നിയമസഭയിൽ വിപ്പ് ലംഘനം : പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് സ്പീക്കർ

നിയമസഭയിൽ വിപ്പ് ലംഘനം ഉണ്ടായതോടെ കേരള കോൺഗ്രസിലെ തർക്കം നിയമ പോരാട്ടത്തിലേക്ക് എത്തി നിൽക്കുന്നു. . സ്പീക്കർക്ക് പരാതി നൽകുമെന്ന് ഇരുപക്ഷവും വ്യക്തമാക്കിയ സാഹചര്യത്തിൽ പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു.
അവിശ്വാസ പ്രമേയത്തിലും രാജ്യസഭാവോട്ടെടുപ്പിലും ജോസ് വിഭാഗത്തിന്‍റെ വിപ്പ് ലംഘനം വ്യക്തമാക്കി സ്പീക്കർക്ക് കത്ത് നൽകുമെന്ന് പി ജെ ജോസഫ് പറഞ്ഞു . നിയമസഭ കക്ഷി നേതാവ് എന്ന നിലയിലാകും കത്ത് നൽകുന്നത് .
ജോസ് വിഭാഗം എംഎൽഎമാർ സ്വാഭാവികമായ നടപടി നേരിടേണ്ടി വരും. ഇവരുടെ രാജി വേണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടും. ജോസ് വിഭാഗത്തിന് മുന്നണിയിൽ തുടരാൻ അർഹതയില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി കഴിഞ്ഞെന്നും പി ജെ ജോസഫ് പറഞ്ഞു. എന്നാല്‍ വിപ്പ് ലംഘനത്തില്‍ പരാതി കിട്ടിയിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു
യുഡിഎഫ് വോട്ട് നേടി വിജയിച്ച റോഷി അഗസ്റ്റിനും, എൻ ജയരാജും അവിശ്വാസ പ്രമേയം, രാജ്യസഭാ തെരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളിൽ വിപ്പ് ലംഘിച്ചെന്നാണ് പിജെ ജോസഫ് ആരോപിച്ചത്. ഇരുവരും നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ രണ്ടു മാസം മുമ്പ് മുന്നണിയിൽ നിന്ന് പുറത്താക്കപ്പെട്ടെന്നും, ഇപ്പോൾ യുഡിഎഫ് നാടകം കളിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു .
അവിശ്വാസ പ്രമേയത്തെ ചൊല്ലിയാണ് പുറത്താക്കൽ എന്ന പ്രതീതി ഉണ്ടാക്കാനാണ് ശ്രമമെന്നും ആരോപിച്ചു. ഇരുവിഭാഗവും കൂറുമാറ്റ നിരോധന നിയമം ഉൾപ്പെടെ പയറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെ പരാതി ലഭിച്ചാൽ വിഷയം പരിശോധിക്കുമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
ജോസ് പക്ഷത്തിനെതിരെ യുഡിഎഫ് നടപടി ഉണ്ടാകുമെന്ന് സൂചന നൽകി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. യുഡിഎഫിന്‍റെ അന്ത്യശാസനം തള്ളി ജോസ് വിഭാഗത്തിലെ രണ്ട് എംഎൽമാർ നിയമസഭാ നടപടികളിൽ നിന്ന് വിട്ടുനിന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ജോസ് വിഭാഗം കാണിച്ചത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും അത് ജനങ്ങൾ വിലയിരുത്തുമെന്നുമായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. ഒപ്പം നിൽക്കാത്ത ജോസ് വിഭാഗത്തിനെതിരെ യുഡിഎഫിൽ ശക്തമായ വികാരമുണ്ടായിട്ടുണ്ട്. ജോസ് കെ മാണിയോട് മൃദുസമീപനം സ്വീകരിച്ച ഉമ്മൻചാണ്ടി വിഭാഗത്തിനും ഇത് തിരിച്ചടിയാണ്. ഉടൻ നടപടി സ്വീകരിക്കണമെന്ന ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം യുഡിഎഫിന് മുന്നിലുണ്ട്
ഇതിനിടെ ജോസ് കെ മാണിക്ക് അനുകൂലമായ പ്രതികരണവുമായി മന്ത്രി ഇ.പി ജയരാജൻ രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണി പ്രവേശം ഉണ്ടാകുമെന്ന് ജോസ് കെ മാണി സൂചന നൽകിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha


























