പുരസ്‌കാര നിറവിൽ 'സ്‌നേക് മാസ്റ്റർ' ; ഇരുപത്തിയെട്ടാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച അവതാരകൻ ആയി വാവ സുരേഷിനെ തിരഞ്ഞെടുത്തു
പുരസ്‌കാര നിറവിൽ കേരളത്തിന്റെ സ്വന്തം സ്‌നേക് മാസ്റ്റർ വാവ സുരേഷ്. ഇരുപത്തിയെട്ടാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച അവതാരകൻ (വാർത്തേതര വിഭാഗം) ആയി വാവ സുരേഷിനെ തിരഞ്ഞെടുത്തു. കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘സ്നേക്ക് മാസ്റ്റർ’ എന്ന പരിപാടിയിലൂടെയാണ് വാവ സുരേഷിനെ തേടി പുരസ്കാരമെത്തിയത്. അനായാസവും സ്വാഭാവികവുമായി അനുഭവ ആഖ്യാനമാണ് സുരേഷിന്റെ പ്രത്യേകത എന്ന് ജൂറി വിലയിരുത്തി.
മന്ത്രി എ കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മധുപാൽ (കഥാവിഭാഗം), ഓകെ ജോണി (കഥേതര വിഭാഗം), എ സഹദേവൻ (രചനവിഭാഗം) എന്നിവർ ജൂറികളായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
പാമ്പുകളുടെ ഉറ്റതോഴനാണ് വാവ സുരേഷ്. ഏതു പത്തിവിടർത്തിയ മൂര്‍ഖനും വാവ സുരേഷിന്റെ മുന്നില്‍ അനുസരണയോടെ തലതാഴ്ത്തി നില്‍ക്കും. പാമ്പുകളുടെ മനശാസ്ത്രം മനസിലാക്കിയ വാവ സുരേഷിന്റെ പാമ്പുപിടുത്തം കാണാന്‍ പലപ്പോഴും വലിയ ആള്‍ക്കൂട്ടം തന്നെ തടിച്ചുകൂടാറുണ്ട്. അതിസാഹസികമായി പാമ്പുകളെ പിടിക്കുകയും അവയെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വാവ സുരേഷിന് ഏറെ ആരാധകരുണ്ട്.
മുപ്പതു വര്‍ഷമായി പാമ്പുപിടിത്ത മേഖലയിൽ നിറസാന്നിധ്യമാണ് വാവ സുരേഷ്. പാമ്പുകളെ പിടിക്കുന്നതിനിടെ നിരവധി തവണ കടിയേൽക്കുകയും ആശുപത്രിയിലാവുകയും ചെയ്തിട്ടുണ്ട്. മരണത്തെ മുഖാമുഖം കണ്ട അവസരങ്ങളും ഇതിൽ പെടുന്നു. മാസങ്ങള്‍ക്ക് മുമ്പ് പാമ്പ് പിടുത്തത്തിനിടെ കടിയേറ്റ് വാവ സുരേഷ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി ഇരുന്നൂറിലധികം രാജവെമ്പാലകള്‍ ഉള്‍പ്പെടെ അമ്പത്തി രണ്ടായിരത്തോളം പാമ്പുകളെയാണ് വാവ സുരേഷ് ഇതുവരെ പിടികൂടിയത്.
വാവ സുരേഷിന്റെ പാമ്പ് പിടുത്തത്തിന് വന്‍ 'ഫാന്‍ ഫോളോയിംഗ്' തന്നെയുണ്ട്. അതുകൊണ്ടുതന്നെ ആരാധകർക്കൊപ്പം തന്നെ വിമര്‍ശകരും വാവ സുരേഷിനുണ്ട്. സാഹസികമായി മാളത്തില്‍ കയ്യിട്ടും കിണറ്റില്‍ ഇറങ്ങിയുമെല്ലാം പാമ്പിനെ പിടികൂടുകയും ചുറ്റു കൂടി നില്‍ക്കുന്ന നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതാണ് വാവ സുരേഷിന്റെ രീതി. എന്നാലിത് ഒട്ടും സുരക്ഷിതവും ശാസ്ത്രീയവും അല്ലെന്ന വിമര്‍ശനവും വാവയ്‌ക്കെതിരെ ഉയരുന്നുണ്ട്. മാത്രമല്ല ഇത് നിയമവിരുദ്ധമാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇടക്കാലത്ത് ആരോപണങ്ങളില്‍ മനസ് മടുത്ത് ഈ രംഗത്തുനിന്നു വിരമിക്കുകയാണെന്ന് വാവ സുരേഷ് പ്രഖ്യാപിച്ചിരുന്നു.
”പാമ്പ് പിടിക്കുന്നതില്‍ നിന്ന് എനിക്ക് ഒരു ലാഭവുമില്ല. പലപ്പോഴും ജീവന്‍ പണയം വച്ചാണ് ഇത് ചെയ്യുന്നത്. നിരവധി തവണ കടിയേറ്റു. എന്നിട്ടും ഏറ്റെടുത്ത ഉത്തരവാദിത്തത്തില്‍ നിന്നു പിന്മാറിയിട്ടില്ല. പക്ഷേ കരുതിക്കൂട്ടിയെന്ന രീതിയില്‍ തനിക്കെതിരെ ചിലര്‍ നടത്തുന്ന രൂക്ഷവിമര്‍ശനങ്ങള്‍ മനസ് മടുപ്പിക്കുന്നു,” എന്നാണ് അന്ന് വാവ സുരേഷ് പ്രതികരിച്ചത്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കൊന്നും തളര്‍ത്താനാവാത്ത ബന്ധമാണ് വാവ സുരേഷും പാമ്പുകളും തമ്മിലുള്ളത് എന്ന യാഥാർഥ്യമാണ് ശേഷവും നാം കണ്ടത്.
https://www.facebook.com/Malayalivartha