നടുറോഡിൽ യുവാവിന്റെ തല തല്ലിത്തകർത്ത് ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം; ആക്രണം നടത്തിയത് ഓട്ടോറിക്ഷയിൽ എത്തിയ സംഘം; മൂന്നു പേർ പിടിയിൽ
കോട്ടയം: കോടിമത നാലുവരിപ്പാതയിൽ ലോറി ഡ്രൈവറുടെ തല അടിച്ചു പൊട്ടിച്ച അക്രമി സംഘത്തിലെ മൂന്നു പേർ പിടിയിലായി. കോടിമത നാലുവരിപ്പാതയിലെ ഗതാഗതം പോലും തടസപ്പെടുത്തി ഗുണ്ടാ സംഘം അഴിഞ്ഞാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നു. ലോറി ഡ്രൈവർ പുനലൂർ ഒറ്റയ്ക്കൽ മാങ്കോളത്ത് ഹൗസിൽ രാജന്റെ മകൻ രാജേഷിനെ(35)മൂന്നംഗ സംഘം നടുറോഡിൽ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. നിറയെ വാഹനങ്ങൾ കടന്നു പോകുന്ന കോടിമത നാലുവരിപ്പാതയിൽ റോഡിനു നടുവിൽ ഇട്ടു ലോറി ഡ്രൈവറായ യുവാവിനെ അടിച്ചു വീഴ്ത്തുന്നതും, തല അടിച്ചുപൊട്ടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിനു നടുവിലാണ് ഇത്തരത്തിൽ അക്രമി സംഘം അഴിഞ്ഞാടുന്നത്.
ഓട്ടോറിക്ഷയിൽ നിന്നും കമ്പിവടിയുമായി പുറത്തിറങ്ങുന്ന അക്രമി സംഘം , യുവാവിനെ നടുറോഡിൽ അടിച്ചു വീഴ്ത്തുന്നത് വീഡിയോയിൽ കാണാം. അക്രമി സംഘത്തിൽ ഒരാൾ ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും പുറത്തെടുത്ത കമ്പിവടി ഉപയോഗിച്ച് ലോറി ഡ്രൈവറായ രാജേഷിന്റെ തലയ്ക്ക് അടിയ്ക്കുന്നു. ഇതിനു ശേഷം രാജേഷിനെ മറ്റൊരാൾ ഉയർന്നു ചാടി ചവിട്ടുന്നു. ചവിട്ടേറ്റ് റോഡിൽ വീണ ഇയാളെ ഗുണ്ടാ സംഘം നിലത്തിട്ട് ആക്രമിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം കണ്ട് നാട്ടുകാർ മൊബൈലിൽ വീഡിയോ പകർത്തുകയും കണ്ടു നിൽക്കുകയുമാണ്.
റോഡിലൂടെ കടന്നു വരുന്ന വാഹനങ്ങളെ ഒന്നും ഗൗനിക്കാതെയായിരുന്നു ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം. സാമൂഹ്യ വിരുദ്ധ അക്രമി സംഘം നടത്തിയ അക്രമണത്തിൽ മൃതപ്രായനായ യുവാവിനെ റോഡിൽ ഉപേക്ഷിച്ച് സംഘം രക്ഷപെടുന്നതും വീഡിയോയിൽ വ്യക്തമാണ്.
ഇതിനിടെ, പരിക്കേറ്റ രാജേഷിനൊപ്പം അക്രമി സംഘത്തിൽ ഉൾപ്പെട്ടത് എന്നു സംശയിക്കുന്ന ഒരാളെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇയാളുടെ പേരും വിശദാംശങ്ങളും ലഭിച്ചിട്ടില്ല. ഇന്നു വൈകിട്ട് നാലു മണിയ്ക്കു ശേഷമായിരുന്നു സംഭവങ്ങൾ. വിവിധ സ്ഥലങ്ങളിൽ നിന്നും ലോഡുമായി എത്തുന്ന ലോറികൾ ലോഡിറക്കിയ ശേഷം തിരികെ മടങ്ങുന്നതിനു മുൻപ് ലോഡിനായി ഊഴംകാത്ത് കിടക്കുന്നത് മണിപ്പുഴ കോടിമത നാലുവരിപ്പാതയിലെ പതിവ് കാഴ്ചയാണ്.
ഇവിടെ നിന്നും നിരവധി ലോറികളുടെ ബാറ്ററി മോഷ്ടിക്കുന്നതും പതിവാണ്. ഇന്നലെ വൈകുന്നേരത്തോടെ കെ.എൽ 45 ജില് 7670 നമ്പരിലുള്ള ഓട്ടോറിക്ഷയിൽ സ്ഥലത്ത് എത്തിയ മൂന്നംഗ സംഘം ലോറിയുടെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഇതിനെ തടയാൻ ശ്രമിച്ച ലോറി ഡ്രൈവറും അക്രമി സംഘവുമായി ഏറ്റുമുട്ടിയതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
എന്നാൽ, ഇതിനിടെ ഓട്ടോറിക്ഷയിൽ കരുതിയിരുന്ന കമ്പിവടിയെടുത്ത യുവാക്കൾ ലോറി ഡ്രൈവറായ രാജേഷിനെ തലയ്ക്കടിച്ചു വീഴ്ത്തി. അക്രമത്തിൽ തലയ്ക്കു പരിക്കേറ്റ രാജേഷ് തിരികെ പ്രതിരോധിച്ചു നിന്നപ്പോഴാണ് സംഘത്തിൽ ഒരാൾക്കു പരിക്കേറ്റത്. സംഭവം കണ്ട് നാട്ടുകാർ തടിച്ചു കൂടിയതോടെ ഓട്ടോറിക്ഷയിൽ കയറി യുവാക്കൾ രക്ഷപെട്ടു.
സംഭവം അറിഞ്ഞ് കൺട്രോൾ റൂം പൊലീസ് സംഘം അടക്കം സ്ഥലത്ത് എത്തി. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓട്ടോറിക്ഷയുടെ നമ്പർ ശേഖരിച്ച ചിങ്ങവനം പൊലീസ് സംഘം ഈ നമ്പർ വയർലെസ് സെറ്റിലൂടെ കൈമാറി. അരമണിക്കൂറിനു ശേഷം പ്രതികളിൽ രണ്ടു പേരെ മണർകാട് ഭാഗത്തു വച്ചു പൊലീസ് പിടികൂടി. ആക്രമമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം അക്രമത്തിൽ പരിക്കേറ്റ അക്രമി സംഘാംഗമായ ഒരാളെയും ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
എന്നാൽ, സംഭവത്തിനു ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ നിലപാട്. ലോറിയുടെ ബാറ്ററി ഇളക്കിമാറ്റാൻ ശ്രമിച്ചതായുള്ള സൂചനകളൊന്നും ഇവിടെ നിന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. മോഷണം നടത്താൻ എത്തിയ സംഘം ലോറി തല്ലിത്തകർക്കാനും ഡ്രൈവറുമായി ഏറ്റുമുട്ടാനും നിൽക്കുമോ എന്ന സംശയവും നാട്ടുകാർ ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽ സംഭവത്തിനു പിന്നിൽ മറ്റെന്തെങ്കിലും തർക്കമുണ്ടോ എന്ന് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.
പിടിയിലായ രണ്ടു പ്രതികളെ മണർകാട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിൽ എടുക്കുന്നതിനുമായി ചിങ്ങവനം എസ്.എച്ച്.ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തേയ്ക്കു പുറപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha