കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ അരി വിതരണത്തിൽ ക്രമക്കേട്; കണ്ണൂർ ജില്ലയിലെ ഉളിക്കൽ മണിപ്പാറയിൽ റേഷൻകടയുടെ ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്തു; പി. മജീദ് ലൈസൻസിയായ നൂറ്റി ഒന്നാം നമ്പർ കടയുടെ ലൈസൻസാണ് സപ്ലൈ ഓഫീസർ ജോസഫ് ജോർജ്ജ് താത്കാലികമായി റദ്ദ് ചെയ്തത്
അരി വിതരണത്തിന്റെ തൂക്കത്തിൽ കൃത്രിമം കാണിച്ച് വെട്ടിപ്പ് നടത്തിയ റേഷൻ കടയുടെ ലൈസൻസ് സസ്പെൻറ് ചെയ്തു. കണ്ണൂർ ഉളിക്കൽ പഞ്ചായത്തിലെ മണിപ്പാറ വാർഡിൽ മണിപ്പാറയിൽ പ്രവർത്തിക്കുന്ന റേഷൻ കടയുടെ അംഗീകാരമാണ് അന്വേഷണ വിധേയമായി ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസർ താത്കാലികമായി റദ്ദ് ചെയ്തത്. പി. മജീദ് ലൈസൻസിയായ നൂറ്റി ഒന്നാം നമ്പർ കടയുടെ ലൈസൻസാണ് സപ്ലൈ ഓഫീസർ ജോസഫ് ജോർജ്ജ് താത്കാലികമായി റദ്ദ് ചെയ്തത്.
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ റേഷൻ കാർഡുടമകൾക്ക് സർക്കാർ അനുവദിച്ച റേഷൻ ആനുകൂല്യത്തിന്റെ ഭാഗമായി ഉളിക്കൽ കോട്ടപ്പാറ സ്വദേശികളായ റേഷൻ കാർഡുടമകളിൽ ചിലർ വാങ്ങിയ അരിയുടെ തൂക്കത്തിൽ കുറവ് കണ്ടതിനെത്തുടർന്നാണ് സംഭവം വിവാദമായത്. തൂക്കത്തിൽ കുറവ് കണ്ടെത്തിയതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിക്കും, ഇരിട്ടി സപ്ലൈ ഓഫീസർക്കും, മറ്റ് ബന്ധപ്പെട്ടവകുപ്പ് മേധാവികൾക്കും പരാതി നൽകുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സപ്ലൈ ഓഫീസറും, റേഷനിംഗ് ഇൻസ്പെക്ടർമാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. റേഷൻ കടയിലെ പുഴുക്കലരിയുടെ സ്റ്റോക്കിൽ 77 കിലോയും, ഗോതമ്പിൽ 138 കിലോയും, മണ്ണെണ്ണയുടെ സ്റ്റോക്കിൽ 49. 7 ലിറ്ററും അധികം കണ്ടെത്തി. ആട്ടയുടെ സ്റ്റോക്കിൽ 10 കിലോയുടെ കുറവും കണ്ടെത്തി.
തൂക്കക്കുറവിൽ പരാതി നൽകിയ അന്നമ്മ, മീനോത്ത് രവീന്ദ്രൻ, എൽസമ്മ എന്നിവരുടെ വീടുകളിൽ സിവിൽ സപ്ലൈസ്ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ഇവർക്ക് ലഭിച്ച അരിയും ഗോതമ്പും ഉൾപ്പെടെയുള്ള റേഷൻ ഉൽപന്നങ്ങൾ തൂക്കി നോക്കിയപ്പോൾ ഇവയിൽ തൂക്കക്കുറവ് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ തെളിവിന്റെ അടിസ്ഥാനത്തിൽ റേഷൻ വിതരണത്തിൽ സർക്കാരുമായുണ്ടാക്കിയ നിബന്ധനകൾ റേഷൻ കടയുടമ ലംഘിച്ചതായി കണ്ടെത്തുകയും 1966 ലെ കേരളാ റേഷനിംഗ് ഉത്തരവിലെ 45 (8 ) വകുപ്പ് പ്രകാരം കടയുടെ ലൈസൻസ് സപ്ലൈ ഓഫീസർ താത്കാലികമായി റദ്ദ് ചെയ്യുകയുമായിരുന്നു.
കടയിലെ റേഷൻ കാർഡുടമകളുടെ റേഷൻ മുടങ്ങാതിരിക്കാൻ ഉളിക്കൽ ടൗണിലെ റേഷൻ കടയുടമയ്ക്ക് താല്ക്കാലിക ചുമതല നൽകി ബദൽ സംവിധാനം ഏർപ്പെടുത്തിയതായും സപ്ലൈ ഓഫീസർ അറിയിച്ചു.
ഇരിട്ടി സപ്ലൈ ഓഫിസർക്കു പുറമെ റേഷനിംഗ് ഇൻസ്പെക്ടർമാരായ പി.കെ വിജേഷ്, ജോസഫ് വി.ജെ, വിജേഷ് വി.ടി, ഡ്രൈവർ വിനോദ് കുമാർ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
ഉളിക്കൽ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇരിട്ടി താലൂക്ക് പരിധിയിലെ റേഷൻ കടകളിൽ ഇന്നലെ മുതൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന കർശനമാക്കിയതായി സപ്ലൈ ഓഫിസർ അറിയിച്ചു.
https://www.facebook.com/Malayalivartha