മഴ കനക്കുമ്പോൾ പരിഭ്രാന്തിയോടെ കേരളം.. ആദ്യ മുന്നറിയിപ്പ് എത്തിയതോടെ ആശങ്കയോടെ പ്രദേശവാസികൾ! 2018ലെ പ്രളയത്തിൽ മുല്ലപ്പെരിയാറിന്റെ തീരത്തെ ജനങ്ങൾക്കും അണക്കെട്ടിന്റെ പ്രദേശവാസികൾക്കും ഉണ്ടായ ആ നഷ്ടത്തിൽ നിന്നും കരകയറിവരുന്നതിനിടെ ഇടുക്കിയെ വിഴുങ്ങാൻ വീണ്ടും അണക്കെട്ട് തുറക്കേണ്ടി വരുമോ? ജനങ്ങളുടെ നെഞ്ചിലെ തീയായി മുല്ലപ്പെരിയാർ...
സംസ്ഥാനത്ത് മഴ ഇന്നും ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയിലെത്തിയതോടെ ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 136 അടിയിലെത്തിയാൽ രണ്ടാം നിർദ്ദേശം നൽകും. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി.
ഈ ഘട്ടത്തിലെത്തിയാൽ സ്പിൽവെഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്‍റെ തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ അറിയിപ്പ്. ചപ്പാത്ത്, വള്ളക്കടവ്, ഉപ്പുതറ തുടങ്ങിയ മേഖലകളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. മഴ കനത്തതോടെ രണ്ട് ദിവസത്തിനിടെ പത്ത് അടിയോളം വെള്ളമാണ് അണക്കെട്ടിൽ ഉയർന്നത്. സെക്കന്‍റിൽ പതിനാലായിരം ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ട് തുറക്കുന്നതിനു മുമ്പുള്ള ആദ്യത്തെ മുന്നറിയിപ്പ് തമിഴ്‌നാട് നൽകി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ആദ്യ മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ വർഷം ഇതേസമയം 2,316.64 അടിയായിരുന്നു ജലനിരപ്പ്. ഈ മാസം ഒന്നുമുതൽ വ്യാഴാഴ്ച രാത്രി ഏഴുവരെയുള്ള കണക്കനുസരിച്ച് 12.81 അടിവെള്ളമാണ് ഇടുക്കി അണക്കെട്ടിൽ ഉയർന്നിരിക്കുന്നത്. ജില്ലയിൽ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളൊഴികെയുള്ള മറ്റു ഡാമുകളിലും ജലനിരപ്പ് സംഭരണശേഷിയോട് അടുക്കുകയാണ്.
ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയുള്ളതിനാൽ മലയോരമേഖലയിലേക്കുള്ള ഗതാഗതം രാത്രി ഏഴുമുതൽ രാവിലെ ആറുവരെ നിരോധിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
അതുപോലെ തമിഴ്‌നാട് പരമാവധി വെള്ളം കൊണ്ടുപോകുന്നതും ആശ്വാസം നൽകുന്ന കാര്യമാണ്. തമിഴ്‌നാട്ടിൽ ഇക്കുറി മഴ കുറവായതിനാൽ കാര്യമായ രീതിയിൽ അവിടേയ്ക്ക് വെള്ളം കൊണ്ടു പോകുന്നുണ്ട്. നാല് പെൻസ്റ്റോക്ക് പൈപ്പ് വഴി 1600 ഘനയടിയും ഇറച്ചൽപ്പാലം കാനലിലൂടെ സെക്കൻഡിൽ 800 ഘനയടിയും വെള്ളം തമിഴ്‌നാടിന് കൊണ്ടു പോകാനാവും. അതേസമയം അണക്കെട്ടിലേക്ക് വെള്ളം കുതിച്ചെത്തുന്നതോടെ പ്രദേശവാസികളുടെ ചങ്കിടിപ്പ് കൂടുകയാണ്. അണക്കെട്ടു തുറന്നാലുണ്ടാകുന്ന ദുരിതത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്.
