തണ്ണിത്തോട് മേഖലയിൽ ഭീതി വിതച്ച് വിഹരിച്ച കടുവയെ കടുവയെ പിടിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച കുങ്കിയാന കുഞ്ചുവെത്തി!
തണ്ണിത്തോട് മേഖലയിൽ ഭീതി വിതച്ച് വിഹരിച്ച കടുവയെ പിടിക്കാൻ തയ്യാറെടുപ്പുകൾ നടന്നു കഴിഞ്ഞു.വയനാട്ടിൽ നിന്ന് പുതിയ കൂടുകളും പ്രത്യേക പരിശീലനം ലഭിച്ച കുങ്കിയാന കുഞ്ചുവിനെയും എത്തിച്ചു. മയക്കുവെടി വിദഗ്ധൻ സ്റ്റേറ്റ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള എലിഫന്റ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട് . കടുവയ്ക്ക് വേണ്ടി പ്രത്യേകമായി നിർമിച്ച 2കൂടുകളാണ് എത്തിച്ചത്. ഇതിൽ ഒരെണ്ണം കഴിഞ്ഞ ദിവസം യുവാവിനെ കടുവ ആക്രമിച്ചുകൊന്ന സ്ഥലത്ത് സ്ഥാപിച്ചു. കടുവയെ ആകർഷിക്കാനുള്ള ഇരയായി എരുമക്കിടാവിനെയും ക്രമീകരിച്ചു. മറ്റൊരു കൂട് കഴിഞ്ഞ ദിവസം രാത്രി കടുവയെ കണ്ട അഞ്ചുകുഴിയിൽ സ്ഥാപിക്കാനാണ് നിലവിലെ തീരുമാനം
വൈകിട്ട് 3മണിക്ക് ശേഷം കൂട് സ്ഥാപിക്കുന്നത് കൊണ്ട് കടുവയുടെ സാന്നിധ്യം അവിടെ നിന്നു മാറാനുള്ള സാധ്യത കണക്കിലെടുത്താണ് രണ്ടാമത്തെ കൂട് ഇന്നലെ സ്ഥാപിക്കാതിരുന്നത്. മുൻപ് കൊണ്ടുവന്ന് വച്ച 2 കൂടുകൾ കടുവയ്ക്ക് വേണ്ടി പ്രത്യേകം തയാറാക്കിയതല്ലാത്തതിനാൽ ഇപ്പോൾ ഉപയോഗിക്കുന്നില്ല. ഈ കൂടുകളിൽ ക്രമീകരിച്ചിരുന്ന ആടുകളെയും മാറ്റി. തോട്ടത്തിലെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിരുന്ന 24നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് വരികയാണ് . അതിൽ നിന്ന് ലഭിക്കുന്ന ദൃശ്യം പരിശോധിച്ച് കടുവയുടെ ചലനം മനസ്സിലാക്കി അതനുസരിച്ച് കൂടു മാറ്റി സ്ഥാപിക്കും.
സൗകര്യപ്രദമായ തരത്തിൽ കടുവയെ കണ്ടെത്തുന്നതോടെ കുങ്കിയാനയെ ഉപയോഗപ്പെടുത്തും. കുങ്കിയാനയുടെ മുകളിൽ മയക്കുവെടി വിദഗ്ധൻ ആന പാപ്പാനുമൊത്ത് സഞ്ചരിച്ച് കടുവയെ മയക്കുവെടി വച്ച് വീഴ്ത്തുകയാണ് ലക്ഷ്യം. കൂട്ടിൽ കടുവയെ കിട്ടിയില്ലെങ്കിലാണ് മയക്കുവെടി വച്ച് പിടിക്കുക. ആയുധധാരികളായ എലിഫന്റ് സ്ക്വാഡും ദ്രുതകർമസേനയും ആവശ്യമായ സന്നാഹങ്ങളോടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വനപാലകരും പൊലീസും സഹായത്തിനുണ്ട്.
പ്ലാന്റേഷൻ കോർപറേഷൻ തണ്ണിത്തോട് മേടപ്പാറ തോട്ടത്തിൽ റബർ സ്ലോട്ടർ കരാറുകാരനായ വിനീഷ് മാത്യു കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് വ്യാഴാഴ്ച ഉച്ചയോടെയാണ്. മൃതദേഹത്തിന് കാവൽ നിൽക്കുമ്പോൾ ജനമൈത്രി പൊലീസുകാർ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. അന്ന് വൈകിട്ടോടെ വനപാലകരും നാട്ടുകാരും സംഭവസ്ഥലത്തിന് സമീപ ഭാഗത്ത് കടുവയെ നേരിട്ടു കണ്ടു. അതെ ദിവസം അർധ രാത്രിയോടെ മേടപ്പാറയിൽ വീട്ടുമുറ്റത്തും കടുവയെത്തി . കഴിഞ്ഞ ദിവസം അഞ്ചുകുഴി വനാതിർത്തിയോട് ചേർന്ന വീടിന് സമീപവും കടുവയെ കണ്ടിരുന്നു.ഇതേത്തുടർന്നാണ് ഏതു വിധേനയും കടുവയെ പിടിക്കാനുള്ള ശ്രമം ഊര്ജിതമാക്കിയത്.
https://www.facebook.com/Malayalivartha