മറ്റന്നാൾ ശബരിമല നട തുറക്കും; കൊവിഡ് 19 ൻ്റെ ഭാഗമായുള്ള ലോക് ഡൗൺ കണക്കിലെടുത്ത് നട തുറന്നിരിക്കുന്ന രണ്ട് ദിവസവും ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല
പ്രതിഷ്ഠാ വാർഷിക ദിന പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട മെയ് 31 ന് വൈകുന്നേരം 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിക്കും.1.6.2020ന് ആണ് ശബരിമല പ്രതിഷ്ഠാ വാർഷിക ദിനം. അന്ന് പുലർച്ചെ 5 മണിക്ക് നടതുറക്കും. തുടർന്ന് അഭിഷേകവും പതിവ് പൂജകളും നടക്കും.
അതേ സമയം കൊവിഡ് 19 ൻ്റെ ഭാഗമായുള്ള ലോക് ഡൗൺ കണക്കിലെടുത്ത് നട തുറന്നിരിക്കുന്ന രണ്ട് ദിവസവും ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല. തിരുനട ജൂൺ1 ന് രാത്രി 7.30 ന് ഹരിവരാസനം പാടി അടയ്ക്കും. ഭക്തർക്ക് ഓൺലൈൻ വഴി വഴിപാടുകൾ നടത്താൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. മിഥുന മാസ പൂജകൾക്കായി ജൂൺ 14ന് വൈകുന്നേരം തുറക്കും.
അതെ സമയം ഭക്തർ ഇല്ല എങ്കിൽ പോലും കല്ലും മുള്ളും കാലുകൾക്ക് മെത്തയാക്കി അയ്യപ്പന്മാർ ശബരീശ സന്നിധിയിൽ എത്തുമെങ്കിലും മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി ശബരിമല പാതയിലൂടെ യാത്ര ചെയ്താൽ നടുവൊടിയുമെന്ന സ്ഥിതി. റോഡിന്റെ തകർച്ച ജനത്തെ ദുരിതത്തിലാക്കുന്നു. പുനലൂർ–മൂവാറ്റുപുഴ പാതയിലെ മണ്ണാരക്കുളഞ്ഞിയിൽ നിന്ന് ആരംഭിച്ച് കുമ്പളാംപൊയ്ക, വടശേരിക്കര, മഠത്തുംമൂഴി, ളാഹ, രാജാമ്പാറ വഴി പ്ലാപ്പള്ളിയിൽ സംഗമിക്കുന്ന പാതയാണിത്. 5 വർഷം മുൻപ് കോടികൾ ചെലവഴിച്ച് ഉന്നത നിലവാരത്തിൽ വികസിപ്പിച്ചതാണിത്.
ഒരു വർഷം പോലും ആയുസ്സ് ഉണ്ടായില്ല. നവീകരണത്തിനു പിന്നാലെ പലയിടത്തും റോഡിന്റെ ഉപരിതലം പൊളിഞ്ഞു. 5 വർഷത്തെ ഗാരന്റിയോടെയാണ് നിർമാണം നടത്തിയത്. തകർന്ന ഭാഗങ്ങൾ എല്ലാ വർഷവും ശബരിമല തീർഥാടനത്തിനു മുൻപ് കരാർ കമ്പനിയുടെ ചെലവിൽ പുനരുദ്ധരിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിലും പുനരുദ്ധാരണം നടത്തിയിരുന്നു. കരാർ കാലാവധി മാർച്ച് 31ന് തീരുമെന്നത് ഉൾക്കൊണ്ടാണ് പണി നടത്തിയത്. അതും സാധാരണ ടാറിങ്ങാണ് നടത്തിയതും.
അതുകൊണ്ടു തന്നെ തീർഥാടന കാലം പിന്നിടും മുൻപേ വീണ്ടും തകർന്നു. കരാർ കാലാവധി തീർന്നിട്ട് 2 മാസത്തോളമായി. ലോക്ഡൗൺ മൂലം ശബരിമലയ്ക്ക് അയ്യപ്പന്മാർ എത്തുന്നില്ല. എന്നാൽ, കിഴക്കൻ മലയോരവാസികൾ ഇതുവഴിയാണ് താലൂക്ക്, ജില്ലാ ആസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നത്. അവർ കഷ്ടപ്പെടുകയാണ്. ഉപരിതലത്തിലെ ടാറിങ് പാട പോലെ ഇളകുകയാണ്. ഇത്തരം ഭാഗങ്ങൾ കുഴിഞ്ഞു കിടക്കുന്നു. ശ്രദ്ധ വിട്ടാൽ വാഹനങ്ങൾ അപകടത്തിൽപ്പെടും. കാലവർഷത്തിൽ തകർച്ച പൂർണമാകും. അതിനു മുൻപ് അറ്റകുറ്റപ്പണിയെങ്കിലും നടത്തണമെന്നാണ് ആവശ്യം.
https://www.facebook.com/Malayalivartha