അതേസമയം കോഴിക്കോട് ജില്ലയിലെ കക്കയം വനമേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഒന്‍പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്തമഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍ പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചെങ്കിലും ആളപായമുണ്ടായില്ല. കക്കയം ഒന്നാം പാലത്തിനടുത്തുള്ള ഒന്‍പത് കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്കു മാറ്റി പാര്‍പ്പിച്ചത്. വെള്ളിയാഴ്ച രാത്രി ഏറെ വൈകിയും വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അപകട ഭീഷണി നിലനിൽക്കുന്നുണ്ട്. മണിക്കൂറില്‍ 66 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. കക്കയം പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഡാം സൈറ്റിലേക്കുള്ള റോഡും പാലവും തകർന്നിട്ടുണ്ട്.
വൈദ്യുതി വിതരണവും തകരാറിലായിരിക്കുകയാണ്. അതേസമയം കോഴിക്കോട് വാണിമേൽ, വിലങ്ങാട്, മരുതോങ്കര മേഖലകളിൽ ശക്തമായ മഴയാണ് ഇപ്പോഴും. മൂന്ന് മണിക്കൂറായി മഴ തുടരുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിൽ ഇരുന്നൂറിലേറെ വീടുകൾക്ക് കേടുപാടുണ്ടായി. 37 വീടുകൾ പൂർണമായും 182 വീടുകൾ ഭാഗികമായും തകർന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. വലിയതുറ യു.പി സ്‌കൂൾ, ഫിഷറീസ് ടെക്ക്നിക്കൽ സ്‌കൂൾ, പോർട്ട് ഗോഡൗൺ 1, പോർട്ട് ഗോഡൗൺ 2, എൽ.എഫ്.എം.എസ്.സി എൽ.പി സ്‌കൂൾ, ബഡ്സ് സ്‌കൂൾ, സെന്‍റ് ജോസഫ് ഹയർസെക്കന്‍ററി സ്‌കൂൾ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.
154 കുടുംബങ്ങൾ ഉൾപ്പടെ 582 പേരെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ശംഖുമുഖത്ത് ഇന്നുണ്ടായ കടൽക്ഷോഭത്തിൽ രണ്ടു വീടുകൾ ഭാഗികമായി തകർന്നു. മഴക്കെടുതിയിൽ 5,348 ഹെക്ടർ കൃഷിനാശം സംഭവിച്ചതായും ജില്ലാഭരണകൂടം അറിയിച്ചു. മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ അതീവജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. അട്ടപ്പാടി മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുളള ഉണ്ണിമല ഉൾപ്പെടെയുളള മേഖലളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുളള നടപടികൾക്ക് തുടക്കമായി.
മഴ ശക്തമായാൽ അഗളി എൽ പി സ്കൂൾ, മുക്കാലി എം ആർ എസ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ക്യാംപുകളിലേക്ക് ഇവരെ മാറ്റും. കഴിഞ്ഞ വർഷം ഉരുൾ പൊട്ടിയ ഇരുമ്പകച്ചോല ഭാഗത്തെ ആളുകളെ മാറ്റിപ്പാർച്ചു. അടിയന്തിര സാഹചര്യമുണ്ടായാൽ ഇടപെടാൻ 22 അംഗ എൻഡിആർഫ് സംഘം പാലക്കാട്ടുണ്ട്. മണ്ണിടിഞ്ഞ ഗതാഗതം തടസപ്പെട്ട നെല്ലിയാമ്പതി ചുരം, പറമ്പിക്കുളം തൂണക്കടവ് എന്നിവിടങ്ങളിലെ തടസ്സം നീക്കി. ആലത്തൂർ ഉൾപ്പെടെ 4 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് പാലക്കാട് തുറന്നിട്ടുള്ളത്. തൃശ്ശൂർ എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിൽ കടലേറ്റം അതിശക്തിയായി തുടരുന്നതിനാൽ എടവിലങ്ങിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തീരദേശ റോഡ് തകർത്ത് കടൽ ജലം അര കിലോമീറ്റർ കിഴക്കോട്ടൊഴുകി അറപ്പ തോടും ഇടത്തോടുകളും നിറഞ്ഞ് വെള്ളം ഉയർന്നതോടെ അഞ്ഞൂറിലേറെ വീടുകളിൽ വെള്ളം കയറി. കടലിനോട് ചേർന്നുള്ള നൂറു കണക്കിന് വീടുകൾ തകർച്ചാഭീഷണിയിലാണ്.
https://www.facebook.com/Malayalivartha