പിണറായി വിജയൻ വർഗീയതയുടെ വിഷം ചീറ്റുന്ന പ്രസംഗമാണ് നടത്തിയത്; മടിയില്‍ കനമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ഉപവസിക്കുന്ന കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രംഗത്തിയിരിക്കുകയാണ്. കേരളം കഴിഞ്ഞ നാല് വർഷ കാലത്തോളം ദുർഭരണങ്ങളുടെ കാലമായിരുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സർക്കാരിനെതിരെ ആഞ്ഞടിച്ചു.
അതേസമയം കഴിഞ്ഞ നാല് വർഷം ദുരന്തങ്ങളുടെ കാലമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഏതെങ്കിലും ഓണം സന്തോഷത്തോടെ ആഘോഷിക്കാൻ കഴിഞ്ഞോ. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ഒന്നും സർക്കാർ നിഷേധിച്ചില്ല. പ്രതിപക്ഷത്തിന് നിയമസഭയിൽ സംസാരിക്കാൻ സമയം നൽകിയില്ല. പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടിയ ദിവസമായിരുന്നു ഇന്നലെയെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. എന്നാൽ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം കേരള മനസാക്ഷിക്കു മുന്നിൽ വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിൻറെ ദുർഭരണത്തിനെതിരെ കെപിസിസി ആസ്ഥാനത്ത് നടത്തുന്ന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിരാഭവനില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് ഉപവാസം.
മൂന്ന് മണിക്കൂർ നീണ്ടു നിന്ന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്താണെന്ന് പറഞ്ഞതെന്ന് ജനങ്ങൾക്ക് മനസിലായില്ല. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അവകാശം നിഷേധിച്ചു. തന്‍റെ മടിയില്‍ കനമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ട്. എന്തെന്നില്ലാത്ത ഭീതിയാണ് മുഖ്യമന്ത്രിക്കുള്ളതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. എൻ. ഐ. എ അറസ്റ്റ് ചെയ്യുന്ന ആദ്യ മന്ത്രിയായി കെ.ടി. ജലീൽ മാറുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ വർഗീയതയുടെ വിഷം ചീറ്റുന്ന പ്രസംഗമാണ് നടത്തിയത്. ബിജെപിക്ക് ചുവന്ന പരവതാനി വിരിക്കുകയാണ് അദ്ദേഹം. ബിജെപിയും സിപിഎമ്മും തമ്മിൽ അറിയാത്ത അന്തർധാര ഉണ്ട്. ബിജെപിയെ വളർത്തിയത് ഇടതുപാർട്ടികളാണെന്നും മുണ്ടുടുത്ത സ്റ്റാലിനാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ള രാമചന്ദ്രൻ ആക്ഷേപിച്ചു. എത്രയും വേഗം മുഖ്യമന്ത്രിസ്ഥാനം അദ്ദേഹം രാജിവെച്ചൊഴിയണമെന്നും കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കെപിസിസി പ്രസിഡന്റ് നയിക്കുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും സത്യാഗ്രഹം നടത്തുന്നുണ്ട്. വൈകിട്ട് ഏഴിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് സര്‍ക്കാരിനെതിരായ തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കും.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെതിരെ നടപടിയെടുക്കുന്ന കാര്യവും ചര്‍ച്ചയാകും. നിര്‍ണ്ണായക സാഹചര്യത്തില്‍ ഒപ്പം നില്‍ക്കാത്ത ജോസ് വിഭാഗത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം യുഡിഎഫില്‍ ശക്തമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























