ബ്ലാക്ക് മാനെ പൊക്കാൻ തുനിഞ്ഞിറങ്ങി നാട്ടുകാർ... ഒടുക്കം സംഭവിച്ചത് മറ്റൊന്ന്! വാട്‌സാപ്പ് വഴിയും നേരിട്ടുമുള്ള പ്രചാരണത്തെ തുടര്‍ന്ന് രാത്രി ബ്ലാക്ക് മാനെ തേടിയിറങ്ങിയ ആറു പേര്‍ അറസ്റ്റില്‍; സംഭവം തൃശ്ശൂരിൽ
ഞായറാഴ്ച രാത്രിയാണ് സംഭവം. രാത്രി ബ്ലാക്ക് മാനെ തേടിയിറങ്ങിയ ആറു പേര്‍ അറസ്റ്റില്‍. തൃശ്ശൂർ ഇരിങ്ങപ്പുറം സ്വദേശികളായ ചട്ടിക്കല്‍ ശ്രീരാജ് (18), ചട്ടിക്കല്‍ അഭിഷേക് (18), കറുപ്പംവീട്ടില്‍ മുഹമ്മദ് അസ്ലം (23), ആലിക്കല്‍ ശരത് രവീന്ദ്രന്‍ (21), മത്രംകോട്ട്, സുനീഷ് (29), പേരകം മാളിയേക്കല്‍ രാഹുല്‍ രാജ് (20) എന്നിവരെയാണ് ഗുരുവായൂര്‍ എസ്.ഐ. ഫക്രുദീന്‍ അറസ്റ്റ് ചെയ്തത്. ഗുരുവായൂര്‍ ഇരിങ്ങപ്പുറം ഭാഗത്താണ് നിരവധി പേര്‍ പുറത്തിറങ്ങിയത്.
ബ്ലാക്ക് മാനെക്കുറിച്ച് വാട്‌സാപ്പ് വഴിയും നേരിട്ടുമുള്ള പ്രചാരണത്തെ തുടര്‍ന്നായിരുന്നു ഇത്. ജില്ലയില്‍ വിവിധ ഭാഗങ്ങളിലാണ് ഇത്തരം പ്രചാരണം നടക്കുന്നത്. കുന്നംകുളം, ചേര്‍പ്പ് ഭാഗങ്ങളിലെല്ലാം ബ്ലാക്ക് മാന്‍ പ്രചാരണം ഉണ്ടായിരുന്നു.
നൂറു കണക്കിനാളുകളാണ് ഓരോ സ്ഥലത്തും വിലക്കു ലംഘിച്ച് രാത്രി പുറത്തിറങ്ങുന്നത്. ഇതിനെതിരേ പരിശോധന ശക്തമാക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ആദിത്യ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് അടച്ചുപൂട്ടലിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ക്ക് മൂന്നു ഘട്ടങ്ങളിലായി ഇളവുവരുത്തും. ഓരോ ഘട്ടത്തിനും 15 ദിവസത്തെ ഇടവേളയുണ്ടാകും. ഓരോ ജില്ലയിലെയും സ്ഥിതി പരിശോധിച്ചായിരിക്കും ഇളവെന്നാണ് നിയന്ത്രണങ്ങളെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതി നല്‍കിയ ശുപാര്‍ശ. ഇതിനര്‍ഥം സംസ്ഥാനത്ത് നേരിയ ഇളവുകളോടെ ലോക് ഡൗണ്‍ തുടരുമെന്നാണ്. ജില്ലകളില്‍ നിയന്ത്രണം എന്തിനൊക്കെയാകാം, എന്തിനൊക്കെ പാടില്ല എന്നിവ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ലോക്ഡൗണ്‍ ഒറ്റയടിക്കു പിന്‍വലിക്കുന്നത് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയാകും. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശകളിലുള്ളതെന്നാണ് സൂചന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗണിന്റെ കാലാവധി 14-നാണ് തീരുന്നത്. വിമാനത്താവളങ്ങള്‍ വഴി എത്തുന്നവര്‍ക്കെല്ലാം ദ്രുതപരിശോധന നടത്തി രോഗവ്യാപനം തടയണം. വിവിധ അതിര്‍ത്തികള്‍ കടന്നെത്തുന്നവര്‍ക്ക് ഇത്തരം പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
തോട്ടംമേഖലയും വര്‍ക്ഷോപ്പുകളും തുറക്കാന്‍ തീരുമാനിച്ചതുള്‍പ്പടെയുള്ള നീക്കങ്ങള്‍ കണക്കിലെടുത്താല്‍ സംസ്ഥാനത്ത് നേരിയ ഇളവുകള്‍ ഉണ്ടാകുമെന്നു സൂചനകളുണ്ടായിരുന്നു. എന്നാല്‍, ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച തലസ്ഥാന ജില്ലയിലടക്കം ഏഴു ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവ് പ്രതീക്ഷിക്കേണ്ട. ഹോട്ട് സ്‌പോട്ട് അല്ലാത്തിടത്ത് ജില്ലകള്‍ക്കുള്ളില്‍ സ്വന്തം വാഹനങ്ങളില്‍ യാത്രയ്ക്ക് പരിമിതമായ ഇളവു നല്‍കിയേക്കും. ഉടന്‍ പൊതുഗതാഗതം അനുവദിച്ചേക്കില്ല. ഇനിയും മൂന്നാഴ്ചകൂടി കര്‍ശന നിരീക്ഷണവും നിയന്ത്രണങ്ങളും വേണ്ടിവരും.
രോഗികള്‍ ഏറെയുള്ള കാസര്‍കോട് ജില്ലയിലടക്കം പുതിയ കേസുകള്‍ പൂര്‍ണമായും ഇല്ലാതായാലേ ഇപ്പോഴുള്ള വിലക്കുകള്‍ സമ്പൂര്‍ണമായി പിന്‍വലിക്കൂ. അതിനു ശേഷമേ മുടങ്ങിയ സ്‌കൂള്‍, സര്‍വകലാശാലാ പരീക്ഷകള്‍ ക്രമീകരിക്കാന്‍ പോലും കഴിയൂ. പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിയെത്താന്‍ സാധ്യതയുണ്ട്. അതിനാല്‍, എത്തുന്ന എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കും. ഇതൊക്കെ പരിഗണിച്ചുള്ള ശുപാര്‍ശകളാകും പ്രധാനമന്ത്രിക്കു നല്‍കുക. തീവണ്ടിയാത്ര അത്യാവശ്യക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തും.
https://www.facebook.com/Malayalivartha