്നു. ഇവയ്‌ക്കെല്ലാം അറുതി വരുത്തുകയാണ് കെ സുരേന്ദ്രന്റെ നിയമനത്തിലൂടെ ഉദ്ദേശിക്കുന്നത്. മാത്രമല്ല നേരിട്ട് നിയന്ത്രിക്കാനാവുന്ന സംഘടനാ സംവിധാനം കേരളത്തില്‍ വേണമെന്ന് ദേശീയ നേതൃത്വത്തിന് താത്പര്യമുണ്ടായിരുന്നു.
ചാനല്‍ സ്റ്റുഡിയോകളിലും ഫേസ്ബുക്കിലും ഒതുങ്ങിനില്‍ക്കുന്ന പ്രതികരണങ്ങള്‍ തെരുവിലേക്ക് എത്തിക്കാന്‍ കെ സുരേന്ദ്രന് സാധിക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ശബരിമല വിഷയത്തില്‍ അടക്കം ഇടപെട്ടുവെന്നതും നേട്ടമായി. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ആര്‍എസ്എസ് നിയോഗിച്ച ആളുകള്‍ക്ക് കാര്യമായി സംസ്ഥാനത്ത് ഒന്നും ചെയ്യാനായില്ലെന്ന ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തലും കെ സുരേന്ദ്രന്റെ പേരിലേക്ക് അധ്യക്ഷ പദവി എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha